കാതില്‍ തുളച്ചുകയറുന്ന ശബ്ദം , മില്യന്‍ കണക്കിനു ചീവീടുകള്‍ ഒരേസമയം കരയുന്ന ശബ്ദം അതേ അമേരിക്കന്‍ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ വിടാതെ പിന്തുടരുകയാണ് അജ്ഞാതരോഗം. 5 വർഷങ്ങൾക്ക് മുമ്പാണ് ആദ്യം ഈ രോഗം സ്ഥിരീകരിക്കുന്നത്. ഏറ്റവുമൊടുവില്‍ കൊളംബിയയിലെ യു എസ് എംബസിയിലെ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് മാരകമായ ഈ രോഗം സ്ഥിരീകരിച്ചത്. ഇതിനു തൊട്ടുമുമ്പായി ജര്‍മനിയിലെ യു എസ് എംബസി ഉദ്യോഗസ്ഥന് ഈ അസുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സി.ഐഎ മേധാവി വില്യം ബേണ്‍സിനൊപ്പം ഇന്ത്യയിലെത്തിയ സിഐഎ ഉദ്യോഗസ്ഥന് കഴിഞ്ഞ മാസം 20-ന് ഹവാന സിന്‍ഡ്രോം സ്ഥീരീകരിച്ചിരുന്നു. എന്തുകൊണ്ടാണ് യു എസ് ഉദ്യോഗസ്ഥരെ ഈ അജ്ഞാതരോഗം പിന്തുടരുന്നത് എന്ന കാര്യം അന്വേഷിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പു നല്‍കിയതിനു പിന്നാലെയാണ് രോഗം വീണ്ടും റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരായ സി ഐ എ, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബില്ലില്‍ പ്രസിഡന്റ് ഒപ്പുവെച്ചതിനു പിന്നാലെയാണ് കൊളംബിയയില്‍നിന്നുള്ള വാര്‍ത്ത പുറത്തുവന്നത്.
വിചിത്രമാണ് ഈ രോഗത്തിന്റെ കഥ. അമേരിക്കന്‍ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് ഈ അജ്ഞാത രോഗം പരക്കുന്നത്. അഞ്ചു വര്‍ഷമായി ഇത് കണ്ടെത്തിയിട്ടും എന്താണ് അമേരിക്കന്‍ ഉദ്യോഗസ്ഥരെ മാത്രം ബാധിക്കുന്ന ഈ രോഗത്തിന്റെ രഹസ്യമെന്ന് കണ്ടെത്താനായിട്ടില്ല. വചിത്രമായ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. അമേരിക്കയെ ലക്ഷ്യമിടുന്ന ഈ അജ്ഞാത രോഗത്തിനു പിന്നില്‍ റഷ്യയാണ് എന്നാണ് ഒരു ധാരണ. വിയറ്റ്നാം, ചൈന എന്നീ രാജ്യങ്ങളെയും സംശയിക്കുന്നുണ്ട്. ഇതിനെ കുറിച്ചൊക്കെ അമേരിക്ക വിശദമായ അന്വേഷണം തുടരുകയാണ് എങ്കിലും ഇതുവരെ ഈ ആരോപണങ്ങള്‍ തെളിയിക്കുന്ന ഒന്നും ലഭിച്ചിട്ടില്ല.
ബൊഗോട്ടയിലെ കൊളംബിയന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഈ രോഗം കണ്ടെത്തിയെന്നറിയിച്ച് അംബാസഡര്‍ ഫിലിപ് ഗോള്‍ഡ്ബര്‍ഗ് ഇ മെയില്‍ അയച്ചതായി ഇന്നലെ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിന്‍കെന്‍ അടുത്ത ആഴ്ച എംബസി സന്ദര്‍ശിക്കാനിരിക്കെയാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ പ്രവര്‍ത്തിക്കുന്ന യു എസ് എംബസി ഉദ്യോഗസ്ഥരില്‍ കഴിഞ്ഞ ദിവസം രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ, അജ്ഞാതമായ ഈ രോഗം വീണ്ടും അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ ഭീതിവിതയ്ക്കുകയാണ്.
ഇതുവരെ 200-ലേറെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ രോഗം ബാധിച്ചതായാണ് വിവരം. ഇവരെല്ലാം ചികില്‍സയിലാണ്. അതിനിടയിലാണ് പുതുതായി ഈ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.എസിന് പുറമേ ഹവാനയിലെത്തിയ ചില കനേഡിയന്‍ പൗരന്‍മാരിലും ഈ പ്രശ്‌നം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ മാസം ഒരു ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് മൂന്നു മണിക്കൂറോളം യാത്ര വൈകിപ്പിക്കേണ്ടി വന്നിരുന്നു.