പിണറായി സര്‍ക്കാരിന്റെ ലോക്ഡൗണ്‍ പരിഷ്‌കാരങ്ങളില്‍ പ്രതികരിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. വാക്സിനോ കൊറോണയോ ഏതെങ്കിലും ഒന്ന് കിട്ടിയാലേ പുറത്തിറങ്ങി സാധനം വാങ്ങിക്കാന്‍ പറ്റൂ എന്നാണത്രേ പുതിയ നിയമം എന്നാണ് ഹരീഷിന്റെ പരിഹാസം. താരതമ്യേന എളുപ്പം കൊറോണ കിട്ടാനാണെന്ന് ഹരീഷ് പറയുന്നു.
ഇപ്പൊ വേണേല്‍ ഇപ്പൊ കിട്ടും കൊറോണ എന്നാണ് ഹരീഷ് പറയുന്നത്. വന്നാല്‍ 30 ദിവസം കാത്തിരുന്നാല്‍ മതി. ജീവനോടെ ഉണ്ടെങ്കില്‍ പിന്നെ പുറത്തിറങ്ങാമെന്നും ഹരീഷ് വിമര്‍ശിക്കുന്നു.
സര്‍വ്വതും തകര്‍ന്ന ജനം ഏത് തെരഞ്ഞെടുക്കാനാണ് ചാന്‍സ് എന്നാണ് ഹരീഷിന്റെ ചോദ്യം.
പല കോണില്‍ നിന്നും വിമര്‍ശനങ്ങളാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. 500 രൂപയുടെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത് 50 രൂപയുടെ ബാര്‍ സോപ്പ് വാങ്ങാനുള്ള അനുമതി നേടിയിരിക്കുകയാണ് മലയാളി എന്നാണ് ശ്രീജിത്ത് പണിക്കര്‍ പരിഹസിക്കുന്നത്.
മൂന്ന് വിഭാഗം ആളുകള്‍ക്ക് മാത്രമാണ് കടകളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍, 72 മണിക്കൂറിനിടെ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഒരു മാസം മുന്‍പ് കോവിഡ് പോസിറ്റീവ് ആയ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ എന്നിങ്ങനെയാണ് മൂന്ന് നിബന്ധനകള്‍. ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, ഓഫിസുകള്‍ എന്നിവിടങ്ങളിലും വ്യവസ്ഥായ സ്ഥാപനങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും നിബന്ധന ബാധകമാണ്.
നിരന്തര ആവശ്യത്തെ തുടര്‍ന്ന് ഒരു കൈകൊണ്ട് കട തുറന്ന സര്‍ക്കാര്‍ അപ്രായോഗിക ഉത്തരവിലൂടെ മറുകൈ വെച്ച് കടകള്‍ അടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചിരുന്നു. പൗരന്‍മാരെ വാക്‌സിന്‍ എടുത്തവര്‍ എന്നും വാക്‌സിന്‍ എടുക്കാത്തവര്‍ എന്നും തരം തിരിച്ച് അവര്‍ ഉപജീവനം തേടുന്നതിനെ തടസ്സപ്പെടുത്തുന്നത് ഭരണഘടന ഉറപ്പുവരുത്തുന്ന സമത്വത്തിന്റെയും അവരുടെ ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണെന്ന് ഗുവഹാത്തി ഹൈക്കോടതി വിധിച്ചിട്ട് ദിവസങ്ങള്‍ ആകുന്നതേയുള്ളൂ
അപ്പോഴാണ് കേരളം പൗരന്മാരെ വാക്‌സിന്‍ എടുത്തവര്‍ എന്നും എടുക്കാത്തവര്‍ എന്നും കൊറോണ വന്ന് ഒരുമാസം ആയവരെന്നും ആകാത്തവരെന്നും തരം തിരിച്ച് കടകളില്‍ പ്രവേശിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.