നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി ലഭിച്ച മന്ത്രി ശിവന്‍കുട്ടി സംഭവത്തെ ഇപ്പോഴും ന്യായീകരിക്കുന്നത് കേരളത്തിന് തന്നെ അപമാനകരമാകുന്നു. നിയമസഭാ കയ്യാങ്കളിയില്‍ ഒരു കുറ്റബോധവുമില്ലെന്നാണ് ശിവന്‍കുട്ടി പറയുന്നത്. നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ തനിക്ക് കുറ്റബോധമില്ലെന്നും അപൂര്‍വം ചില ആളുകള്‍ അന്നത്തെ സംഭവം ഒഴിവാക്കേണ്ടിയിരുന്നു എന്നു പിന്നീട് പറഞ്ഞിരുന്നുവെന്നും ശിവന്‍കുട്ടി വ്യക്തമാക്കുന്നു. ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതം നിരന്തരസമരമാണ്.ഈ സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതിരെ ആണ് സമരങ്ങള്‍. വിദ്യാര്‍ത്ഥി ആയിരുന്ന കാലം മുതല്‍ എത്രയോ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനു പലപ്പോഴും ശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്. ശിക്ഷ നേരിടേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് സമരങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറയുന്നു.
നിയമസഭയിലെ ‘ഡെസ്‌കിന്മേല്‍ നടത്തം’ ഒഴിവാക്കാമായിരുന്നു എന്നു പിന്നീട് തോന്നിയോ എന്ന ചോദ്യത്തിന് ‘അത് അന്ന് സമര രംഗത്ത് വന്ന ഒരു രീതിയാണ്. അതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. അന്ന് അങ്ങനെ സംഭവിച്ചു പോയി എന്നാണ് മന്ത്രി പ്രതികരിച്ചത്. ഉളുപ്പില്ലാതെ ന്യായീകരിക്കാന്‍ ഒരു വിദ്യാഭ്യാസ മന്ത്രിയായിട്ട് എങ്ങനെ സാധിക്കുന്നുവെന്നാണ് പലരും ചോദിക്കുന്നത്. നിങ്ങളാണോ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃക കാട്ടേണ്ടതെന്നും ചിലര്‍ ചോദിക്കുന്നു.
ഒരു സമരം എന്നത് ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനും എതിരെ ആണ്. അപ്പോള്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായെന്ന് വരും. അതു കൊണ്ട് തന്നെ ഒരു ജനാധിപത്യ രാജ്യത്ത് കോടതി ഇടപെടല്‍ ഉണ്ടായെന്ന് വരുമെന്നാണ് ശിവന്‍കുട്ടി പറയുന്നത്. കോടതി വിധി പൂര്‍ണമായി അംഗീകരിക്കുകയും വിചാരണ നേരിടുകയും ചെയ്യും. നിയമസഭയിലെ സമരം അന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനം ആയിരുന്നു. അന്ന് ഞങ്ങള്‍ ആ തീരുമാനം നടപ്പാക്കുകയായിരുന്നുവെന്നും ശിവന്‍കുട്ടി പറയുന്നു.
അതേസമയം, നിയമസഭ കൈയ്യാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. മന്ത്രി വി. ശിവന്‍കുട്ടി അടക്കമുളള പ്രതികളുടെ വിടുതല്‍ ഹര്‍ജിക്കെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ ഹര്‍ജി നല്‍കുമെന്നാണ് സൂചന.മന്ത്രി വി ശിവന്‍കുട്ടിയെക്കൂടാതെ ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസില്‍ പ്രതികള്‍. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 6 പേരും കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നിര്‍ദേശമുള്ളതിനാല്‍ ഹര്‍ജി അപ്രസക്തമാകും. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ഉടന്‍ നിയമിക്കുമെന്നാണ് സൂചന.
കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ആഴ്ചയാണ് തള്ളിയത്. നിയമസഭാംഗം എന്ന പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുളള മറയല്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതിയുടെ തീരുമാനം. ഇത്തരം നടപടികള്‍ക്കെതിരേ ശക്തമായ സന്ദേശം നല്‍കിയേ തീരുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് ലക്ഷം രൂപയിലധികം നഷ്ടം നേരിട്ടതായി പറഞ്ഞിരുന്നു. പ്രതികള്‍ക്കെതിരേ പൊതുമുതല്‍ നശീകരണ നിരോധന നിയമവും ഇന്ത്യന്‍ ശിക്ഷാ നിയമവും അനുസരിച്ചുളള വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. സുപ്രീംകോടതി വിധിക്ക് ശേഷം മന്ത്രി വി. ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. 2015 മാര്‍ച്ച് 13ന് ബാര്‍ കോഴ വിവാദത്തിനിടെ അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താനുളള ശ്രമമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സ്പീക്കറുടെ കസേര ഉള്‍പ്പെടെ എടുത്തെറിയുന്ന നേതാക്കളുടെ പ്രവര്‍ത്തിക്കെതിരേ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.