സർക്കാറിന്റെ ഖജനാവിലേക്ക് കോടികൾ ഒഴുകുന്നത് മദ്യ വിൽപ്പനയിലൂടെയാണ്. ഓണം, ക്രിസ്തുമസ്, പുതുവത്സരം തുടങ്ങിയ പ്രത്യേക ആഘോഷ സമയങ്ങളിൽ കോടിക്കണക്കിന് രൂപയാണ് വരുമാനമായി ലഭിക്കാറുള്ളത്. എന്നാൽ കോവിഡ് പടർന്നു പിടിച്ചതോടെ മദ്യ വിൽപ്പനയിൽ അൽപം ഇടിവ് സംഭവിച്ചിട്ടുണ്ട്. അത് വാങ്ങാൻ ആളില്ലാത്തത് കൊണ്ടല്ല. വിതരണത്തിലെ അപാകത മൂലമാണ്. കുറച്ച് കാലം ബെവ്ക്യു ആപ്പ് വഴിയായിരുന്നു വിതരണം. എന്നാൽ പിന്നീട് പഴയ പടി തന്നെ ആക്കുകയായിരുന്നു.
എല്ലാ മാസവും ഒന്നാം തീയ്യതി ബാറുകൾക്ക് അവധിയാണ് എന്നാൽ ഇനി അതും എടുത്തുകളയാനുള്ള നീക്കത്തിലാണ് ബാറുടമകൾ .കോവിഡ് കാലത്തെ പ്രതിസന്ധിയാണ് ഇതിന് കാരണമായി ബാറുടമകൾ ചൂണ്ടിക്കാട്ടുന്നത്. ഇതിനായി സർക്കാറിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
മദ്യം വിളമ്പാനും ഒന്നാം തീയതി അവധി ഒഴിവാക്കാനുമായി ബാറുടമകളുടെ അണിയറനീക്കം സജീവമായി നടക്കുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തെത്തുന്നത്. എന്നാൽ ബാറുകൾ തുറന്ന് പ്രവർത്തിക്കാനും ബാറുകളിൽ ഇരുന്ന് മദ്യ വിതരണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയൻ 50 കോടി രൂപയാണ് ആവശ്യപ്പെട്ടു എന്ന വിവരവും പുറത്തെത്തുന്നുണ്ട്. മന്ത്രി എം. വി ഗോവിന്ദൻ വഴി പിണറായി ബാറുടമകളോട് ഇക്കാര്യം അറിയിച്ചു എന്നും പണം നൽകുകയാണെങ്കിൽ ബാറുകളിൽ മേൽപ്പറഞ്ഞ സൗകര്യങ്ങളോടു കൂടി പ്രവർത്തിക്കാൻ കഴിയുമെന്നും പിണറായി ധാരണയുണ്ടാക്കിതായുമുള്ള വിവരങ്ങളാണ് പുറത്തെത്തുന്നത്. അങ്ങനെയാണെങ്കിൽ 50 കോടി കൊടുത്തു ഇതുമായി മുന്നോട്ട് പോകാനാണ് ബാറുടമകളുടെ നീക്കം.
ഇതിന്റെ ആദ്യ പടി എന്നോണം ബാറുകളില്‍ ഇരുത്തി മദ്യവിതരണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബാറുടമകൾ സർക്കാറിന് ഇത് സംബന്ധിച്ച നിവേദനം സമർപ്പിച്ചിരുന്നു. കോവിഡ് കാലത്ത് കോടികളുടെ നഷ്ടം സംഭവിച്ചതായാണ് ബാറുടമകള്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ ഇനിയും പാര്‍സല്‍ വിതരണം കൊണ്ടുമാത്രം മുന്നോട്ട് പോകാനാകില്ല എന്ന നിലപാടിലാണ് ബാറുടമകൾ അതുകൊണ്ടു തന്നെയാണ് പിണറായിക്ക് കോടികൾ നൽകി ബാറുകൾ തുറക്കാം എന്ന തീരുമാനവുമായി ബാറുടമകൾ മുന്നോട്ട് പോകുന്നത്. ഇതിന് പിന്നിലെ മറ്റൊരു കാരണം കോടികള്‍ ചെലവാക്കി നിര്‍മിച്ച ബാറുകള്‍ തകരുകയാണ് എന്നതാണ്.
അതു പോലെ ഒന്നാം തീയതി അവധി ഒഴിവാക്കിക്കിട്ടാനും ബാറുടമകള്‍ ചരടുവലിക്കുകയാണ്. തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിന് മുമ്പ് നല്‍കിയിരുന്ന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനൊപ്പം നികുതിയിളവ് ഉള്‍പ്പെടെ ലഭ്യമാക്കണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവെക്കുന്നു. എന്നാൽ ഈ വിഷയത്തിൽ സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാറിനെ ഇക്കാര്യം അറിയാക്കാമെന്നും മന്ത്രി എം.വി. ഗോവിന്ദന് ബാറുടമകളെ അറിയിച്ചുണ്ട്. ഇനി ഇതിന് വേറെ പണം നൽകേണ്ടി വരുമോ എന്ന ആശങ്കയും ബാറുടകൾക്കുണ്ട്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് ഒന്നാം തീയതി മദ്യശാലകള്‍ക്ക് അവധി നല്‍കിയത്. അത് മാറ്റിക്കിട്ടാനാണ് ഇപ്പോള്‍ ബാറുടമകളുടെ ശ്രമം.
അതേസമയം കെ.എസ്.ആർ.ടി.സി യുടെ വരുമാനം വർധിപ്പിക്കാനായി ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ ബെവ്കോയുടെ ഔട്ട്ലെറ്റുകൾ തുറക്കണമെന്ന അഭിപ്രായം മുന്നോട്ട് വച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇതിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു എല്ലാ ഭാഗങ്ങളിൽ നിന്നും പുറത്തെത്തിയത്. എന്നാൽ അങ്ങനെ ഒരു നീക്കത്തെ പറ്റി സർക്കാർ ആലോചിച്ചിട്ടില്ല എന്നായിരുന്നു മന്ത്രി എ.വി ഗോവിന്ദൻ പറഞ്ഞത്.