സര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരങ്ങളില്‍ രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമേ ഇനിമുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കൂവെന്ന് പറയുന്ന കേരള മുഖ്യമന്ത്രിയെ എന്തു ചെയ്യണമെന്നാണ് ശ്രീജിത്ത് ചോദിക്കുന്നത്. ഇത് ജനങ്ങളോടുള്ള ക്രൂരതയാണ്. പുതിയ കോവിഡ് പരിഷ്‌കാരങ്ങള്‍ മൂലം ജനം പട്ടിണി കിടന്ന് ചാകണോ, അതോ സിനിമാ നടന് കിറ്റ് എത്തിച്ചു കൊടുത്തതുപോലെ ഇവരുടെ വീടുകളില്‍ മന്ത്രിമാര്‍ കിറ്റുമായി ചെല്ലുമോ എന്നും ശ്രീജിത്ത് പണിക്കര്‍ ചോദിക്കുന്നു.
മുഖ്യമന്ത്രിക്കുള്ള കുറിപ്പിലാണ് ശ്രീജിത്തിന്റെ രൂക്ഷ വിമര്‍ശനം… സംസ്ഥാനത്തെ പുതിയ കോവിഡ് പ്രതിരോധ പരിഷ്‌കാരങ്ങളെ കുറിച്ചറിഞ്ഞ് നാടാകെ ഞെട്ടലിലാണെന്ന് ശ്രീജിത്ത് പറയുന്നു. ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് രണ്ടാഴ്ച്ച കഴിഞ്ഞവര്‍, കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ആയവര്‍, ഒരു മാസത്തിനു മുന്‍പ് കോവിഡ് വന്നവര്‍ ഇക്കൂട്ടര്‍ക്കു മാത്രം കടകളില്‍ പോകാമെന്നു പറഞ്ഞാല്‍ അത് അങ്ങേയറ്റത്തെ അനീതിയും ക്രൂരതയുമാണെന്നും അദ്ദേഹം പറയുന്നു.
വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തത് ഒരാളിന്റെ കുഴപ്പമല്ലെന്നും രണ്ടാഴ്ച്ച മുന്‍പ് വരെ കേരളത്തില്‍ നല്‍കിയത് 1.75 കോടി വാക്‌സിന്‍ ഡോസുകളാണെന്നും ശ്രീജിത്ത് ചൂണ്ടിക്കാണിക്കുന്നുണ്ട്. രണ്ടാം ഡോസ് ഒഴിവാക്കിയാല്‍, ഒരു ഡോസ് വാക്‌സിന്‍ എങ്കിലും കിട്ടി രണ്ടാഴ്ച്ച കഴിഞ്ഞവരുടെ എണ്ണം അതിലും കുറവ്. ബാക്കിയുള്ളവര്‍ക്ക് കൂടി വാക്‌സീന്‍ നല്‍കാന്‍ ബാധ്യതപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ അത് ലഭ്യമാക്കാതെയാണ് പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നത്. ആപ്പ് വഴി വാക്‌സീന്‍ സ്ലോട്ട് ലഭ്യമാകുന്നില്ലെന്ന പരാതി വേറെയുമുണ്ട്. അതുകൊണ്ടുതന്നെ വാക്‌സീന്‍ എടുക്കാത്തതിന്റെ പേരില്‍ ആള്‍ക്കാര്‍ക്ക് കടകളില്‍ പ്രവേശനം നിഷേധിക്കുന്നത് അനീതിയും ക്രൂരതയുമല്ലേ? എന്ന് ശ്രീജിത്ത് ചോദിക്കുന്നു.
ആര്‍ടിപിസിആര്‍ അത്യാവശ്യം പണച്ചിലവുള്ള ടെസ്റ്റാണ്. ആദ്യ ഡോസ് വാക്‌സീന്‍ കിട്ടി രണ്ടാഴ്ച്ച കഴിയുന്നതുവരെ ഓരോ മൂന്നു ദിവസത്തിലും ടെസ്റ്റ് ചെയ്യാനുള്ള സാമ്പത്തിക ശേഷിയൊന്നും കേരളത്തിലെ ബഹുഭൂരിപക്ഷത്തിനും ഇല്ല. കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവരും തൊഴില്‍ ചെയ്യാന്‍ കഴിയാത്തവരുമാണ് ധാരാളം. അങ്ങനെയുള്ളവര്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും കടകളില്‍ പോകേണ്ട എന്നു പറയുന്നത് അനീതിയും ക്രൂരതയുമല്ലേ?
സാരമായ അലര്‍ജി തുടങ്ങിയ പ്രത്യേക ആരോഗ്യാവസ്ഥയുള്ള ചിലര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വാക്‌സീന്‍ നല്‍കാറില്ല. മറ്റ് യാതൊരു കുഴപ്പവുമില്ലാത്ത ഇക്കൂട്ടര്‍ക്കും കടകളില്‍ പ്രവേശനമില്ലെന്ന് ബോര്‍ഡ് വെക്കുന്നത് ക്രൂരതയല്ലേ?ഈ മനുഷ്യരൊക്കെ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും പുറത്തുപോകാതെ പിന്നെന്ത് ചെയ്യണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്? പട്ടിണി കിടന്ന് ചാകണോ? അതോ സിനിമാ നടന് കിറ്റ് എത്തിച്ചു കൊടുത്തതുപോലെ ഇവരുടെ വീടുകളില്‍ മന്ത്രിമാര്‍ കിറ്റുമായി ചെല്ലുമോ? എന്നും ശ്രീജിത്ത് ചോദിക്കുന്നു.
അതൊക്കെ അവിടെയിരിക്കട്ടെ. വാക്‌സീന്‍ എടുക്കാത്തവരും അടുത്തിടെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യാത്തവരും ഒക്കെ കടകളില്‍ പോയാല്‍ എന്താണ് കുഴപ്പം? അവര്‍ക്ക് കോവിഡ് വരുമോ? അതോ അവര്‍ കോവിഡ് വ്യാപിപ്പിക്കുമോ? മാസ്‌ക് ധരിച്ച്, സാനിറ്റൈസര്‍ ഉപയോഗിച്ച്, ശാരീരിക അകലം പാലിച്ച് പുറത്തിറങ്ങണമെന്നും കടകളില്‍ പോകണമെന്നും ആയിരുന്നില്ലേ ഇതുവരെ ഞങ്ങളെ ഉപദേശിച്ചത്? അതൊക്കെ വെറുതെ ആയിരുന്നോ? ഞങ്ങളെ കബളിപ്പിക്കുകയായിരുന്നോ? അതോ ചതിയ്ക്കുകയായിരുന്നോ? മാസ്‌കിനും സാനിറ്റൈസറിനും അകലത്തിനും കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന പറയുമ്പോള്‍ ഏത് കേരളാരോഗ്യ സംഘടനയാണ് ഇതൊന്നും മതിയാവില്ലെന്ന് അങ്ങയെ ഉപദേശിക്കുന്നത്?
അബദ്ധം നിറഞ്ഞ പരിഷ്‌കാരങ്ങള്‍ അവസാനിപ്പിക്കുക. ഇതൊക്കെ നിര്‍ദ്ദേശിക്കുന്നവരെ പുറത്താക്കുക. പരാശ്രയം കൂടാതെ ജനങ്ങള്‍ക്ക് മാന്യമായി ജീവിക്കാനുള്ള അവകാശം നല്‍കുക. തുല്യാവസരങ്ങള്‍ നിഷേധിക്കാതിരിക്കുക. ശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ മാത്രം ഏര്‍പ്പെടുത്തുക. മൂന്നു ദിവസത്തില്‍ ടെസ്റ്റ് എടുക്കാന്‍ കഴിയുന്നവനും അല്ലാത്തവനും എന്നിങ്ങനെ പ്രിവിലേജ് അടിസ്ഥാനമാക്കിയുള്ള സാമൂഹിക വിവേചനം ഒഴിവാക്കുക. പണ്ട് ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ പ്രിവിലേജ് അടിസ്ഥാനത്തില്‍ ‘തരംതാണവര്‍’ എന്നു തോന്നിയവരെ വിളിക്കാന്‍ ‘ഉണ്ടര്‍മെഞ്ച്’ എന്നൊരു വാക്ക് ഉണ്ടാക്കിയിരുന്നു. ആ കാലത്തേക്ക് ഒരു തിരിച്ചുപോക്ക് നമുക്ക് ആവശ്യമില്ലല്ലോ. കോവിഡ് കാലത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. ബാക്കിയുള്ളവരെ കടകളില്‍ പോയി അവശ്യസാധനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് വിലക്കി പട്ടിണിക്കിട്ട് കൊല്ലാതെയെങ്കിലും ഇരിക്കുകയെന്നും ശ്രീജിത്ത് വിമര്‍ശിക്കുന്നു.