ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് താരപുത്രന്‍ ആര്യന്‍ ഖാനെതിരെ ചൂണ്ടയെറിഞ്ഞ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി). സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ് വഴി ലഹരിമരുന്ന് എത്തിച്ച് വിതരണം ചെയ്തതില്‍ ആര്യന്‍ ഖാന്‍ പ്രധാന പങ്കാളിയാണെന്ന് ആര്യന്റെ ജാമ്യാപേക്ഷയെ തള്ളിക്കൊണ്ട് എന്‍.സി.ബി ചൂണ്ടിക്കാട്ടി.
ലഹരിമരുന്ന് വിതരണത്തില്‍ ആര്യന്‍ ഖാന്‍ പ്രധാനിയാണെന്നും മയക്കുമരുന്ന് അനധികൃതമായി എത്തിക്കുന്നതിനുള്ള രാജ്യാന്തര ലഹരിമരുന്ന് കണ്ണിയില്‍ പ്രവര്‍ത്തിക്കുന്നവരുമായി ആര്യന്‍ ഖാന് അടുത്ത ബന്ധമുണ്ടെന്നും എന്‍.സി.ബി അറിയിച്ചു. മുംബൈ സ്‌പെഷ്യല്‍ കോടതിയില്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് എന്‍.സി.ബിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.
” ലഹരി മരുന്ന് ഇടപാടിലെ ഗൂഢാലോചനയില്‍ ആര്യന്‍ ഖാനും മറ്റ് പ്രതികളും പങ്കാളികളാണ്. ആര്യന്റെ നിര്‍ദേശപ്രകാരമാണ് അര്‍ബാസ് മെര്‍ച്ചന്റ് ലഹരി എത്തിച്ചത്. അത് അര്‍ബാസിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തിരുന്നു. മറിച്ചുള്ള ആരോപണങ്ങള്‍ അസത്യവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്-” എന്‍.സി.ബി സ്പഷ്ടമാക്കി .
അതേസമയം, ആര്യനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചയാളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അമിത് ദേശായി ചൂണ്ടിക്കാട്ടി. അതെ സമയം ആര്യന്‍ ഖാന്റെ പക്കല്‍ നിന്നും ലഹരിമരുന്നൊന്നും കണ്ടെടുത്തിട്ടില്ലെന്നും ലഹരി ഉപയോഗത്തേയും വില്‍പ്പനേയും കുറിച്ച് രഹസ്യ വിവരം കിട്ടിയെന്നാണ് എന്‍.സി.ബി പറയുന്നത്. അത് ആര്യന്‍ ഖാനെ കുറിച്ചല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ആര്യന്‍ ഖാനും മറ്റ് ഏഴ് പ്രതികളും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 10 ദിവസത്തിലധികമായി ജയിലിൽ കഴിയുകയാണ് ആര്യൻ ഖാൻ .
മകനെ പുറത്തിറക്കുവാനായി ഷാരൂഖും കുടുംബവും പലവിധ പരിശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെയും ഒന്നും ഫലം കണ്ടിട്ടില്ല. മാത്രമല്ല. കേസ് അന്വേഷിക്കുന്ന എൻ സി ബിയിലെ ഉദ്യോഗസ്ഥരെ ചാരക്കണ്ണൂകളുമായി ചിലർ നീരിക്ഷിക്കുന്നു എന്ന ആരോപണവുമായി സമീർ വാങ്കഡെ രംഗത്തെത്തിയിരുന്നു. കുറ്റകൃത്യത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥനാണ് സമീർ വാങ്കഡെ. ഇദ്ദേഹത്തെ അപായപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത് എന്ന ആരോപണങ്ങളും ഉയർന്നിരുന്നു.