കേരളത്തിലെ ഐ എസ് (ഇസ്ലാമിക് സ്റ്റേറ്റ്) റിക്രൂട്ട്മെന്റ് കേസിൽ അറസ്റിലായവരിൽ കർണാടക മുൻ എം എൽ എയുടെ പേരകുട്ടിയും.
മംഗളൂരു, ബെംഗളൂരു, ശ്രീനഗർ, ബന്ദിപ്പോറ എന്നിവിടങ്ങളിൽ എൻ ഐ എ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
ഉള്ളാളിലെ പരേതനായ മുൻ കോൺഗ്രസ് എം എൽ എ ബി എം ഇദ്ദിനപ്പയുടെ മകൻ ബി എം ബാഷയുടെ വീട്ടിൽ എൻ ഐ എ നടത്തിയ റെയ്ഡിലാണ് ഐഎസ് ആശയം പ്രചരിപ്പിച്ചതിന് ഇയാളെ പിടികൂടിയത്. അമർ അബ്ദുൽ റഹ്മാനാണ് ഇവിടെ നിന്ന് അസ്റ്റിലായത്. ബെംഗളൂരുവിൽ നടത്തിയ പരിശോധനയിൽ ശങ്കർ വെങ്കടേഷ് പെരുമാൾ എന്ന അലി മുആവിയയും ജമ്മു കശ്മീരിൽ നടന്ന പരിശോധനയിൽ ശ്രീനഗർ സ്വദേശി ഉബൈദ് ഹമീദ്, ബന്ദിപോര സ്വദേശി മുസമ്മിൽ ഹസ്സൻ ഭട്ട് എന്നിവരും പിടിയിലായി.
നാലിടങ്ങളിലും ഒരേ സമയത്തായിരുന്നു എൻ ഐ എ പരിശോധന നടത്തിയത്. അറസ്റ്റിലായവർ ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചതായും തീവ്രവാദ സംഘടനകൾക്കായി പണം സ്വരൂപിച്ചതായും പരിശോധനയിൽ കണ്ടത്തിയെന്നും ഇവരിൽനിന്നും ലാപ്ടോപ് മൊബൈൽ ഫോൺ തുടങ്ങിയവ എൻ ഐ എ പിടിച്ചെടുത്തിട്ടുണ്ട് എന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.
കഴിഞ്ഞ മാർച്ചിൽ മലപ്പുറത്തു നിന്നും തീവ്രവാദ ബന്ധം ആരോപിച്ച് എൻ ഐ എ അറസ്റ്റ് ചെയ്ത മുഹമ്മദ് അമീൻ എന്ന അബു യെദിയ ആണ് ഇപ്പോഴത്തെ മറ്റു പ്രതികളിലേക്കുള്ള തെളിവുകൾ നൽകിയത്. മുഹമ്മദ് അമീനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എൻഐഎ യുടെ പരിശോധന. പ്രതികൾക്കെതിരെ യു എ പി എ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി എൻ ഐ എ അറിയിച്ചു.
കേരളത്തിൽ നിന്നും 21 പേർ നേരത്തെ സിറിയയിലെ ഐ എസ് കേന്ദ്രത്തിലെത്തിയിരുന്നു. കാസർഗോഡ് ജില്ലയിൽ നിന്നുൾപ്പെടെ കേരളത്തിന്റെ പല ഭാഗങ്ങളിലുള്ളവർ ഇക്കൂട്ടത്തിൽ പെടുന്നു . കേസിൽ അന്വേഷണം തുടരുന്നതായും എൻഐഎ അറിയിച്ചു.