മന്ത്രിയുടെ കാറിന് സൈഡ് കൊടുത്തില്ല.. ലോറി ഡ്രൈവർ അറസ്റ്റിൽ
മന്ത്രിയുടെ വാഹനം കടന്നുപോകാന്‍ അനുവദിക്കാതിരുന്ന മിനി ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
മന്ത്രിമാരുടെ കുടുംബ സ്വത്തായി മാറുകയാണ് കേരളത്തിലെ റോഡുകൾ എന്നത് അപ്രിയമെങ്കിലും യാദാർഥ്യം തന്നെയാണ് . റോഡ് മുഴുവൻ നിരങ്ങി നീങ്ങി ബ്ലോക്ക് കഴിഞ്ഞ് ലക്ഷ്യ സ്ഥാനത്തെത്തുമ്പോഴേക്കും ലക്‌ഷ്യം വെച്ചത് കൈവിട്ടു പോവുന്ന മലയാളിക്ക് സ്വായം പഴിക്കാൻ മാത്രമേ കഴിയാറുള്ളു . എന്നാൽ മന്ത്രി പുങ്കവന്മാരുടെയും സർക്കാർ മേലാളന്മാരുടെയും കാറിന്റെ സിഗ്നൽ ലൈറ്റ് ദൂരെ തെളിയുമ്പോഴേ ആംബുലൻസിൽ മരണാസന്നനായ രോഗിക്കില്ലാത്ത പരിഗണന നൽകി റോഡിലെ ബ്ലോക്ക് നീക്കി വാഹനത്തിന്റെ തടസം മാറ്റാൻ പോലീസുകാർ സദാ സന്നദ്ധരായിരിക്കും.
അതിനിടെ ട്രാഫിക് റൂളും ഓവർ സ്പീഡും തുടങ്ങി യായതൊന്നും തന്നെ നിയമത്തിനെതിരായി പോലീസുകാർക്ക് കണ്ണിൽ പെടില്ല . കഴിഞ്ഞ ദിവസം ട്രാഫിക് സിഗ്നൽ തെറ്റിച്ച് വണ്ടി ഓടിച്ചു പോയ മന്ത്രി കൃഷ്‌ണൻ കുട്ടിയുടെ വാഹനത്തിന്റെ വീഡിയോ സഹിതം ക്രൈം എക്സ്ക്ലൂസീവ് പുറത്തു വിട്ടിരുന്നു .
അന്ന് മന്ത്രിക്കെതിരെ എന്ത് നടപടിയാന എടുത്തത് എന്ന് ചോദിച്ചവരെയൊക്കെ മണ്ടന്മാരാക്കി ഇന്നലെ ഒരു ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . കയ്പ്പമംഗലം ആനന്ദഭവനത്തില്‍ സൂരജിനെയാണ് പോലീസ് ഇന്നലെ ഒരു വലിയ തെറ്റിന്റെ പേരിൽ അറസ്റ്റ് ചെയ്തത്.
അയാൾ ചെയ്ത കുറ്റം എന്താണെന്നു കേട്ടാൽ നിങ്ങൾക്ക് മനസിലാവും പോലീസിന്റെ കൃത്യനിർവ്വഹണത്തോടുള്ള ശുഷ്‌കാന്തി.
മന്ത്രി ആർ ബിന്ദുവിന്റെ വാഹനത്തിനു സൈഡ് കൊടുക്കാത്തതാണ് ആ അയ്യോ പാവം മനുഷ്യൻ ചെയ്ത മഹാപരാധം.
മന്ത്രി പ്രൊഫ.ആര്‍. ബിന്ദുവിന്റെ വാഹനത്തെ കടന്ന് പോകാന്‍ അനുവദിക്കാതിരിക്കുകയും, പ്രകോപനപരമായി സംസാരിക്കുകയും ചെയ്തു എന്ന് കാട്ടിയാണ് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തത് .
ദേശീയപാതയില്‍ ചാലക്കുടി മുനിസിപ്പല്‍ ജംഗ്ഷന്റെ സര്‍വീസ് റോഡിലായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് ഇരിങ്ങാലക്കുടയിലേക്ക് സര്‍വീസ് റോഡിലൂടെ പോയതായിരുന്നു മന്ത്രി. സിഗ്‌നല്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ തുടരെ ഹോണ്‍ അടിച്ചിട്ടും മുന്നില്‍ കിടന്ന മിനിലോറി വഴി നല്‍കിയില്ല അത്രേ . മാത്രമല്ല തുടർച്ചയായി ഹോൺ മുഴക്കിയതിന് മിനി ലോറിയിൽ നിന്നും പുറത്തിറങ്ങിയ സൂരജ് ക്ഷോഭിക്കുകയും ചെയ്തു എന്ന് . തുടര്‍ന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു.
മന്ത്രിമാർ പരസ്യമായി നിയമ ലംഘനം നടത്തുമ്പോഴും കണ്ണടച്ച് കൈയടിക്കുന്ന പോലീസ് മന്ത്രിക്കൊച്ചമ്മയുടെ വണ്ടി അൽപ നേരം വഴിയിൽ കിടന്നപ്പോൾ ഞൊടിയോടയിൽ ഒരു പാവപ്പെട്ടവനെ അറസ്റ്റ് ചെയ്ത് ഹീറോ ആയി . ഇവിടെ അറിയാനുള്ളത് രണ്ടു കാര്യങ്ങളാണ് .
വെറുതെ ഒരു കാര്യവുമില്ലാതെ ഒരാൾ ഏതെങ്കിലും വാഹനത്തിനു മുന്നിൽ തടസം സൃഷ്ടിക്കുമോ ? അതും ഒരു മന്ത്രിയുടെ വാഹനത്തിന് . മുന്നിലെ വാഹനം തുടർച്ചയായി ഹോൺ മുഴക്കിയിട്ടും സൈഡ് തന്നില്ല എങ്കിൽ അതിനു പിന്നിൽ ന്യായമായ എന്തെങ്കിലും കാര്യമുണ്ടോ എന്ന് ചിന്തിക്കാനും ചോദിച്ചറിയാനുമുള്ള സഹിഷ്ണുത പോലുമില്ലാതെ അറസ്റ്റ് ചെയ്യുകയാണോ വേണ്ടത് ? അങ്ങനെ അറസ്റ് ചെയ്യാൻ തക്ക തെറ്റാണ് അവൻ ചെയ്തതെങ്കിൽ മന്ത്രിയമ്മയുടെ യാത്ര അത്ര കണ്ട് അത്യാവശ്യമായ എന്തോ ഒരു കാര്യത്തിനായിരിക്കണമല്ലോ ? കേരളത്തിലെ നീണ്ട ബ്ലോക്കുകൾ സർവ സാധാരണമാണെന്നിരിക്കെ ഒരു നിമിഷം പോലും ആ ബ്ളോക് സഹിക്കാൻ കഴിയാത്ത മന്ത്രിയുടെ ആ അത്യാവശ്യ യാത്രയുടെ ലക്‌ഷ്യം കൂടി ഒന്ന് വ്യക്തമാക്കിയാൽ ഈ അറസ്റ്റിനെ ന്യായീകരിക്കാൻ ഞങ്ങള്ക്കും ഒപ്പം കൂടാമായിരുന്നു.
അല്ലാതെ മന്ത്രിക്കാർക്ക് ഒരു നിയമം പാവപ്പെട്ടവന് വേറെ നിയമം എന്ന രീതി ഇനിയും തുടർന്നാൽ ജനങ്ങൾ പ്രതികരിക്കും സർ