കേരള പോലീസിന്റെ പെറ്റി കഥ വന്‍ വിവാദത്തിലേക്ക്. തിരുവനന്തപുരത്ത് ബലിതര്‍പ്പണത്തിന് പോയവരില്‍ നിന്നും പിഴ ചുമത്തിയ പൊലീസിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥി. ബലിതര്‍പ്പണത്തിന് പോയ കുടുംബത്തില്‍ നിന്നും 2000 രൂപ പൊലീസ് പിഴ ഈടാക്കിയ പോലീസ് 500 രൂപയുടെ രസീതാണ് നല്‍കിയത്. പത്തൊന്‍പതുകാരനും അമ്മയും സഞ്ചരിച്ച കാര്‍ സ്റ്റേഷനില്‍ എത്തിച്ച് പൊലീസ് പിഴ ഈടാക്കുകയായിരുന്നു. 2000 രൂപ പിഴ അടച്ചിട്ട് 500 രൂപയുടെ രതീസ് നല്‍കി തിരിച്ചയക്കുകയാണ് ചെയ്തത്. വീടിന് സമീപമുള്ള ക്ഷേത്രത്തിലേക്ക് ബലിതര്‍പ്പണത്തിനായി പോയതായിരുന്നു അവര്‍.
യാത്രയുടെ വിവരം പോലും ചോദിക്കാതെയാണ് നടപടിയെടുത്തതെന്നാണ് ഇവര്‍ പറയുന്നത്. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം നടന്നത്. മടങ്ങി പോകാമെന്ന് പറഞ്ഞെങ്കിലും പോലീസ് കൂട്ടാക്കിയില്ലെന്നും കുടുംബം പറയുന്നുണ്ട്. സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. രസീത് നല്‍കിയതില്‍ സംഭവിച്ച പിഴവാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാല്‍ സത്യവാങ്മൂലം പോലും ചോദിക്കാതെ തങ്ങളെ മനഃപൂര്‍വം ബുദ്ധിമുട്ടിക്കുകയായിരുന്നെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്.
വിദ്യാര്‍ത്ഥിയുടെ വാക്കുകള്‍ കേള്‍ക്കാം.
അതേസമയം കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് ബലിതര്‍പ്പണം നടത്തിയതിന് കോഴിക്കോട് 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബലിയിടാന്‍ കടപ്പുറത്ത് ആള്‍ക്കൂട്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുഇടങ്ങളില്‍ ബലിതര്‍പ്പണം നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഈ നിര്‍ദ്ദേശം പാലിച്ച് ഭൂരിഭാഗം വിശ്വാസികളും വീട്ടില്‍ ഇരുന്നാണ് ബലിതര്‍പ്പണം നടത്തിയത്.
മാസ്‌ക് ധരിക്കാത്തതിനു മാത്രം പോലീസ് ഒരു മാസം ഫൈന്‍ അടിച്ച് കൈക്കലാക്കുന്നത് ലക്ഷങ്ങളാണെന്നുള്ള വിവരവും പുറത്തുവന്നിരുന്നു. മൂന്നു ദിവസത്തിനിടെ നാല് കോടി രൂപയാണ് ഈ ഇനത്തില്‍ പോലീസ് ഈടാക്കിയത്. 70,000 പേരില്‍ നിന്നാണ് ഇത്രയും തുക പിഴ ഈടാക്കിയത്. മൂന്നുമാസത്തിനിടെ മാസ്‌ക് ധരിക്കാത്തതിന് മാത്രം 55 കോടി രൂപയാണ് പിഴ ചുമത്തിയത്. ഇക്കാലയളവില്‍ 10ലക്ഷം പേരില്‍ നിന്നാണ് പിഴ ഈടാക്കിയത്. മേയില്‍ 2.60 ലക്ഷം, ജൂണില്‍ മൂന്ന് ലക്ഷം, ജൂലൈയില്‍ 4.34 ലക്ഷം എന്നിങ്ങനെയാണ് മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തിയവരുടെ എണ്ണം. മറ്റ് കുറ്റങ്ങള്‍ക്ക് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന്റെ മനോധര്‍മമനുസരിച്ച് പിഴ കൂടുകയും കുറയുകയും ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്.