കിഫ്ബി പദ്ധതികള്‍ക്കെതിരെ ആഞ്ഞടിച്ച് കെ ബി ഗണേശ്‌കുമാര്‍ എംഎല്‍എ. രംഗത്ത് . കിഫ്‌ബി കാരണം റോഡ് പണികൾ മുടങ്ങുന്നുവെന്നാണ് ഗണേഷിന്റെ ആക്ഷേപം. റോഡു പണികളില്‍ ഉണ്ടാകുന്ന കാലതാമസവും ചില പദ്ധതികള്‍ക്ക് അനുമതി ലഭ്യമാകാത്തതുമാണ് ഗണേശിന്റെ വിമർശനങ്ങൾക്ക് കാരണം. 2018ല്‍ തുടങ്ങിയ റോഡ് പണി പോലും തീര്‍ന്നിട്ടില്ല എന്നും വെഞ്ഞാറമൂടെ മേല്‍പ്പാലം എന്ന ആവശ്യത്തിന് കിഫ്ബി തടസം നില്‍ക്കുന്നുവെന്നും ഗണേശ് ആരോപിച്ചു.
പദ്ധതികളുടെ കാലതാമസം ന്യായീകരിക്കാൻ കഴിയാത്തതാണെന്നും പൊതുജീവിതത്തെ ഇത് വല്ലാതെ ദോഷകരമായി ബാധിക്കുന്നുവെന്നും ഗണേഷ് പറഞ്ഞു.
സുഖമില്ലാത്ത അമ്മയെ കാണാന്‍ ഇറങ്ങിയ തനിക്ക് സ്വന്തം അമ്മയെ ജീവനോടെ കാണാൻ പോലും കഴിയാത്തതിന് കാരണവും ഇത്തരം അനാസ്ഥയുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. അമ്മയെ കാണാനുള്ള യാത്രയിൽ 20 മിനിറ്റ് വഴിയില്‍ കുടുങ്ങിയ കൊട്ടാരക്കരയിലെ വീട്ടില്‍ എത്തിയപ്പോഴേക്കും അമ്മ മരിച്ചിരുന്നു. കിഫ്ബി കണ്‍സല്‍ട്ടന്‍സിയെ ഒഴിവാക്കണം എന്നാണ് ഗണേഷ് മുന്നോട്ട് വെച്ച ആവശ്യം.
കിഫ്ബിയില്‍ കണ്‍സള്‍ട്ടന്‍സി ഒഴിവാക്കി മികച്ച ഉദ്യോഗസ്ഥരെ ഉപയോഗിക്കണമെന്ന് ഗണേശ് കുമാര്‍ കൂട്ടിച്ചേർത്തു . കോടിക്കണക്കിന് രൂപ ശമ്പളം നൽകി നിരവധി പ്രഗത്ഭരായ എന്‍ജിനീയര്‍മാര്‍ പൊതുമരാമത്ത് വകുപ്പില്‍ ഉള്ളപ്പോള്‍ പുറത്തു നിന്ന് കണ്‍സള്‍ട്ടന്റുമാരെ കൊണ്ടുവരുന്നത് എന്തിനാണെന്നും ഗണേശ് കുമാര്‍ ചോദിച്ചു. വലിയൊരു ശതമാനം തുക കണ്‍സള്‍ട്ടന്റുമാര്‍ കൊണ്ടുപോകുകയാണ്. ഗണേശിന്റെ വിമര്‍ശനങ്ങളെ പിന്തുണച്ച് എ എന്‍ ഷംസീറും രംഗത്തെത്തി . ഗണേഷിന് പിന്തുണയറിയിച്ച ഷംസീർ ഇത് പൊതുപ്രശ്‌നമാണ് എന്നാണ് അഭിപ്രായപ്പെട്ടത്.
എന്നാൽ പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കിഫ്ബി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സഭയെ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് കിഫ്ബി കൂടുതല്‍ തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പും കിഫ് ബിയും സര്‍ക്കാരിന്റെ അഭിമാന സ്തംഭങ്ങളാണ്. എം എല്‍ എമാര്‍ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും മാറ്റാനാകില്ലെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ വാദം.
കഴിഞ്ഞ ദിവസവും ഗണേശ് കുമാര്‍ കിഫ്ബിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കിഫ്ബിയില്‍ അതിവിദഗ്ധരുടെ ബാഹുല്യമാണെന്നും അര്‍ഥമില്ലാത്ത വാദങ്ങളുയര്‍ത്തി ഇവര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടയുകയാണെന്നുമാണ് ഗണേശ് കഴിഞ്ഞ ദിവസം ഉയര്‍ത്തിയ വിമര്‍ശനം. കഴിഞ്ഞ സര്‍ക്കാരില്‍ കിഫ്ബിയുടെ ആറ് റോഡുകള്‍ മണ്ഡലത്തില്‍ കിട്ടിയപ്പോള്‍ സന്തോഷംകൊണ്ടു തുള്ളിച്ചാടിയ താന്‍ ഇപ്പോള്‍ ജനങ്ങളുടെ മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്എന്നും അദ്ദേഹം പറഞ്ഞിരുന്നു.
30 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയര്‍മാരെ സ്വകാര്യ കോളേജില്‍നിന്നു പണംകൊടുത്തു ബി.ടെക്. പഠിച്ചിറങ്ങിയ കിഫ്ബിയിലെ ഉദ്യോഗസ്ഥര്‍ തിരുത്തുകയാണ് എന്നും ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. ഇങ്ങനെ ജോലിയിലെത്തുന്ന ബി-ടെക്കുകാരുടെ ദിവസശമ്ബളം പതിനായിരം രൂപയാണെന്നും ഗണേശ് വ്യക്തമാക്കി.
കിഫ്ബി നിര്‍മ്മാണം ഏറ്റെടുത്ത റോഡുകളില്‍ മിക്കതും പാതിവഴിയില്‍ കിടക്കുകയാണെന്നും നാട്ടുകാര്‍ വാഴനട്ട് പ്രതിഷേധിക്കുകയാണെന്നും ഐ.സി. ബാലകൃഷ്ണന്‍ പറഞ്ഞു. റോഡുനിര്‍മ്മാണവും മറ്റും പാതിവഴിയില്‍ തടസ്സപ്പെടാതിരിക്കാന്‍ കിഫ്ബിയില്‍നിന്നു പൊതുമരാമത്ത് മന്ത്രി തന്റെ അധികാരം തിരിച്ചുപിടിക്കണമെന്ന് എംകെ. മുനീര്‍ ആവശ്യപ്പെട്ടു.