ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പരിഷ്‌കരിച്ച സര്‍ക്കാരിന്റെ നടപടി പ്രാബല്യത്തില്‍ വന്നു. പിണറായി പോലീസ് പുറത്തിറങ്ങുന്നവര്‍ക്ക് ഫൈന്‍ അടിച്ചു തുടങ്ങി.50 രൂപയുടെ ഊണ് വാങ്ങാനിറങ്ങിയവന് കിട്ടി 500 രൂപയുടെ പെറ്റി. പ്ലമിംഗ് തൊഴിലാളിക്കാണ് ഫൈന്‍ ലഭിച്ചത്. സമ്പൂര്‍ണ ലോക്ഡൗണ്‍ ദിവസമായ ഇന്നലെ സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങിയതിന്റെ പേരിലായിരുന്നു പോലീസ് ഇയാളില്‍ നിന്ന് പിഴ ചുമത്തിയത്. പെറ്റിയടിച്ച മണ്ണന്തല പൊലീസിന്റെ നടപടിയെ വിമര്‍ശിച്ച് മണ്ണന്തല സ്വദേശി കുഞ്ഞുമോന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.
കുഞ്ഞുമോന്‍ പറയുന്നതിങ്ങനെ…ഇന്ന് ഉച്ചയ്ക്ക് ഞാന്‍ ഒരു ഊണ് വാങ്ങുവാനായി പുറത്തിറങ്ങി അപ്പോള്‍ മണ്ണന്തല ജംഗ്ഷനില്‍ പോലീസും ചെക്കിങ് നില്‍ക്കുന്നു, അവരോട് ഞാന്‍ ഒരു ഊണ് വാങ്ങുവാന്‍ പോകുന്നതായി പറഞ്ഞു അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു 2000 രൂപ വേണം. ഞാന്‍ പറഞ്ഞു സാര്‍ എന്റെ ഭാര്യ പ്രസവം കഴിഞ്ഞു വീട്ടില്‍ ആണ് സാധാരണ ഞാന്‍ വീട്ടില്‍ ആഹാരം ഉണ്ടാക്കി കഴിക്കാനുള്ള പതിവ് രാവിലെ ബലിതര്‍പ്പണം നടത്തിയതിനാല്‍ പിതൃക്കള്‍ക്ക് ഉച്ചക്ക് ആഹാരം കൊടുക്കുന്ന ഒരു ചടങ്ങ് ഉള്ളതിനാല്‍ ഒരു ഊണ് വാങ്ങാന്‍ കടയില്‍ പോയി. അതിനാണ് എനിക്ക് രണ്ടായിരം രൂപ ഫയല്‍ വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ അത് തരാന്‍ കഴിയില്ല ഞാന്‍ അദ്ദേഹത്തോട് പറയും ചെയ്തു. എന്റെ വണ്ടി മണ്ണന്തല പോലീസ് സ്റ്റേഷനില്‍ പിടിച്ചു കൊണ്ടു പോവുകയും അരമണിക്കൂറോളം പോലീസ് സ്റ്റേഷനില്‍ നില്‍ക്കേണ്ടിയുംവന്നു.
അവസാനം എനിക്ക് 500 ഫൈന്‍ നല്‍കി ഈ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയം ഉള്ളതുകൊണ്ട് മാത്രമാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്.എനിക്ക് പ്രതിഷേധിക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഇല്ലാത്തതുകൊണ്ട് മാത്രമാണ്. അതുകൊണ്ട് ആരെങ്കിലും പുറത്തിറങ്ങിയ ആണെങ്കില്‍ മിനിമം ഒരു 500 രൂപ എങ്കിലും കയ്യില്‍ ഇല്ലാതെ ആരും പുറത്തിറങ്ങരുതെന്നും ഇയാള്‍ പറയുന്നു.
സംസ്ഥാനത്ത് ഇപ്പോള്‍ പിഴയോട് പിഴ എന്നാണ് വിശേഷണം. ഇന്നലെ പിതൃതര്‍പ്പണത്തിനെത്തിയ 19കാരനില്‍ നിന്ന് ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പിഴയായി 500 രൂപയുടെ രസീത് നല്‍കി 2000 രൂപ വാങ്ങിയ സംഭവവും ഇപ്പോള്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ശ്രീകാര്യം വെഞ്ചാവോട് സ്വദേശിയായ വീട്ടമ്മയ്ക്കും വിദ്യാര്‍ത്ഥിയായ മകനുമെതിരെയാണ് ശ്രീകാര്യം പൊലീസ് പിഴ ചുമത്തിയത്. ഇന്നലെ രാവിലെ 10.30ന് ശ്രീകാര്യം മാര്‍ക്കറ്റിന് മുന്നിലാണ് സംഭവം.
ക്ഷേത്രത്തിലേക്കാണെന്ന് പറഞ്ഞപ്പോള്‍ ലോക്ക് ഡൗണ്‍ ആണെന്ന് അറിയില്ലേ എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ആക്രോശിച്ചെന്നും തിരികെ പോകാം എന്നറിയിച്ചിട്ടും മടങ്ങിപ്പോകാന്‍ അനുവദിക്കാതെ വാഹനം ഉള്‍പ്പെടെ റോഡില്‍ തടഞ്ഞിട്ടശേഷം ഫൈന്‍ നല്‍കണമെന്ന് പൊലീസ് പറഞ്ഞെന്നാണ് ഇവര്‍ പറയുന്നത്.ഒടുവില്‍ വിദ്യാര്‍ത്ഥി അമ്മയുടെ കാര്‍ഡും വാങ്ങി എ.ടി.എമ്മില്‍ നിന്ന് പൈസയെടുത്തെത്തിയപ്പോള്‍ വണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. വാഹനത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും കയറി കാര്‍ നേരെ ശ്രീകാര്യം സ്റ്റേഷനിലേക്ക് വിട്ടു. സ്റ്റേഷനിലെത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന പൊലീസുകാരന്‍ കാറിന്റെ താക്കോല്‍ വാങ്ങി റിസപ്ഷനില്‍ ഇരുന്ന പൊലീസുകാരനെ എല്‍പിച്ചു. പൊലീസുകാരന്‍ സ്റ്റേഷനകത്തേക്ക് പോയി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് സംസാരിച്ച് തിരികെ വന്ന് 2000 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൈസ വാങ്ങിയ ശേഷം വിദ്യാര്‍ത്ഥിക്ക് നല്‍കിയ രസീതില്‍ 500 രൂപ മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളുവെന്നാണ് പറയുന്നത്.