പെട്ടിമുടി ദുരന്തം മലയാളികളുടെ കണ്ണില്‍ നിന്ന് മായില്ല. ഉള്ളു നീറിയ കാഴ്ചയ്ക്കായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ സമയം, ഇതേ ദിവസം കേരളം സാക്ഷ്യം വഹിച്ചത്. പെട്ടിമുടി ദുരന്തം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇപ്പോഴും കാണാതായവരില്‍ മുഴുവന്‍ പേരെയും കണ്ടെത്തിയിട്ടില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. മണ്ണിലമര്‍ന്നുരപോയവര്‍ ഇനിയും ഉണ്ട്. ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷം തികയുമ്പോഴും മകനെ തിരഞ്ഞ് ഇന്നുമൊരു അച്ഛന്‍ പെട്ടിമുടിയിലെത്തും. ഷണ്‍മുഖനാഥന്‍ എന്ന അച്ഛനാണ് ഇടയ്ക്കിടെ പെട്ടിമുടിയിലെത്തുന്നത്. മൂന്നാറില്‍ നിന്ന് പെട്ടിമുടിയിലെ തന്റെ ചേട്ടന്റെ വീട്ടിലേക്ക് പോയ രണ്ട് മക്കളും ദുരന്തത്തിനിരയാകുകയായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. ഇതില്‍ ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.
തിരച്ചില്‍ സര്‍ക്കാര്‍ അവസാനിപ്പിച്ച ശേഷവും ആ അച്ഛന്‍ പതിവായി ഇവിടെ എത്താറുണ്ട്. തന്റെ മകനെ തിരഞ്ഞ് പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നടക്കുന്ന ഷണ്‍മുഖരാജന്‍ പെട്ടിമുടിക്കാരുടെ നീറുന്ന കാഴ്ചയാണ്. എന്നെങ്കിലും മകനെ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഈ അച്ഛന്‍ ഇന്നും തിരച്ചില്‍ നടത്തുന്നത്. ആഗസ്റ്റ് ഏഴിന് രാവിലെ ആറരയോടെയാണ് കമ്പനി മാനേജര്‍ പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായെന്ന് ആദ്യം അറിയിച്ചെതെന്നാണ് ഇയാള്‍ പറയുന്നത്. സാധാരണ മണ്ണിടിച്ചില്‍ ആകാമെന്ന് കരുത് എസ്‌ഐയും ആറ് പോലീസുകാരെയും ആദ്യം സ്ഥലത്തേക്ക് അയച്ചത്. അരമണിക്കൂറിനുള്ളില്‍ പാതിവഴിയില്‍ നിന്ന് എസ്‌ഐ വിളിച്ചപ്പോളാഴാണ് ദുരന്തത്തിന്റെ വ്യാപ്തി പോലീസുകാര്‍ അറിയുന്നത്.
മൂന്നാര്‍, ദേവികുളം പോലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരെല്ലാം സംഭവസ്ഥലത്തെത്തിയിരുന്നു. എട്ടരയോടെ പെട്ടിമുടിയില്‍ എത്തുമ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നുവെന്നാണ് പറയുന്നത്. തേയിലക്കാടുകള്‍ക്കും മലകള്‍ക്കുമിടയില്‍ ലയങ്ങള്‍ നിറഞ്ഞ മനോഹരമായ ഭൂപ്രദേശം കൂറ്റന്‍ പാറകളും വന്‍മരങ്ങളും ചളിവെള്ളവും നിറഞ്ഞു കിടക്കുന്ന കാഴ്ചയാണ് കണ്ടത്. അന്ന് പെട്ടിമുടിയില്‍ തൊഴിലാളികളുടെയും ബന്ധപ്പെട്ടവരുെടയും നിലവിളികള്‍ മാത്രമായിരുന്നു. എവിടെ നിന്ന് തുടങ്ങണമെന്ന് പോലും അറിയാതെ സുരക്ഷാ സേനയും പോലീസും മരവിച്ചുനിന്നുപോയി. കുന്നുകൂടിയ പാറകള്‍ക്കിടയിലേക്ക് ആഴ്ന്നിറങ്ങുന്ന ചളിയില്‍ നിന്ന് ഓരോ മൃതദേഹങ്ങളും കൈമാറുമ്പോള്‍ കേരള ജനത ഒന്നാകെ ഞെട്ടിയിരുന്നു,
മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമുതല്‍ വയോധികര്‍ വരെയുള്ളവരുടെ മൃതദേഹം കണ്ടെടുത്ത അനുഭവം ഓരോരുത്തരും പങ്കുവെച്ചത് കേട്ട് നില്‍ക്കാനാകാത്തതായിരുന്നു. ഓരോ മൃതദേഹവും ഉയര്‍ത്തിയെടുക്കുമ്പോള്‍ ആളെ തിരിച്ചറിയാന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ പ്രദേശവാസിയായ ഒരാളുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ ഒരു മൃതദേഹം പുറത്തെടുത്തപ്പോള്‍ അദ്ദേഹം ഒന്നുമിണ്ടിയില്ല. അത് അയാളുടെ മകന്റെ ശരീരമായിരുന്നു. ഇത്തരത്തിലുള്ള ഹൃദയഭേദകമായ നിമിഷങ്ങളാണ് അന്ന് പെട്ടിമുടിയിലുണ്ടായിരുന്നത്. കുഞ്ഞിനെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന അമ്മയുടെ മൃതദേഹം മണ്ണിനടിയില്‍ നിന്ന് എടുത്തത് മറക്കാനാകാത്ത ഓര്‍മയായിരുന്നു.
അതേസമയം, പെട്ടിമുടി ദുരന്തത്തില്‍ ഇതുവരെ സര്‍ക്കാര്‍ വീട് ലഭിച്ചത് എട്ടുപേര്‍ക്ക് മാത്രമാണ്. പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. 47 പേര്‍ക്കാണ് ഇതുവരെ ധനസഹായം ലഭിച്ചത്. ഇനിയും 24 പേര്‍ക്ക് ധനസഹായം ലഭിക്കാനുണ്ട്. കാണാതായ നാലു പേരുടെ മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതും ബാക്കിയുള്ളവരുടെ അനന്തരാവകാശികള്‍ സംബന്ധിച്ച തര്‍ക്കവുമാണ് ധനസഹായം തടസ്സപ്പെട്ടതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.