പുരാവസ്തു തട്ടിപ്പിലൂടെ മറ്റൊരു വിവാദ നായിക കൂടി കേരളത്തിൽ അലയൊലികൾ തീർക്കുന്നു. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് സരിതയായിരുന്നുവെങ്കിൽ ഒന്നാം പിണറായി മന്ത്രി സഭയുടെ കാലത്ത് സ്വപ്നയായിരുന്നു നായിക. ഇടത് പക്ഷത്തിന്റെ സ്ത്രീ പക്ഷ ചായ്വ് എത്രത്തോളം ഉണ്ടെന്ന് രണ്ടാം പിണറായി സർക്കാറും തെളിയിച്ചിരിക്കുന്നു. ഇപ്പോളിതാ വിവാദങ്ങളുടെ കൂമ്പാരം സൃഷ്ടിക്കാൻ സരിതയ്ക്കും സ്വപ്നയ്ക്കും ശേഷം അനിത പുല്ലയിൽ എത്തിയിരിക്കുന്നു. ഇനിയൊരു വിവാദ സത്രീ പരമാർശം കൂടി ഉയർന്നാൽ പിണറായി വിജയന്റെ കസേര ആടുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ എങ്ങനെ അതിൽ നിന്ന് ഊരാമെന്നാണ് പിണറായിയും കൂട്ടരും ഇപ്പോൾ ചിന്തിച്ചു കൊണ്ടിരിക്കുന്നത്.
കേസന്വേഷണം ഇറ്റാലിയന്‍ പൗരത്വമുള്ള മലയാളിയായ അനിത പുല്ലയിലിലേക്ക് നീളില്ലെന്ന് ഉറപ്പാക്കാന്‍ പൊലീസിനുള്ളില്‍ കള്ളക്കളികള്‍ നടക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലും അനിതയ്ക്ക് ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തില്‍ പൊലീസും കരുതലുകള്‍ എടുക്കുന്നത്. മറ്റൊരു സ്വര്‍ണ്ണ കടത്തു കേസായി ഇത് മാറരുതെന്ന നിര്‍ബന്ധം പിണറായി വിജയനും പൊലീസിലെ ചിലര്‍ക്കുണ്ട്. പോലീസുകാർ ഇത്ര താൽപര്യം കാണിക്കാനും കാരണമുണ്ട്. അനിത കുടുങ്ങിയാൽ പൊലീസിലെ ഉന്നതരും കുടുങ്ങും. ആറു കേസുകളാണ് ഇതുവരെ മാവുങ്കലിനെതിരെ എടുത്തിട്ടുള്ളത്. ഈ കേസുകളൊന്നും പ്രമുഖര്‍ക്ക് ഭീഷണിയുണ്ടാകുന്നതുമല്ല. എന്നാൽ പോലീസുകാരുടെ കാര്യം അങ്ങനെയല്ല.
പൊലീസ് മേധാവിയായി വിരമിച്ച ലോക്‌നാഥ് ബെഹ്‌റയുമായും നിലവില്‍ പൊലീസ് തലപ്പത്തെ സ്വാധീനമുള്ള ഉദ്യോഗസ്ഥരുമായും ഇവര്‍ക്ക് വലിയ അടുപ്പമാണുള്ളത്. ഏറ്റവും മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരുമായി ഇവര്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പലവട്ടം കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. പരമപ്രധാന പൊലീസ് ഓഫീസുകളിലും എത്തിയിട്ടുണ്ട്. സൈബര്‍ സുരക്ഷയുടെ കൊക്കൂണ്‍ മീറ്റില്‍ ഇവര്‍ മോന്‍സണ്‍ മാവുങ്കലുമായാണ് എത്തിയത്. അതായത് വലിയ സുരക്ഷാ വീഴ്ചകള്‍ അവിടെ സംഭവിച്ചു. ഇതെല്ലാം പരിശോധിച്ചാല്‍ പലരും കുടുങ്ങും. അതിനിടെ പ്രവാസി വ്യവസായിയുടെ പേരില്‍ മറ്റു ചിലരും മാവുങ്കലുമായി ചേര്‍ന്ന് തട്ടിപ്പിന് ശ്രമിച്ചെന്ന് സൂചനയുണ്ട്.
അനിതയുടെ ശക്തമായ ഇടപെടലാണ് മോന്‍സന്റെ തട്ടിപ്പുകള്‍ പുറത്തുവരാന്‍ കാരണമായതെന്നുള്ള വാദങ്ങളുമുണ്ട്. മാധ്യമങ്ങളില്‍ അനിത നേരിട്ടു വന്ന് തട്ടിപ്പിനെതിരേ തുറന്നു സംസാരിക്കുന്നുമുണ്ട്. എന്നാല്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം നടത്തിയാല്‍ പൊലീസ് ഉന്നതര്‍ക്ക് മേലുള്ള കുരുക്ക് മുറുകും. അതുകൊണ്ടുതന്നെ അന്വേഷണം അനിതയിലേക്ക് എത്താതെ പിടിച്ചുനിര്‍ത്താനുള്ള സമ്മര്‍ദവും ക്രൈംബ്രാഞ്ചിനുമേലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുമായും ഇവര്‍ക്ക് ബന്ധമുണ്ട്. അങ്ങനെയാണ് ലോക കേരള സഭയില്‍ ഇവര്‍ അംഗമായത്.
പ്രതിനിധിയാകാന്‍ വേണ്ട മാനദണ്ഡമാണ് പ്രവാസി ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നത്. ഇത് അന്വേഷിക്കണമെന്ന് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രത്യേക ക്ഷണിതാക്കളും ആവശ്യപ്പെടുന്നുണ്ട്. അനിതയെ പ്രതിനിധിയാക്കാന്‍ പൊലീസ് തലപ്പത്തെ ചിലരുടെ സ്വാധീനമുണ്ടായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള അടുപ്പമാണ് പൊലീസ് ആസ്ഥാനവുമായി അനിതയെ അടുപ്പിച്ചതെന്ന വാദവും ശക്തമാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും മറ്റു പല പരിപാടികളിലും ഇവര്‍ പ്രതിനിധിയായി എത്തിയിട്ടുണ്ട്. ഇതിലേക്ക് ആര് ക്ഷണിച്ചു, എന്തായിരുന്നു പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള മാനദണ്ഡം എന്നെല്ലാം പരിശോധിക്കേണ്ടതായും വരും.
ലോക കേരള സഭയില്‍ നിന്ന് അനിതിയെ പ്രതിനിധി സ്ഥാനത്തുനിന്ന് മാറ്റണമെന്നുമാണ് ഒരുവിഭാഗം പ്രവാസികളുടെ ആവശ്യം. പ്രവാസി മലയാളി ഫെഡറേഷനിലേക്ക് ഇവരുടെ വരവ്, വിദേശത്തെ ജോലി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പ്രവാസികള്‍ക്കിടയില്‍ വലിയ സംവാദങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും ശക്തമാണ്. സൈബര്‍ ഡോമിന്റെ നേതൃത്വത്തിലാണ് കൊക്കൂണ്‍ മീറ്റ് നടക്കുന്നത്. സൈബര്‍ സുരക്ഷയിലെ അതിനിര്‍ണ്ണായക തീരുമാനം എടുക്കുന്ന വേദിയില്‍ എങ്ങനെ മാവുങ്കല്‍ എത്തിയെന്നതാണ് ഉയരുന്ന ചോദ്യം. പ്രവാസിയായ അനിതയും ഈ വേദിയില്‍ എത്തേണ്ട ആവശ്യമില്ലെന്നതാണ് വസ്തുത.
സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചു കൊണ്ടുള്ള പോസ്റ്രുകൾ ഇവർ പങ്ക് വച്ചിട്ടുണ്ട്. പിണറായിയുടെ കൂടെ വേദി പങ്കിടുന്ന ഫോട്ടോകളും പുറത്തെത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ വനിത നേതാവായ ശ്രീമതി ടീച്ചർ ചേച്ചിയെ പോലെയാണ് എന്നൊക്കെ അനിത സമൂഹമാധ്യത്തിലുടെ പറഞ്ഞിരുന്നു.