സ്കൂളുകള്‍ തുറക്കുമ്പോൾ പ്രൈമറി ക്ലാസുകള്‍ ആദ്യം ആരംഭിക്കുമെന്ന സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. പ്രൈമറി ക്ലാസ്സുകള്‍ ആദ്യം തുറക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല, സ്കൂള്‍ തുറന്നാല്‍ കൈകാര്യം ചെയ്യാന്‍ ഏറ്റവും അപകടകരമായ സെക്ഷന്‍ പ്രൈമറി തന്നെയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
‘ഒരു ഇന്റര്‍വെല്‍ കഴിഞ്ഞു വരുമ്പോഴേക്കും മാസ്കും ഉണ്ടാകില്ല, സാമൂഹിക അകലവും ഉണ്ടാകില്ല. പ്രൈമറി തന്നെ ആദ്യം തുറന്ന് പരീക്ഷണം നടത്തുമ്പോള്‍ ഓരോ സ്കൂളിലും ഒരു കുട്ടിക്ക് ദിവസം കുറഞ്ഞത് മൂന്ന് മാസ്ക് എങ്കിലും വേണമെന്ന രീതിയില്‍ സ്റ്റോക്കും ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ അത് കുട്ടികള്‍ തന്നെ സ്വന്തം ബാഗില്‍ നിര്‍ബന്ധമായും കരുതിയിരിക്കണം. പ്രൈമറി സെക്ഷന്‍ കുട്ടികള്‍ മാത്രമല്ല സ്കൂള്‍ വാഹനങ്ങളില്‍ അകലം പാലിക്കാനായി ക്ലാസ്സുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വയ്ക്കുന്നതാണ് ഉചിതം. അതായത് തിങ്കളാഴ്ച 1,3,5,7, ചൊവ്വാഴ്ച 2,4,6.എന്നിങ്ങനെ. മാത്രമല്ല 8 മുതല്‍ ഹയര്‍ ക്ലാസ്സുകളിലെ കുട്ടികള്‍ പോകാവുന്ന ദൂരത്തില്‍ ആണ് സ്കൂള്‍ എങ്കില്‍ സൈക്കിള്‍ സവാരി നടത്തുന്നതാണ് അവരുടെയും മറ്റുള്ളവരുടെയും മെന്റലി ആന്‍ഡ് ഫിസിക്കലി ഹെല്‍ത്തിന് ഏറ്റവും ഗുണകരമായതെ’ന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റില്‍ വന്ന കമന്റുകള്‍ വ്യക്തമായി ചൂണ്ടിക്കാട്ടുന്നു.
‘പ്രൈമറി സ്കൂളുകള്‍ തുറക്കാന്‍ ഉള്ള തീരുമാനം അനുചിതമാണ് സാര്‍. കുട്ടികള്‍ എങ്ങനെ സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കും?. അധ്യാപകര്‍ക്ക് എങ്ങനെ ഈ കുട്ടികളെ നിയന്ത്രിക്കാന്‍ പറ്റും?. കേരളം കുട്ടികളുടെ ശവപ്പറമ്പാകാന്‍ സാധ്യത ഉള്ള തീരുമാനം പിന്‍വലിക്കണം. ആദ്യം വലിയ ക്ലാസ്സുകളില്‍ തുടങ്ങി പ്രശ്നങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ചെറിയ ക്ലാസ്സുകള്‍ തുടങ്ങുന്നതല്ലെ നല്ലത്. മറ്റു സംസ്ഥാനങ്ങള്‍ തുടങ്ങിയത് പോലും അങ്ങനെ ആണ്. അങ്ങേക്ക് ഇതുപോലെ ഉള്ള ഉപദേശങ്ങള്‍ തരുന്നവര്‍ അങ്ങയുടെ ശത്രുക്കള്‍ ആകാനെ സാധ്യതയുള്ളൂ. സ്വന്തം മക്കളുടെ കാര്യത്തില്‍ ഒരുപാട് ആശങ്കയുള്ള എന്നെപോലെ ഉള്ള ഒരു രക്ഷിതാവും കുട്ടികളെ ഈ സാഹചര്യത്തില്‍ സ്കൂളില്‍ വിടാന്‍ ആഗ്രഹിക്കുകയില്ല’യെന്നും മുഖ്യമന്ത്രിയോട് സോഷ്യല്‍ മീഡിയ പറയുന്നു.