കുഞ്ഞാലിക്കുട്ടിയുടെ മകന് മലപ്പുറം സഹകരണ ബാങ്കിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്നു ആരോപണമുന്നയിച്ച് നിയമസഭയിൽ കെ ടി ജലീൽ . കൈയിൽ പണമുണ്ടെങ്കിൽ അതിന് വ്യക്തമായ രേഖയും ഉണ്ടെന്നും സ്പീക്കർ ആവശ്യപ്പെട്ടാൽ മാത്രം അത് ഹാജരാക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അല്ലാതെ ജലീലിന് മുന്നിൽ തെളിവുമായി ചെന്ന് നിരപരാധിത്വം തെളിയിക്കേണ്ട കാര്യം തനിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ചുവർഷം നിങ്ങൾ എന്റെ പിന്നാലെയായിരുന്നു ഇനിയുള്ള അഞ്ചുവർഷം ഞാൻ നിങ്ങളുടെ പിന്നാലെയാണ് എന്നാണ് കുഞ്ഞാലിക്കുട്ടിയെ ജലീൽ വെല്ലുവിളിച്ചത്. നിയമസഭയിലെ ധനാഭ്യർഥനാ ചർച്ചകൾക്കിടെയാണ് ജലീലിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും വാഗ്‌വാദങ്ങൾ അരങ്ങേറിയത്.
കോവിഡിനെ തുടർന്ന് സാധാരണക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കാട്ടി കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ച പ്രമേയത്തിൽ ജലീൽ നടത്തിയ പരിഹാസ പരാമര്ശമായിരുന്നു വാക്കു തർക്കങ്ങൾക്ക് വഴിവെച്ചത്. സാധാരണക്കാരുടെ കൈയിൽ പണമില്ലെങ്കിലും മലപ്പുറത്തെ സഹകരണ ബാങ്കുകളിൽ പല ഉന്നതരുടെയും മക്കളുടെയും പേരിൽ ബിനാമിയായി ആവശ്യത്തിലധികം കള്ളപ്പണമുണ്ട് എന്നും ഇത് ആദായ നികുതി വകുപ്പ് കണ്ടെത്തി എന്നുമായിരുന്നു ജലീൽ ആരോപിച്ചത്.
എന്നാൽ തന്റെ മകന്റെ പേരിൽ ഉള്ളത് എൻആർഐ അക്കൗണ്ട് ആണെന്നും പണം വിദേശത്തു നിന്നും അയച്ചതാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. തന്റെ മകന് അതിനുള്ള ആസ്തിയുണ്ട് എന്നും ഒരു മാധ്യമത്തിലും ഈ കള്ളാ വാർത്ത വരുത്തിക്കാനാവാതെയാണ് ഇപ്പോൾ നിയമസഭയിൽ ഈ അടവ് പയറ്റിനോക്കിയതെന്നും കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു.
എആർ നഗർ ബാങ്കിൽ 110 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ജലീലിന്റെ വാദം. ഇതിൽ 7 കോടി രൂപ രേഖകൾ ഹാജരാക്കി ഉടമസ്ഥർ തിരിച്ചെടുത്തു. എന്നാൽ ബാക്കി 103 കോടിയുടെ ഉടമസ്ഥർ ഇപ്പോഴും വ്യക്തമായ രേഖകൾ ഹാജരാക്കിയിട്ടില്ല.
ആദായനികുതി വകുപ്പ് സമർപ്പിച്ച രേഖയിൽ ഇതിൽ ആദ്യത്തെ പേരുകാരൻ കുഞ്ഞാലിക്കുട്ടിയുടെ മകനാണ്.
ഇതിനെല്ലാം പുറമെ , പാലാരിവട്ടം പാലത്തിന്റെ കമ്മിഷൻ തുക ഒഴുകിയിരിക്കുന്നതും മലപ്പുറത്തേക്കാണ് എന്നും ആരോപണമുണ്ട്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിൽ ഇഡി മൊഴിയെടുക്കാനെത്തിയ സാഹചര്യത്തിൽ തങ്ങളെ ഈ കേസിലേക്ക് വലിച്ചിഴച്ചതിന്റെ പൂർണ ഉത്തരവാദിത്വം ചില ലീഗ് നേതാക്കൾക്കാണെന്നും ജലീൽ ആരോപിച്ചു.