മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കെസി വേണുഗോപാലിനെയൊക്കെ വിട്ട് സരിത എസ് നായരുടെ അടുത്ത ലക്ഷ്യം മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. മന്ത്രിയുമായി സരിതയ്ക്ക് മോശമായ ബന്ധമാണെന്ന് തെറ്റിദ്ധരിക്കേണ്ട, ഇത് കേസ് വേറെയാണ്. 40 ലക്ഷം രൂപ കൈക്കൂലി പറ്റിയെന്നാണ് സോളാര്‍ കേസ് പ്രതി സരിത പറയുന്നത്. സരിതയുടെ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കും. സരിതയുടെ പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഗവര്‍ണറോട് മുന്‍കൂര്‍ അനുമതി തേടുന്നത് പിണറായി സര്‍ക്കാരാണ്. സരിതയെ വെച്ച് കോണ്‍ഗ്രസ് നേതാക്കളെ വളഞ്ഞിട്ട് പിടിക്കുന്ന പരിപാടി പിണറായി സര്‍ക്കാര്‍ നിര്‍ത്തിയിട്ടില്ല. ഇപ്പോള്‍ മോന്‍സണും അനിത പുല്ലയിലും സ്വപ്‌നയും എല്ലാം സര്‍ക്കാരിനെതിരെ നില്‍ക്കുമ്പോള്‍ ഏക തുറുപ്പു ചീട്ട് സരിത മാത്രമാണ്. അത് മനസ്സിലാക്കിയ പിണറായി സഖാവ് വീണ്ടും സരിതയെ കളത്തിലിറക്കുകയാണ്.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. മന്ത്രിയായിരിക്കെ ആര്യാടന്‍ മുഹമ്മദ് പദവി ദുരുപയോഗം ചെയ്ത് നാല്‍പത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് സോളാര്‍കേസ് പ്രതി സരിത എസ് നായരുടെ പരാതി. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനമായത്. മുന്‍ മന്ത്രിയായതിനാല്‍ സര്‍ക്കാരിന്റേയും സംസ്ഥാന ഗവര്‍ണറുടേയും അനുമതി ആവശ്യമായിരുന്നു.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും, ആര്യാടനും കോഴ നല്‍കിയെന്നാണ് സരിതയുടെ വെളിപ്പെടുത്തല്‍. രണ്ടു ഘട്ടമായി മുഖ്യമന്ത്രിയുടെ സഹായിയായിരുന്ന തോമസ് കുരുവിളയ്ക്ക് ഒരു കോടി തൊണ്ണൂറു ലക്ഷം രൂപ നല്‍കിയെന്നും സരിത വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് പണം നല്‍കിയതെന്നും സരിത പറഞ്ഞിരുന്നു. രണ്ടു ഘട്ടമായാണ് ആര്യാടനെ നേരില്‍ കണ്ട് നാല്‍പത് ലക്ഷം രൂപ നല്‍കിയതെന്ന് സരിത സോളാര്‍ കമ്മീഷനിലും വെളിപ്പെടുത്തിയിരുന്നു.
അതേസമയം, ഞാനും സരിതയും തമ്മില്‍ അത്തരത്തിലുള്ള യാതൊരു ഇടപാടുമില്ലെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കുന്നു. തനിക്കെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തില്‍ ആശങ്കയില്ല, സരിതക്ക് താന്‍ ഒരു സഹായവും ചെയ്തുകൊടുത്തിട്ടില്ല. നേരത്തെ അന്വേഷിച്ച് തെളിവുകിട്ടാത്ത കേസാണിതെന്നും ആര്യാടന്‍ പറഞ്ഞു.ആര്യാടന്‍ മുഹമ്മദ് മന്ത്രിയായിരുന്ന സമയത്ത് സൗരോര്‍ജ പ്ലാന്റുകള്‍ക്കായി സൗരോര്‍ജനയം രൂപീകരിക്കാന്‍ സോളാര്‍ കേസ് പ്രതി സരിതയില്‍ നിന്ന് 40 ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭ ഉത്തരവിട്ടത്. ആര്യാടനടക്കം പല കോണ്‍ഗ്രസ് നേതാക്കളുടെ പേരിലും അന്വേഷണത്തിന് മുന്‍പും ഉത്തരവിട്ടിരുന്നു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് സോളാര്‍ കേസ് ആരംഭിക്കുന്നത്. അന്ന് സംസ്ഥാനം മുഴുവനായി വലിയ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് സൗരോര്‍ജനയം രൂപവത്കരിക്കണമെന്ന് സരിതയുടെ നേതൃത്വത്തിലുള്ള കമ്പനി ആവശ്യപ്പെട്ടത്. ഇതിനായി 25 ലക്ഷം രൂപ വൈദ്യുതിമന്ത്രിയുടെ ഔദ്യോഗിക വസതിയിലും 15 ലക്ഷം രൂപ കോട്ടയത്ത് കെ.എസ്.ഇ.ബി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങിലും കൈമാറിയെന്നായിരുന്നു സരിതയുടെ ആരോപണം.