കൊവിഡ് പ്രോട്ടോകോള്‍ ലംഘനവും അതിൻ്റെ പേരിലുള്ള പിഴ ഈടാക്കലുമൊക്കെ പതിവ് സംഭവങ്ങളായിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരനാണ് അധികവും ഇത്തരത്തിലുള്ള ശിക്ഷാനടപടികൾക്ക് ബലിയാടുകളാവരുള്ളത് എന്നത് മറ്റൊരു വശം. എന്തായാലും ഇപ്പൊൾ പതിവിന് വിപരീതമായി കോവിഡ് പ്രോട്ടോകോൾ ലംഘനത്തിൻ്റെ പേരിൽ പണി കിട്ടിയിരിക്കുന്നത് നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പോത്തീസിനാണ്. പ്രോടോകോൾ ലംഘനത്തിൻ്റെ പേരിൽ കടയുടെ ലൈസൻസ് റദ്ദാക്കി എന്നാണ് പുറത്ത് വരുന്ന വാർത്ത.
തിരുവനന്തപുരം നഗരസഭയാണ് സംഭവത്തിൽ തിരുവനന്തപുരത്ത് പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ പൊത്തീസിൻ്റെ ലൈസൻസ് റദ്ദാക്കിയത്. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പ്രോട്ടോകോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പൊലീസിന്റെ സഹായത്തോടെ നഗരസഭ ആരോഗ്യവിഭാഗം പോത്തീസില്‍ നടത്തിയ പരിശോധനയിലാണ് നടപടി. പ്രധാന വാതില്‍ അടച്ചശേഷം ജീവനക്കാര്‍ കയറുന്ന പിന്‍വാതിലിലൂടെ ജനങ്ങളെ കയറ്റി സ്ഥാപനം പ്രവര്‍ത്തിക്കുന്നതായിട്ടാണ് പരിശോധനയില്‍ കണ്ടെത്തിയത്.
1994ലെ കേരള മുന്‍സിപ്പാലിറ്റി ആക്ടിലെ 447,-)൦ വകുപ്പ് , കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കിയത്.
നേരത്തെയും കോവിഡ് പ്രോടോകോൾ ലംഘിച്ചതിന് പോത്തീസ് നടപടി നേരിട്ടിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്.