മന്ത്രിക്കെതിരെ വന്ന വാർത്ത വാട്ട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തു എന്ന കുറ്റത്തിന് പോലീസുകാരന് സസ്പെന്ഷൻ അടിച്ച് കൈയിൽ കൊടുത്തു . സംഭവം മറ്റെങ്ങുമല്ല, അഭിപ്രായസ്വാതന്ത്രവും വ്യക്തിസ്വാതന്ത്ര്യവും വായ്ത്താരി പോലെ ഏറ്റു പാടുന്ന നമ്മുടെ സ്വന്തം കേരളത്തിൽ തന്നെയാണ്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഓണ്‍ലൈൻ പോർട്ടലിൽ വന്ന ഒരു വാർത്ത വാട്ട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ച പൊലീസുകാരനാണ് സസ്പെൻഷനു വിധേയനായത് . ബേപ്പൂർ സ്റ്റേഷനിലെ എസ് ഐ ഹരീഷ് ബാബുവിനെതിരെയാണ് മേലധികാരികളുടെ നടപടി.
പൊലീസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിലാണ് ഹരീഷ് മന്ത്രിക്കെതിരായ വാർത്ത പങ്കുവച്ചത്. ഇതോടെ മേലധികാരികൾ ഇക്കാര്യത്തിൽ വിശദീകരണം തേടി.
ഓൺലൈൻ ക്ലാസിനിടെ മക്കൾ അബദ്ധത്തിൽ പങ്കുവച്ചതാണെന്ന് എസ് ഐ വിശദീകരണം നൽകിയെങ്കിലും എസ്ഐയുടെ വാദം അംഗീകരിക്കപ്പെട്ടില്ല. തുടർന്നാണ് സസ്പെന്റ് ചെയ്ത് ഉത്തരവിറങ്ങിയത്. നേരത്തെ സമാനമായ രീതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വാർത്തകളും പോസ്റ്റുകളും ഷെയർ ചെയ്തതതിനും നിരവധി പൊലീസുകാർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു.
വെറുമൊരു മന്ത്രി എന്നതിനപ്പുറം മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മുഹമ്മദ് റിയാസിനോട് കളിച്ചാൽ ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരുമെന്ന് ഇതിനോടകം കേരളം ജനതയ്ക്ക് മനസിലായിട്ടുള്ളതാണ്. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യം ഒരു പൗരന്റെ മൗലികാവകാശമാണ് എന്നിരിക്കെ അദ്ദേഹത്തിന്റെ തികച്ചും സ്വകാര്യമായ ഫോണിൽ നിന്നും ഒരു വാട്സ് ആപ് സന്ദേശം പങ്കു വെച്ച് എന്ന കാരണത്താൽ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുന്ന നടപടി ഒരിക്കലും ന്യായീകരണമർഹിക്കുന്നതല്ല . പ്രത്യേകിച്ചും ഒരു ജനാധിപത്യരാജ്യത്തിന്റെ അന്തസത്തയെ വിലകുറച്ചു കാണുന്നതാണ് ഇത്തരം നടപടികൾ എന്ന ബോധം അധികാരികൾക്ക് കൂടി ഉണ്ടാവേണ്ടതാണ്.