കേരളത്തെ പിടിച്ച് കുലുക്കിയ നയതന്ത്ര സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്നാ സുരേഷിന് ജാമ്യം ലഭിച്ചേക്കുമെന്ന് സൂചന . അതേസമയം കേസില്‍ ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ കോഫെപോസ അതവാ കരുതൽ തടങ്കൽ നീട്ടുന്ന കാര്യത്തില്‍ കസ്റ്റംസ് ഇതുവരെ ശിപാര്‍ശ നല്‍കിയില്ല. അടുത്തമാസം 18 നാണു സരിത്തിന്റെ കരുതല്‍ തടങ്കല്‍ ഒരു വര്‍ഷമാകുന്നത്.
സ്വപ്നയുടെ കോഫെപോസ നിടപടി ഹൈക്കോടതി റദ്ദാക്കുകയും മൂന്നാംപ്രതി സന്ദീപ് നായരുടെ കാലാവധി കഴിഞ്ഞാഴ്ച പൂര്‍ത്തിയാകുകയും ചെയ്തിരുന്നു. എന്നാൽ സരിത്തിന്റെ കോഫെപോസ നീട്ടുന്നതില്‍ കസ്റ്റംസ് ഇതുവരെ ശിപാര്‍ശ നല്‍കിയിട്ടില്ല .
സന്ദീപിന്റെ കോഫെപോസ നീട്ടാത്തതിനാല്‍, സരിത്തിന്റെ മാത്രമായി നീട്ടിക്കൊടുക്കാനുള്ള സാധ്യതയും കാണുന്നില്ല .
സന്ദീപ് ജയിലിനു പുറത്തിറങ്ങിയെങ്കിലും സ്വപ്ന സുരേഷ് ഇപ്പോഴും ജയിലിനുള്ളിൽ തന്നെയാണ് . എന്‍.ഐ.എ. കേസില്‍ ഇപ്പോഴും ജാമ്യം ലഭിച്ചിട്ടില്ല എന്നതാണ് സ്വപ്നയ്ക്ക് പുറത്ത് വരാൻ തടസമാകുന്നത് . ഈ മാസം 22 നു സ്വപ്നയുടെ ജാമ്യഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കുകയാണ് . ഇത്തവണ സ്വപ്നയ്ക്കു ജാമ്യം ലഭിക്കുമെന്ന് തന്നെയാണ് സൂചനകൾ . കാരണം സ്വപ്നയുടെ ജാമ്യത്തിന് ഏറ്റവും വലിയ തടസമായി നിന്നിരുന്നത് ഈ കരുതൽ തടങ്കിൽ തന്നെയായിരുന്നു. അത് മാറിയതോടെ ഇനി സ്വപ്നയ്ക്ക് ജയിലിൽ നിന്നും പുറത്തേക്ക് വരാം എന്നാണ് പറയുന്നത്.
ജാമ്യം കിട്ടിയാല്‍ സ്വപ്നയ്ക്ക് പുറത്തിറങ്ങാം. മാപ്പുസാക്ഷിയായതിനാല്‍, സന്ദീപ് നായര്‍ക്കു എന്‍.ഐ.എ. കേസില്‍ നേരത്ത ജാമ്യം കിട്ടിയിരുന്നു. സ്വപ്നയുടെ ജാമ്യ അപ്പീല്‍ മൂന്നുമാസത്തിലേറെയായി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ എല്ലാവര്‍ക്കും ജാമ്യം കിട്ടിക്കഴിഞ്ഞു. എന്നാൽ എൻഐഎ കേസിൽ സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിട്ടില്ല . കോഫെപോസെ കേസില്‍ മറ്റു പ്രതിളായ കെ.ടി. റമീസ്, മുഹമ്മദ് ഷാഫി തുടങ്ങിയവരും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതികളുടെ സ്വത്ത് പിടിച്ചുവച്ചതിനെതിരേ സ്വപ്ന സുരേഷ് തര്‍ക്കം ഉന്നയിച്ചിട്ടുണ്ട്. 2016- 17 കാലത്തു സമ്പാദിച്ച സ്വത്തും കണ്ടുകെട്ടിയതു നിയമലംഘനമാണ് എന്നാണ് സ്വപ്നയുടെ വാദം . സ്വര്‍ണ്ണക്കടത്തു കേസുമായി ഒരു ബന്ധവുമില്ലാത്ത കേസാണിത് എന്ന് കാട്ടി ഈ ഉത്തരവ് പിൻവലിക്കാനായി സ്വപ്ന വിമർശനം ഉയർത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തില്‍ തനിയ്‌ക്കെതിരേ എന്‍.ഐ.എ. ചുമത്തിയ യു.എ.പി.എ. കേസ് നിലനില്‍ക്കില്ലെന്നാണു സ്വപ്നയുടെ പ്രധാന വാദം. നേരത്തെ എന്‍.ഐ.എ. കോടതി ജാമ്യഹര്‍ജി തള്ളിയിരുന്നു.
സ്വര്‍ണ്ണക്കടത്ത് എന്‍.ഐ.എ. കേസില്‍ പത്തു പ്രതികള്‍ക്കു ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരേ എന്‍.ഐ.എ. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി സ്‌റ്റേ ചെയ്തില്ല. സ്വര്‍ണ്ണക്കടത്തു കേസുകളില്‍ യു.എ.പി.എ. നിലനില്‍ക്കുമോ എന്ന നിയമപ്രശ്‌നം പിന്നീടു പരിശോധിക്കാമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം. ഈ സാഹചര്യത്തില്‍ തനിക്കു ജാമ്യം നല്‍കാതെ മനഃപൂര്‍വം എന്‍.ഐ.എ. കേസ് നീട്ടിക്കൊണ്ടു പോവുകയാണെന്നായിരുന്നു സ്വപ്നയുടെ വാദം. സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി മറ്റു പ്രതികളെല്ലാം പുറത്തിറങ്ങിയിട്ടും തനിക്കു നീതി നിഷേധിക്കുകയാണ് എന്നും സ്വപ്ന ആരോപിക്കുന്നു. ഹൈക്കോടതി കേസ് തീര്‍പ്പാക്കുന്ന പക്ഷം ആവശ്യമെങ്കില്‍ തനിക്കു സുപ്രീംക്കോടതിയെ സമീപിക്കാനുള്ള അവസരമുണ്ട് എന്നും സ്വപ്ന വ്യക്തമാക്കി .
നിയമപ്രശ്‌നം സുപ്രീംകോടതി പരിഗണിച്ചു തീര്‍പ്പാക്കുംവരെ ജാമ്യം നല്‍കാതിരിക്കുന്ന സ്ഥിതി വരുമെന്നുമാണു സ്വപ്നയുടെ വാദം. എന്‍.ഐ.എ. കേസില്‍ സ്വപ്നയുള്‍പ്പെടെ അഞ്ചുപ്രതികള്‍ക്ക് ഇനി ജാമ്യം ലഭിക്കാനുണ്ട്. സെഷന്‍സ് കോടതി ജാമ്യഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണു സ്വപ്ന ഹൈക്കോടതിയില്‍ എത്തിയത്.
എന്തായാലും അനിതയും പിന്നാലെ സരിതയും വീണ്ടും വാർത്തകളിൽ നിറഞ്ഞതോടെ സ്വപ്ന കൂടി അരങ്ങിൽ വന്നാലുള്ള കേരള രാഷ്ട്രീയത്തിന്റെ അവസ്ഥ പ്രവചനാതീതമാണ്. മോൻസൻ മാവുങ്കിൽ വഴി അനിത കളം നിറയുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ് അനിത. ഒന്നിനു പിറകേ ഒന്നായി ആരോപണങ്ങൾ ഉയർത്തി സരിതയും രംഗത്തുണ്ട്. സ്വപ്ന കൂടി പുറത്തേക്ക് എത്തുമ്പോൾ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടേക്കായിരിക്കും. പക്ഷെ സ്വപ്ന ഇറങ്ങുമ്പോൾ അനിത അകത്തേക്ക് എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക് . മോൺസൺ കേസിൽ അനിതാ പുല്ലയിലിനെ ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് കേരളത്തിലേക്ക് വിളിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ അനിതയ്ക്കിനി പെട്ടെന്നൊരു തിരിച്ചുപോക്ക് സാധ്യമാവുമെന്നു തോന്നുന്നില്ല .