സമൂഹിക കാര്യങ്ങളിൽ ഇടപെട്ടും കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും ശക്തമായി നിലപാടുകൾ കൈക്കൊണ്ടും മലയാളികൾക്കിടയിൽ പേരു നേടിയെടുത്ത കളക്ടർ ബ്രോ എന്നറിയപ്പെടുന്ന എൻ. പ്രശാന്തിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്. പ്രശാന്തിനെതിരെ പോലീസ് എഫ്.ഐ.ആർ .രജിസ്റ്റർ ചെയ്തു. പാലാരിവട്ടം പൊലീസാണ് പ്രശാന്തിനെതിരെ കേസെടുത്തത്. മാതൃഭൂമി ലേഖികയ്ക്ക് മോശം സന്ദേശമയച്ചെന്ന പരാതിയിലാണ് നടപടി. പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ആഴക്കടല്‍ കരാര്‍ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലേഖിക വാട്സ്പ്പിലൂടെ ചോദിച്ചപ്പോള്‍ പ്രശാന്ത് മോശമായി പെരുമാറിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. അതേസമയം പ്രാഥമിക അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നതായി തെളിഞ്ഞെന്ന് എഫ്‌ഐആറില്‍ പറയുന്നു.
മാതൃഭൂമി പത്രത്തിന്റെ കൊച്ചി യൂണിറ്റിലെ മാധ്യമപ്രവര്‍ത്തകയായ കെ പി പ്രവിതയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് എന്‍ പ്രശാന്ത് അശ്ലീലച്ചുവയുള്ള തരം സ്റ്റിക്കറുകള്‍ അയച്ചത്. ആഴക്കടല്‍ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട് കെഎസ്‌ഐഎന്‍സി (കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍) എംഡിയായ എന്‍ പ്രശാന്തിനോട് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകയ്ക്കാണ് മോശം അനുഭവമുണ്ടായത്.
പത്രത്തിലൂടെ ഇത് വാര്‍ത്തയാവുകയും, ചാറ്റ് സ്ക്രീന്‍ഷോട്ടുകള്‍ പുറത്തുവരികയും ചെയ്തപ്പോള്‍, മാധ്യമപ്രവര്‍ത്തകരും അല്ലാത്തവരും അടക്കം നിരവധിപ്പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന്, എന്‍ പ്രശാന്തല്ല താനാണ് മറുപടികള്‍ അയച്ചതെന്ന് പറഞ്ഞ് ഭാര്യ ലക്ഷ്മി പ്രശാന്ത് രംഗത്തെത്തുകയും ചെയ്തിരുന്നു.
പ്രശാന്തിനെതിരായ പരാതിയിൽ കേസെടുക്കുന്നതിനെക്കുറിച്ച് പോലീസ് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷനിൽ നിന്ന് നിയമ ഉപദേശം തേടിയിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താമെന്നായിരുന്നു പോലീസിന് ലഭിച്ച നിയമോപദേശം. മാധ്യമ പ്രവർത്തകർ ഉദ്യോഗസ്ഥരോട് വിവരങ്ങൾ തേടുന്നത് അവരുടെ തൊഴിലിന്റെ ഭാഗമാണ്. വിവരങ്ങൾ നൽകാനും നൽകാതിരിക്കാനും ഉദ്യോഗസ്ഥന് അവകാശമുണ്ട് എന്നാൽ മോശമായ രീതിയിലുള്ള പ്രതികരണം പാടില്ലെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്.