ഇന്ത്യയുടെ തങ്കമായി മാറിയ നീരജ് ചോപ്രയുടെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിലെല്ലാം നിറയുന്നത്. അദ്ദേഹത്തിനെപ്പോലെ തന്നെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധനേടിയിരിക്കുകയാണ് കോച്ച് ഉവെ ഹോണ്‍.
ഇന്ത്യന്‍ ജാവലിന്‍ താരമായ അദ്ദേഹത്തിന്റെ ഒളിമ്പിക് സ്വര്‍ണ്ണ നേട്ടം രാജ്യത്തിന് നല്‍കിയത് സന്തോഷത്തിന്റെ മുഹൂര്‍ത്തങ്ങളാണ്. അതോടൊപ്പം മെഡല്‍ നേട്ടത്തിലേക്കുള്ള ഇന്ത്യന്‍ താരത്തിന്റെ പ്രകടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാവുകയാണ്. ജാവലിന്‍ ത്രോയുടെ ചരിത്രത്തില്‍ നൂറ് മീറ്ററിന് മുകളില്‍ എറിഞ്ഞ് റെക്കോര്‍ഡ് സൃഷ്ടിച്ച ജര്‍മ്മന്‍ താരവും നീരജിന്റെ പരിശീലകനുമായ ഉവെ ഹോണ്‍നെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
ജാവലിന്‍ ഒരിക്കല്‍ മാത്രമേ 100 മീറ്ററിനപ്പുറം പറന്നിട്ടുള്ളൂ, അതിനു പിന്നിലെ കരങ്ങള്‍ ഉവെ ഹോണ്‍ എന്ന ജര്‍മന്‍ താരത്തിന്റെ ആണ്. പിന്നീടിന്നുവരെ ഒരാള്‍ക്കും, ഒരു ഒളിമ്പിക്‌സിനും, അതിനെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഹോണിനു ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. 1984 ല്‍ അമേരിക്കയില്‍ നടന്ന ഒളിമ്പിക്‌സ് ബഹിഷ്‌ക്കരിച്ച രാജ്യങ്ങളില്‍ കിഴക്കന്‍ ജര്‍മനിയും ഉണ്ടായിരുന്നു. ബഹിഷ്‌ക്കരിച്ച രാജ്യങ്ങള്‍ ചേര്‍ന്നു സംഘടിപ്പിച്ച ഫ്രണ്ട്ഷിപ്പ് ഗെയിംസില്‍ ജാവലിന്‍ എറിയാന്‍ പോയി 104.68 മീറ്റര്‍ താണ്ടി ഹോണ്‍ ലോകത്തിന്റെ കണ്ണുതള്ളിച്ചു. ആദ്യമായി ഒരു ജാവലിന്‍ സെഞ്ചുറി അടിച്ചു. അന്നത്തെ ഒളിമ്പിക്‌സ്് സ്വര്‍ണമെഡല്‍ ജേതാവ് എറിഞ്ഞത് 86.76 മീറ്റര്‍ മാത്രമായിരുന്നു.
1986 ല്‍ ജാവലിന്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുകയും നിലവില്‍ ഉണ്ടായിരുന്ന ലോകറെക്കോര്‍ഡുകള്‍ മായിച്ചു കളയുകയും ചെയ്തു. അങ്ങനെ ഹോണിന്റെ 104.68 മീറ്റര്‍ വീരചരമം പ്രാപിച്ച റെക്കോര്‍ഡായി, നാളിതുവരെ മറ്റാര്‍ക്കും മറികടക്കാനാവാതെ ഇന്നും ജീവിച്ചിരിക്കുന്ന റെക്കോര്‍ഡ്. ആ മനുഷ്യന്‍ ഒളിമ്പിക്‌സ്് സ്വര്‍ണമെഡല്‍ നേടിയ ദിവസം കൂടിയാണ് ഇന്ന്.
ഇന്ത്യയുടെ ആദ്യത്തെ അത്ലറ്റിക് മെഡലിലേക്കുള്ള ഏറിനു ശേഷം, ജാവലിന്‍ പോയ ഭാഗത്തേക്കു പോലും നോക്കാതെ, അത്രമേല്‍ നിശ്ചയത്തോടെ, വിജയത്തിലേക്കു കൈയുയര്‍ത്തി തിരിഞ്ഞുനടന്ന നീരജ് ചോപ്രയെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ആ മനുഷ്യനാണ് ഉവെ ഹോണ്‍. 23 മത്തെ വയസ്സില്‍ തനിക്കു നഷ്ടപ്പെട്ട സ്വര്‍ണമെഡല്‍ 37 വര്‍ഷങ്ങള്‍ക്കു ശേഷം അതേ പ്രായക്കാരനായ ശിഷ്യനിലൂടെ തിരിച്ചുപിടിച്ചിരിക്കുകയാണ് കോച്ച് ഉവെ ഹോണ്‍.