കഴിഞ്ഞ വർഷം കരിപ്പൂരിൽ നടന്ന വിമാനാപകടം അങ്ങനെയാന്നും മലയാളികൾ മറക്കാനിടയില്ല. ഒപ്പം പൈലറ്റ് ദീപക് സാഠേയെയും. കോവിഡിനാൽ ബുദ്ധിമുട്ടിയിരുന്ന സമയമായിരുന്നു അത്. ഗൾഫ് രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിച്ചു വന്നതോടെ മലയാളികൾ കൂട്ടം കൂട്ടമായി നാട്ടിലേക്ക് എത്താൻ തുടങ്ങിയിരുന്നു മെയ് മാസം മുതൽ മഹാമാരിയിൽ നിന്നും രക്ഷപ്പെട്ട് നാട് കാണമല്ലോ എന്ന ആഗ്രഹവുമായി ഒരുപാട് പേർ പ്രതീക്ഷകളർപ്പിച്ച് വിമാനത്തിലേക്ക് കയറി.എന്നാൽ വിധി അവർക്കായി കരുതി വെച്ചത് മറ്റൊന്നായിരുന്നു. നാടിനെ നടുക്കിയ കരിപ്പൂർ വിമാനപകടത്തിന്റെ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. ഓഗസ്റ്റിലായിരുന്നു വിമാനാപകടം നടന്നത്. വിമാനപകടം പൈലറ്റിന്റെ പിഴവ് മൂലമെന്നാണ് അന്വേഷണ റിപ്പോർട്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിമാനം റൺവെയുടെ പകുതി കഴിഞ്ഞ്, സുരക്ഷാ മേഖലയും കഴിഞ്ഞ ശേഷമാണ് ലാൻഡ് ചെയ്തത്. മുന്നറിയിപ്പുകൾ നൽകിയിട്ടും വിമാനം അമിത വേഗത്തിൽ മുന്നോട്ട് പോയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുവശങ്ങളിലെ ടാങ്കുകളിൽ നിന്നും ഇന്ധന ചോർച്ചയുണ്ടായി. എന്നാൽ ആഘാത്തിന് ശേഷം തീപിടിത്തമുണ്ടാകാനുളള സാധ്യത ഉണ്ടായിരുന്നില്ല. വിമാനത്തിൽ സാങ്കേതിക പിഴവും തള്ളിക്കളയാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പൈലറ്റിന് ഗോ എറൗണ്ട് നിർദ്ദേശം ഉണ്ടായിരുന്നിട്ടും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
അപകടം നടന്ന സമയത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വ്യക്തിയായിരുന്നു പൈലറ്റ് ദീപക് സാഠേ. അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് മൂലമാണ് വലിയ ഒരു അപകടം ഒഴിവായതെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്ന് വന്ന കാര്യം. വിമാനം മുഴുവനായും തീപിടിച്ച് കത്തുമായിരുന്നു എന്നും എല്ലാവരും മരണപ്പെടാൻ സാധ്യതയുള്ള അപകടമായിരുന്നു അതെന്നും അദ്ദേഹം സ്വന്തം ജീവൻ ബലി നൽകിയാണ് വിമാനത്തിലെ ഭൂരിഭാഗം പേരുടെയും ജീവൻ രക്ഷിച്ചത് എന്നൊക്കെയായിരുന്നു ആ സമയത്ത് പ്രചരിച്ച കാര്യങ്ങൾ .എന്നാൽ ഈ വിവരങ്ങളൊക്കെ തെറ്റാണ് എന്നാണ് ഇപ്പോൾ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
എടുത്തു പറയേണ്ട മറ്റൊരു കാര്യം കോവിഡ് സമയമായിട്ട് പോലും ആരും സ്വന്തം ജീവിൻ വിലവെക്കാതെ അപകടത്തിൽ പെട്ടവരെ രക്ഷിക്കാനായി ഓടി നടന്നു എന്നത് തന്നെയാണ്. നാട്ടുകാരുടെ സമോചിതമായ ഇടപെടൽ കൂടിയാണ് അപകടത്തിന്റെ ആഴം വർധിപ്പിക്കാതിരുന്നത്.