നീണ്ട 20 വർഷത്തിന് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണമായി പിൻമാറി അമേരിക്ക. അമേരിക്കയുടെ അവസാന സൈനികനും അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങി. അമേരിക്കൻ അംബാസിഡർ അടക്കമുള്ളവരുമായി അവസാന യു എസ് വിമാനം C17 ഇന്ത്യൻ സമയം രാത്രി 12 .59 നാണ് പറന്നുയർന്നത്.
അതേസമയം അമേരിക്കയുടെ പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ ഇനി എന്ത് നടക്കും എന്ന ആകാംക്ഷയും ലോക ജനതയ്ക്ക് ഉണ്ട്. സൗമ്യമായി എല്ലാവരെയും അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്തെത്തിച്ച് വലിയ ഒരു ആക്രമണം നടത്താനാണോ അമേരിക്ക പദ്ധതിയിടുന്നത് എന്ന സംശയവും ഇതിനിടെ ഉയരുന്നുണ്ട്.
അമേരിക്കയുടെ അഫ്ഗാൻ അംബാസിഡർ റോസ് വിൽസൺ അടക്കം അവസാന വിമാനത്തിൽ മടങ്ങി. അമേരിക്കയുടെ സേനാ പിന്മാറ്റത്തിനായി ഓഗസ്റ്റ് 31 ആയിരുന്നു താലിബാൻ നൽകിയ അവസാന തീയതി. ഇതിന്റെ പശ്ചാത്തലത്തിലാണ് പിന്മാറ്റം. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കകളുകളിൽ ഒന്നായിരുന്നു 18 ദിവസം നീണ്ട അഫ്ഗാൻ ഒഴിപ്പിക്കൽ ദൗത്യം. 123,000 പേരെ അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിച്ചെന്ന് പെന്റഗൺ അറിയിച്ചു.
അമേരിക്കൻ പിന്മാറ്റം വെടിയുതിർത്താണ് താലിബാൻ ആഘോഷിച്ചത്. ചരിത്ര ദിവസമാണെന്നും ഇനിയും ആരെങ്കിലും അവശേഷിക്കുന്നുവെങ്കിൽ അവരെയും പോകാൻ അനുവദിക്കുമെന്നും താലിബാൻ അറിയിച്ചു. ഇതോടെ കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. 17 ദിവസം നീണ്ട രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് ബൈഡൻ നന്ദിയറിയിച്ചു.
ഒഴിപ്പിക്കലും സേനാ പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയിലും കഴിഞ്ഞ ആഴ്ച കാബൂൾ വിമാനത്താവളത്തിൽ ഐഎസ് ചാവേറാക്രമണം നടത്തിയിരുന്നു. ഇതിൽ 13 അമേരിക്കൻ സൈനികർ ഉൾപ്പെടെ 175 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയായിരുന്നു വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ 2500 ഓളം വരുന്ന അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം.