കള്ളത്തരത്തിന് കൂട്ട് നിൽക്കുന്നതും, അത് കണ്ടെത്തിയാലും പ്രതികളെ സംരക്ഷിക്കുന്നതും സിപിഎമ്മുകാരുടെ പതിവാണ്. തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്ന സിപിഎമ്മിന്റ ഒത്താശയോടെ നടന്ന നികുതിവെട്ടിപ്പ് കഴിഞ്ഞ ദിവസം പിടി കൂടിയിരുന്നുവെങ്കിലും അതിലെ തുടർ നടപടിക്ക് തയ്യാറാകതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പോലീസ് ചെയ്തത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ഭരിക്കുന്ന നഗരസഭയാണ് തിരുവനന്തപുരം നഗരസഭ എന്നാൽ കുട്ടിക്കളി മാറാത്ത ആര്യാ രാജേന്ദ്രൻ എന്ന മേയർ ഒപ്പിച്ചു വെയ്ക്കുന്ന തല വേദനകൾ കൊണ്ട് പൊറുതി മുട്ടുകയാണ് സിപിഎം ഇപ്പോൾ എന്ന് വേണം ശരിക്കും പറയാൻ. കൃത്യമായ നിലപാടുകൾ എടുക്കാൻ കഴിയാത്തതും പ്രായത്തിന്റെതായ വിവരമില്ലായ്മയും ആര്യയെ കുഴയ്ക്കുകയാണ്. ഇതാണ് നഗരസഭയുടെ പ്രവർത്തനങ്ങളെ താറുമാറാക്കുന്നത്.
കോർപ്പറേഷനിൽ നടന്ന നികുതി വെട്ടിപ്പ് പോലീസ് സ്ഥിരീകരിച്ചിരുന്നു. അത് അല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല പോലീസിന്. കാരണം തെളിവുകൾ എല്ലാം നിരത്തിയിരുന്നു എതിർ പക്ഷക്കാർ.നേമം സോണില്‍ മാത്രം ഇരുപത്തിയഞ്ച് ദിവസത്തെ പണം തട്ടിയെടുത്തെന്ന് ബാങ്ക് രേഖകള്‍ പരിശോധിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ജാമ്യമില്ലാക്കുറ്റം തെളിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികളില്ല.
അത് മാതൃമല്ല തട്ടിപ്പില്‍ കൂടുതല്‍ പേരുടെ പങ്കുണ്ടോയെന്നതിലേക്കും അന്വേഷണം ഇതുവരെയും വ്യാപിപ്പിച്ചിട്ടില്ല. മൂന്ന് സോണല്‍ ഓഫിസുകളിലായി നടന്ന നികുതിവെട്ടിപ്പില്‍ നേമം, ശ്രീകാര്യം, കഴക്കൂട്ടം സ്റ്റേഷനുകളിലാണ് അന്വേഷണം നടക്കുന്നത്. നികുതിയായും അല്ലാതെയും സോണല്‍ ഓഫിസുകളില്‍ ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കോര്‍പറേഷന്‍ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഇങ്ങിനെ കൊണ്ടുപോയ തുക ബാങ്കില്‍ ഇടാതെ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. നേമം സോണലില്‍ 2020 ജനുവരി 24 മുതല്‍ 2021 ജൂലൈ 14 വരെയുള്ള ഒന്നരവര്‍ഷത്തെ ഇടപാടുകളാണ് പൊലീസ് പരിശോധിച്ചത്. ഇതില്‍ 25 ദിവസങ്ങളില്‍ ബാങ്കില്‍ പണം അടച്ചിട്ടില്ല. പകരം ബാങ്കിെന്‍റ സീലില്ലാത്ത കൗണ്ടര്‍ഫോയിലാണ് പണം അടച്ചെന്ന പേരില്‍ ഓഫിസില്‍ തിരികെയെത്തിച്ച് സൂക്ഷിച്ചിരിക്കുന്നത്.പണത്തില്‍ നേരിട്ട് ഉത്തരവാദിത്തമുള്ള കാഷ്യറുടെ പങ്ക് തട്ടിപ്പില്‍ വ്യക്തമാണ്. ഈ ദിവസങ്ങളില്‍ പണവുമായി ബാങ്കില്‍ പോയവര്‍ക്കും പങ്കുണ്ടാവും.
ഈയിടെ പുറത്ത് വന്ന തട്ടിപ്പുകൾ പോലെ ഈ തട്ടിപ്പിലെയും പ്രതിസ്ഥാനത്ത് പാർട്ടിക്ക് വേണ്ടപ്പെട്ടവർ തന്നെയാണ് ഉള്ളത് അങ്ങനെയാണെങ്കിൽ പിന്നെ കേസ് അന്വേഷണത്തിന്റെ ഗതി എന്തായി തീരുമെന്ന് പ്രത്യേകം എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ ?
സീലില്ലാത്ത രസീത് പണം അടച്ചതിന് തെളിവായി സൂക്ഷിച്ചതും ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയുമാവും. അങ്ങനെ ജാമ്യമില്ലാ കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ പ്രതികളാകുമെന്ന് ഉറപ്പുണ്ടായിട്ടും ആരെയും അറസ്റ്റ് ചെയ്യാനുള്ള നടപടിയിലേക്ക് പൊലീസ് കടന്നിട്ടില്ല. പ്രതിയായ കാഷ്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതും ഒളിവിലാണെന്നതുമാണ് തടസ്സമായി പറയുന്നത്. അതേസമയം ശ്രീകാര്യം സോണല്‍ ഓഫിസിലെ തട്ടിപ്പ് അന്വേഷിക്കുന്ന ശ്രീകാര്യം പൊലീസും ആറ്റിപ്രയില്‍ സോണലിലെ തട്ടിപ്പ് അന്വേഷിക്കുന്ന കഴക്കൂട്ടം പൊലീസും രേഖകള്‍ കൊണ്ടുപോയതല്ലാതെ കാര്യമായ അന്വേഷണം തുടങ്ങിയിട്ടില്ല.
ഇടത് അനുകൂല സംഘടനയിലെ അംഗങ്ങളാണ് പ്രതികളെന്നിരിക്കെയാണ് പൊലീസിെന്‍റ മെല്ലപ്പോക്ക്.നേമത്ത് മോഷണക്കുറ്റം അടക്കമുള്ളവ ചേര്‍ത്ത് കേസെടുത്തിട്ടുണ്ടെങ്കിലും ശ്രീകാര്യം, കഴക്കൂട്ടം സ്‌റ്റേഷനുകളില്‍ ജാമ്യം കിട്ടുന്ന വകുപ്പുകള്‍ മാത്രമാണുള്ളത്.
വ്യാജരേഖ ചമക്കലും ഗൂഢാലോചനയും അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരേയുള്ള പരാതിയിലുള്ളത്. തട്ടിപ്പ് കേസിലെ പ്രതികളെല്ലാം ഒളിവിലാണെന്നാണ് മൂന്ന് സ്റ്റേഷനിലെയും പൊലീസ് പറയുന്നത്. വിവിധ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതികള്‍ക്ക് ജാമ്യം കിട്ടുന്നതുവരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നാണ് പരാതി.
വീട്ടുകരം തട്ടിപ്പിലെ പ്രതികളെ സംരക്ഷിക്കാന്‍ പൊലീസും കോര്‍പറേഷനും ചില ഇടതുപക്ഷ അഭിഭാഷകരും ചേര്‍ന്ന് ശ്രമിക്കുന്നുവെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് അഡ്വ. വി.വി. രാജേഷ് ആരോപിച്ചു.
നേമം സോണല്‍ ഓഫിസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഇടതുയൂനിയന്‍ നേതാക്കള്‍ക്ക് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം കിട്ടാനുള്ള സാഹചര്യം പോലീസും കോര്‍പറേഷനും ചേര്‍ന്നൊരുക്കിക്കൊടുക്കുകയാണ്. വീട്ടുകരം തടിപ്പുകാര്‍ക്കെതിരെ കൃത്യസമയത്ത് പരാതി കൊടുക്കാതെ കോര്‍പറേഷന്‍ അധികൃതരും പരാതി ലഭിച്ചിട്ടും യഥാസമയം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെയും പ്രതിയെ അറസ്റ്റ് ചെയ്യാതെയും പൊലീസും പ്രതികളെ സഹായിക്കുകയാണ് എന്ന് അദ്ദേഹം ആരോപിക്കുന്നു.
കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല ചില ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും ബാങ്ക് ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനത്തെ ഒരു വന്‍ റാക്കറ്റാണ് ഇത്തരം തട്ടിപ്പുകള്‍ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ നേമം സോണല്‍ ഓഫിസ് സൂപ്രണ്ടായ പ്രതി മുമ്പ് നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്തിരുന്നപ്പോഴും സമാനമായ കുറ്റത്തിന് സസ്പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ തെളിവുകള്‍ നല്‍കിയിരുന്നുവെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ആവര്ത്തിക്കുകയില്ലായിരുന്നെന്നും രാജേഷ് പറഞ്ഞു.