അഫ്ഗാൻ വിമാനത്താവളത്തിലേ ചാവേർ ആക്രമണത്തിൽ അമേരിക്കയുടെ തിരിച്ചടിയാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. അമേരിക്ക എന്ന രാജ്യത്തിന്റെ ശക്തി തെളിയിക്കുന്ന തിരിച്ചടി കൂടിയായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണം. തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപനം വന്ന് 24 മണിക്കൂർ തികയും മുമ്പേ അമേരിക്ക തിരിച്ചടിച്ചു കഴിഞ്ഞിരുന്നു. ഈപ്പോഴിതാ അടുത്ത ആക്രമണ മുന്നറിയിപ്പ് നൽകുകയാണ് ജോ ബൈഡൻ.
വരാനിരിക്കുന്ന 36 മണിക്കൂറിനുള്ളിൽ അഫ്ഗാൻ വിമാനത്താവളം വീണ്ടും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ജോ ബൈഡന്റെ മുന്നറിയിപ്പ്. ഞായറാഴ്ച പുലർച്ചെയോടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സൈനിക മേധാവിമാരിൽ നിന്ന് തനിക്ക് വിവരം കിട്ടിയെന്നും ബൈഡൻ വെളിപ്പെടുത്തി. വാഴാഴ്ച നടന്ന ആക്രമണത്തിന് സമാനമായ ആക്രമണമായിരിക്കും അവിടെ നടക്കുക എന്നും ബൈഡൻ പറയുന്നു.
കൃത്യവും വിശ്വസനീയവുമായ മുന്നറിയിപ്പിന്റെ പശ്ചാതലത്തിൽ കാബൂൾ വിമാനത്താവളത്തിന്റെ പരിസരത്തുള്ള എല്ലാ യു എസ് പൗരൻമാരും അവിടെ വിടണമെന്ന് കാബൂളിലെ യു എസ് എംബസി സുരക്ഷ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അഫ്ഗാനിസ്ഥാനിലെ സ്ഥിതി അതീവ ദയനീയമാണ്.
കാബൂൾ വിമാനത്തവാള ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ ഡ്രോൺ ആക്രണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയിരുന്നു.നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയതെന്നും ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊരാസന്‍ നേതാവ് കൊല്ലപ്പെട്ടെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ അറിയിച്ചിരുന്നു.
സേനാപിന്മാറ്റത്തിന് താലിബാൻ നൽകിയ അന്ത്യശാസനം തീരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, അവസാന പൗരനെ രക്ഷപ്പെടുത്തും വരെ രക്ഷാദൗത്യം തുടരുമെന്നും ബൈഡൻ വ്യക്തമാക്കി. ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 170 ആയി. ഇതിനിടെ അമേരിക്കൻ സൈന്യം കാബൂൾ വിമാനത്താവളത്തിൽ നിന്ന് മടങ്ങിത്തുടങ്ങി.