പുരാവസ്തുശേഖരവുമായി ബന്ധപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സണ്‍ മാവുങ്കലിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു. സാമ്പത്തിക തട്ടിപ്പിന് പുറമേ സ്വര്‍ണക്കടത്തിലും മനുഷ്യക്കടത്തിലും മോന്‍സണ് പങ്കുണ്ടെന്നാണ് നേരത്തെ ഇയാള്‍ക്കെതിരേ പരാതി നല്‍കിയ ഷാജി ചെറായിലിന്റെ ആരോപണം. മോന്‍സണെതിരേ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലും ഇദ്ദേഹം ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.
2017 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെയുള്ള കാലയളവില്‍ 10 കോടി രൂപ കൈപ്പറ്റി കബളിപ്പിച്ചുവെന്ന പരാതിയിലാണു മോന്‍സനെ ഇപ്പോൾ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങള്‍ക്കു പുരാവസ്തുക്കള്‍ നല്‍കിയതിലൂടെ തന്റെ അക്കൗണ്ടില്‍ 2,62,600 കോടി രൂപ എത്തിയെന്നു പറഞ്ഞാണു മോന്‍സന്‍ മറ്റുള്ളവരെ തട്ടിപ്പില്‍ വീഴ്‌ത്തിയത്. സിനിമ, രാഷ്ട്രീയ, ഉദ്യോഗസ്ഥ രംഗത്തെ ഒട്ടേറെ പ്രമുഖരുമായി മോന്‍സന് അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു.
അതേസമയം മോന്‍സണിന്റെ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് മസാജിങ്ങും നടക്കുന്നതായാണ് പരാതിക്കാരന്‍ പറയുന്നത്. 15-16 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ ഉപയോഗിച്ചാണ് മസാജിങ് നടത്തുന്നത്. മോന്‍സണിന്റെ കൊച്ചിയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ മുകള്‍നിലയില്‍ പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്. താഴത്തെനിലയില്‍ രണ്ട് സ്ത്രീകളാണ് അന്ന് ഉണ്ടായിരുന്നത് എന്ന് പരാതിക്കാരൻ വ്യക്തമാക്കുന്നു.
15 വയസ്സുള്ള പെണ്‍കുട്ടികളെ ഉപയോഗിച്ച് മസാജിങ് നടക്കുന്നുണ്ടെന്ന് ഡ്രൈവറായിരുന്ന അജിത്തും പറഞ്ഞിട്ടുണ്ട്. മാത്രമല്ല പ്രമുഖരടക്കം മോന്‍സണിന്റെ വീട്ടില്‍ വന്നുപോയിട്ടുമുണ്ട്. ഇക്കാര്യം പൊലീസുകാര്‍ക്കും വ്യക്തമായി അറിയാം. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്നും എന്നാല്‍ ഇതെല്ലാം പുറത്തെത്തും മുമ്പേ ഉന്നതതലങ്ങളില്‍ മുക്കിയെന്നാണ് തങ്ങള്‍ക്ക് കിട്ടിയ വിവരമെന്നും ഷാജി ചെറായില്‍ വ്യക്തമാക്കി.
മോന്‍സണിന്റെ വീട്ടില്‍ രാത്രിസമയങ്ങളില്‍ വാഹനങ്ങള്‍ വന്നുപോകുന്നതായി നാട്ടുകാരും പറയുന്നു. പഠിപ്പിക്കാനെന്ന വ്യാജേന പാവപ്പെട്ട പെണ്‍കുട്ടികളെ മോന്‍സണ്‍ ചെന്നൈയില്‍ താമസിപ്പിച്ചിരുന്നു. ഇവിടേക്ക് മോന്‍സണ്‍ ഇടയ്ക്കിടെ പോകാറുണ്ടെന്ന് മുൻ ഡ്രൈവർ അജിത്തും പറഞ്ഞിട്ടുണ്ട്. സംസ്ഥാത്തെ കോളിളക്കത്തിലാഴ്ത്തിയ സ്വര്‍ണക്കടത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് സംശയം. ഇതുസംബന്ധിച്ച് ഫോണിലൂടെ സംസാരിക്കുന്നത് കേട്ടിട്ടുണ്ടെന്നും ഷാജി പറഞ്ഞു. സുന്ദരികളായ യുവതികളാണ് മോന്‍സണിന്റെ സ്റ്റാഫിലുണ്ടായിരുന്നതെന്നും സിനിമാ നടിമാരുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായും പരാതിക്കാരന്‍ ആരോപിക്കുന്നു.
അമൂല്യമായ പുരാവസ്തുക്കളായി അവതരിപ്പിച്ചവയുടെ പഴക്കവും ഉടമസ്ഥാവകാശവും തെളിയിക്കുന്ന ഒരു രേഖയും മോന്‍സന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. 10 കോടി രൂപ നഷ്ടപ്പെട്ട പരാതിക്കാര്‍ പണം തിരികെച്ചോദിച്ചപ്പോള്‍, പുരാവസ്തുക്കളില്‍ കുറച്ചു വിറ്റഴിച്ചു പണം നല്‍കാമെന്നായിരുന്നു വാഗ്ദാനം. യാത്രാവിലക്കുള്ളതിനാല്‍ തനിക്കു നേരിട്ടു വിദേശത്തേക്കു പോകാനാകില്ലെന്നും വിശ്വസിപ്പിച്ചു.
തുടര്‍ന്ന് ഈ പുരാവസ്തുക്കള്‍ വില്‍ക്കാനായി പരാതിക്കാര്‍ ഖത്തറിലെയും ദുബായിലെയും രാജകുടുംബാംഗങ്ങളെ സമീപിച്ചു. എന്നാല്‍ അവര്‍ ഉടമസ്ഥാവകാശവും പഴക്കവും തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ രേഖ മോന്‍സന്‍ നല്‍കിയില്ല. പകരം നല്‍കിയത്, ഈ വസ്തുക്കള്‍ക്കു സുരക്ഷ ഏര്‍പ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി ഒപ്പിട്ടു നല്‍കിയ രേഖയാണ്.
അതിനിടെ, തിരുവനന്തപുരം കിളിമാനൂരിലും മോന്‍സണ്‍ പുരാവസ്തു തട്ടിപ്പ് നടത്തിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കിളിമാനൂരിലെ സന്തോഷ് എന്നയാള്‍ മുഖേനെയാണ് ഇവിടങ്ങളില്‍ തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. സന്തോഷ് മോന്‍സണിന്റെ കൂട്ടാളിയാണെന്നും ഇയാള്‍ക്ക് എല്ലാസഹായവും ചെയ്തുനല്‍കിയതെന്ന് മോന്‍സണാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പുരാവസ്തു ബിസിനസിന്റെ പേരില്‍ കിളിമാനൂരിലെ പലരില്‍നിന്നുമായി ലക്ഷങ്ങളാണ് സന്തോഷ് തട്ടിയെടുത്തത്. നാണയം സന്തോഷ് എന്നറിയപ്പെട്ടിരുന്ന ഇയാള്‍ പുരാവസ്തു ബിസിനസ് വന്‍തോതില്‍ വളരുമെന്നും വലിയലാഭം കിട്ടുമെന്നും വിശ്വസിപ്പിച്ചിരുന്നു. ലക്ഷങ്ങള്‍ മുടക്കിയ പലര്‍ക്കും മാസങ്ങളോളം പലിശയായി ഒരുവിഹിതവും നല്‍കി. എന്നാല്‍ പിന്നീട് ഇത് മുടങ്ങിയതോടെയാണ് സംഭവം തട്ടിപ്പാണെന്ന് പണം നല്‍കിയവര്‍ക്ക് ബോധ്യപ്പെട്ടത്.
ചെറിയ തുക മുടക്കിയവര്‍ക്ക് സന്തോഷ് പണം തിരിച്ചുനല്‍കിയിരുന്നു. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാണ് പണം തിരിച്ചുനല്‍കിയത്. മോന്‍സണിന്റെ വീട്ടില്‍വച്ചാണ് സന്തോഷ് പണം തിരികെനല്‍കിയതെന്ന് ഇവര്‍ കഴിഞ്ഞദിവസമാണ് തിരിച്ചറിഞ്ഞത്. മാത്രമല്ല, മോന്‍സണിന്റെ വീട്ടില്‍നിന്നെടുത്ത സന്തോഷിന്റെ ചില ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പേ കിളിമാനൂരില്‍നിന്ന് മുങ്ങിയ സന്തോഷിനെതിരേ ഏതാനും പരാതികള്‍ മാത്രമാണ് നിലവിലുള്ളത്.