പ്രകൃതി ദുരന്തങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി മനുഷ്യനെ വേട്ടയാടുകയാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ചെറുതായൊന്നുമല്ല മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നത്. ചൈനയിലെ അതി ഭീകരമായ വെള്ളപ്പൊക്കത്തിന് ശേഷം അമേരിക്കയാണ് ഇപ്പോൾ ബുദ്ധി മുട്ടിലായിരിക്കുന്നത്. ഐഡ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ന്യയോര്‍ക്ക് നഗരത്തില്‍ കഴിഞ്ഞ ദിവസം 41പേരാണ് മരണപ്പെട്ടത്. റെക്കോഡ് മഴയെ തുടര്‍ന്ന് നഗരത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. കനത്ത മഴ കാരണം മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇതേത്തുടര്‍ന്ന് സബ്‌വേകള്‍ അടച്ചു.
കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലൊരു മഴ കിട്ടിയതായി ഓര്‍ക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കനത്ത മഴയെ തുടർന്ന് നൂറ് കണക്കിന് വിമാനങ്ങളാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയത്. ന്യൂ ജേഴ്‌സി, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട പല റോഡുകളും അടച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാറുകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ വീടുകള്‍ക്കുള്ളില്‍ കുടുങ്ങിയ നിരവധി പേരെ രക്ഷാപ്രവര്‍ത്തകരെത്തിയാണ് വീടുകള്‍ക്ക് പുറത്തെത്തിച്ചത്.
ന്യൂജേഴ്‌സിയില്‍ 23 പേര്‍ മരിച്ചതായി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. ഇതില്‍ കൂടുതല്‍പേരും വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയവരാണ്. രണ്ട് സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് മാറിത്താമസിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
കനത്ത മഴയും കൊടുങ്കാറ്റും കാരണം പെന്‍സില്‍വാനിയയില്‍ 98000, ന്യൂയോര്‍ക്കില്‍ 40,000 ന്യൂജേഴ്‌സിയില്‍ 60,000 വീടുകളില്‍ വീതം വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ലൂസിയാനയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വ്യാപകനാശനഷ്ടമുണ്ടായി. കാലാവസ്ഥാ വ്യതിയാനമാണ് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.