സോഷ്യൽ മീഡിയയിൽ വൈറാലാകാൻ എന്ത് കോപ്രായവും കാട്ടിക്കൂട്ടാൻ മടിയില്ലാത്ത പുതുതലമുറയുടെ പ്രഹസനങ്ങൾ പലപ്പോഴും സഭ്യതയുടെ അതിർവരമ്പുകൾ ഭേദിക്കുന്ന കാഴ്ച കണ്ടിട്ടുള്ളതാണ്. എന്നാൽ അതിനുമപ്പുറം ഇപ്പോൾ നിയമ ലംഘനത്തിലാണ് ഇത്തരക്കാരുടെ ശ്രദ്ധ. പരസ്യമായ നിയമ ലംഘനം ഹീറോയിസം ആണെന്ന് വിശ്വസിക്കുന്ന ഇത്തരക്കാരിൽ ഒരാളാണ് ഇന്നലെ വൈറലാകാൻ ശ്രമിച്ച് പോലീസ് വലയിലായ റിച്ചല്‍ സെബാസ്റ്റ്യൻ എന്ന യുവാവ് . ലൈസന്‍സ് ഇല്ലാതെ, ഹെല്‍മറ്റും മാസ്കും ഉടുപ്പുമില്ലാതെ ബൈക്കോടിക്കുന്ന യുവാവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ബൈക്കാണ് യുവാവ് ഓടിക്കുന്നത് എന്നത് മറ്റൊരു വശം . എന്തായാലുംവൈറലാകാനുള്ള ഇയാളുടെ ശ്രമം പാഴായില്ല. എന്നാൽ വൈറലാകുക മാത്രമല്ല പോലീസിന്റെ വലയിലുമായി ആൾ .
സുഹൃത്തുക്കള്‍ ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് ബൈക്ക് പൊക്കിയത്.
രൂപമാറ്റം ചെയ്ത ബൈക്കില്‍ മാസ്കും, ഹെല്‍മറ്റും, ഷര്‍ട്ടും ഇല്ലാതെയായിരുന്നു തന്നെക്കൊണ്ട് കഴിയാവുന്നത്ര നിയമലംഘനങ്ങളെല്ലാം ചെയ്തുകൊണ്ടുള്ള യുവാവിന്റെ ബൈക്കോടിക്കല്‍ പ്രകടനം.
വീഡിയോ വൈറലായതോടെ ബൈക്ക് ഓടിച്ച ചെറായി സ്വദേശിയായ പത്തൊൻപത് വയസുകാരൻ റിച്ചല്‍ സെബാസ്റ്റ്യനെ സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ പൊലീസ് പൊക്കി. റിച്ചലിന്‍റെ സുഹൃത്തിന്‍റേതായിരുന്നു ബൈക്ക്.
ബൈക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് റിച്ചലിനെതിരെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും ലൈസന്‍സും ഹെല്‍മറ്റുമില്ലാതെ വാഹനമോടിച്ചതിനും, വാഹന ഉടമയ്ക്കെതിരെ അനുമതിയില്ലാതെ ബൈക്ക് മോഡിഫിക്കേഷന്‍ ചെയ്തതിനും കേസെടുത്തു. ആറ് വകുപ്പുകള്‍ ചുമത്തിയാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. വാഹനം സംബന്ധിച്ച വിവരം മോട്ടോര്‍ വാഹനവകുപ്പിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
You must be logged in to post a comment Login