മത്സ്യത്തൊഴിലാളിയായ ഒരു പാവം അമ്മയുടെ കണ്ണുനീര്‍ കണ്ടില്ലെന്ന് വെക്കാന്‍ മനുഷ്യത്വമുള്ള ഒരാള്‍ക്കും പറ്റില്ല. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് ഉത്തരം പറഞ്ഞേ മതിയാകൂ. ഇല്ലെങ്കില്‍ ഇതുപോലെ ചുണകുട്ടികള്‍ പ്രതിഷേധിച്ചിറങ്ങും. മേരി വര്‍ഗീസിനുവേണ്ടി ക്യാംപയിന്‍ തുടങ്ങി ഹരീഷ് വാസുദേവന്‍. എന്റെ വക 100 എന്ന ഹാഷ് ടാഗുമായാണ് ഹരീഷ് രംഗത്തെത്തിയത്. അഞ്ചു തെങ്ങ് കൊച്ചുമേത്തന്‍ കടവിലെ ചെറുകിട മത്സ്യവില്പനക്കാരി മേരിയുടെ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തുന്നുവെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ പറയുന്നു. നീതിന്യായ വ്യവസ്ഥ ഭീതിയോ പ്രീതിയോ ഇല്ലാതെ നടപ്പാക്കും എന്നു സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി അതിന്റെ ലംഘനമാണ് നടത്തുന്നത്.
ഒരു കോഗ്‌നിസബിള്‍ ഒഫന്‍സിനെപ്പറ്റി അറിവ് ലഭിച്ചാല്‍, അപ്പോള്‍ത്തന്നെ എഫ്.ഐ.ആര്‍ ഇട്ട് അതേപ്പറ്റി അന്വേഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ് എന്നത് ലളിതകുമാരി കേസില്‍ സുപ്രീംകോടതി വിധിയാണ്. ഇന്നാട്ടിലെ ആ നിയമം ഈ സംഭവത്തില്‍ ഇതുവരെ നടക്കാത്തത് എന്തേ എന്ന് ചോദിച്ച ഹരീഷ് മുഖ്യമന്ത്രിയോടുള്ള പ്രതിഷേധ സൂചകമായി മേരിക്ക് തന്റെ വക 100 രൂപ അയക്കാനാണ് തീരുമാനം എന്നും ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഹരീഷ് വാസുദേവന്‍ പറയുന്നതിങ്ങനെ… അഞ്ചുതെങ്ങു സ്വദേശി മേരിയുടെ മീന്‍ പോലീസ് വലിച്ചെറിഞ്ഞത് സംബന്ധിച്ച സബ്മിഷനു മറുപടി പറയവേ, മുഖ്യമന്ത്രി അല്‍പ്പം ഭേദപ്പെട്ടല്ലോ എന്നു തോന്നി. പണ്ടത്തെപ്പോലെ പോലീസ് പറയുന്നത് അപ്പടി ഏറ്റുപറയുന്നില്ല, അതിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ ഡിജിപിയോട് നിര്‍ദ്ദേശിച്ചു എന്നാണ് നിയമസഭയിലെ ഉത്തരം. അത്രയും മാറ്റമുണ്ട്, നല്ലകാര്യമെന്ന് ഹരീഷ് പറയുന്നു. പക്ഷേ, അതുകൊണ്ടായില്ല. നീതിന്യായ വ്യവസ്ഥ ഭീതിയോ പ്രീതിയോ ഇല്ലാതെ നടപ്പാക്കും എന്നു സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി അതിന്റെ ലംഘനമാണ് നടത്തുന്നത്. ഒരു കോഗ്‌നിസബിള്‍ ഒഫന്‍സിനെപ്പറ്റി അറിവ് ലഭിച്ചാല്‍, അപ്പോള്‍ത്തന്നെ എഫ്‌ഐആര്‍ ഇട്ട് അതേപ്പറ്റി അന്വേഷിക്കേണ്ടത് സ്റ്റേറ്റിന്റെ ചുമതലയാണ് എന്നത് ലളിതകുമാരി കേസില്‍ സുപ്രീംകോടതി വിധിയാണ്. ഇന്നാട്ടിലെ ആ നിയമം മേരിയുടെ കാര്യത്തില്‍ ഇതുവരെ നടക്കാത്തത് എന്തേ? എന്നും ഹരീഷ് ചോദിക്കുന്നു.
ചെയ്തത് പൊലീസുകാര്‍ ആണോ ചാനലുകാര്‍ ആണോ എന്നൊക്കെ അന്വേഷിക്കേണ്ടത് എഫ്‌ഐആര്‍ ഇട്ടശേഷമാണ്. മേരി ചേച്ചിയെ ചോദ്യം ചെയ്യണം, സാക്ഷികളെ ചോദ്യം ചെയ്യണം, അങ്ങനെ നിയമപരമായ നടപടി ക്രമങ്ങള്‍ വേണം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വിവരം മേരി ചേച്ചി നല്‍കിയാല്‍ അത് എഫ്‌ഐആറില്‍ കാണണം. പൊലീസുകാര്‍ ചെയ്യുന്ന കുറ്റകൃത്യത്തിനു ഐപിസിയില്‍ ഇളവില്ല, നടപടിക്രമം വേറെയുമല്ല. KP Act ലെ 113 ആം വകുപ്പിന്റെ പരിരക്ഷ ഇക്കാര്യത്തില്‍ ലഭിക്കില്ല. ഞാനോ നിങ്ങളോ ഒരു മേരിയുടെ മീന്‍ തോട്ടിലെറിഞ്ഞെന്ന പരാതി ഉണ്ടായാല്‍ നിയമം എങ്ങനെ സഞ്ചരിക്കുമോ, അതേ വഴിയിലൂടെ നിയമം പോകണം, ഈ കേസിലുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
സംഭവം റിപ്പോര്‍ട്ട് ചെയ്തു 3 ദിവസം പിന്നിട്ടു. ഇതുവരെ ഒരു എഫ്‌ഐആര്‍ ഇട്ടോ? ഇട്ടെങ്കില്‍ എത്രയാണ് ക്രൈം നമ്പര്‍? ഇട്ടിട്ടില്ലെങ്കില്‍ ആ നിയമം നടപ്പാക്കാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ എന്ത് നടപടി സ്വീകരിച്ചു എന്നുവേണ്ടേ മുഖ്യമന്ത്രി ഡിജിപിയോട് ചോദിക്കാന്‍. അതല്ലല്ലോ മുഖ്യമന്ത്രി ചെയ്തത്. പരാതി പോലീസിലെ ഒരാള്‍ക്ക് എതിരെ ആയതുകൊണ്ട് പോലീസ് അനങ്ങുന്നില്ല. നിയമവ്യവസ്ഥയെ അട്ടിമറിച്ചു. പകരം വകുപ്പുതല അന്വേഷണം നടക്കുന്നു. പോലീസിലെ ഒരാള്‍ തെറ്റു ചെയ്തിട്ടുണ്ടോ എന്നു അതേ സേനയിലെ മറ്റൊരാള്‍ അന്വേഷിച്ചാലോ പ്രത്യേകിച്ചും പ്രതിയുടെ വേര്‍ഷന്‍ കേരളാ പോലീസിന്റെ ഔദ്യോഗിക നിലപാടായി ഫേസ്ബുക്കില്‍ വന്നതിനു ശേഷം, അതിനു കീഴിലെ ഒരാള്‍ അന്വേഷിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാന്‍ ലോ കോളേജില്‍ പഠിക്കേണ്ട കാര്യമില്ലല്ലോ. ഉണ്ടോ?? എന്നും ഹരീഷ് ചോദിക്കുന്നു.
പരിഹാസ്യമാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ നില. സത്യം പുറത്തുവരാന്‍ മറ്റൊരു ഏജന്‍സി, ക്രൈം ബ്രാഞ്ചോ മറ്റോ ഈ കേസ് അന്വേഷിക്കണം. അതില്‍ക്കുറഞ്ഞ ഒന്നിലും സത്യസന്ധത ഉണ്ടാവില്ല.ലളിതകുമാരി കേസിലെ നിയമം പൊലീസുകാര്‍ പ്രതിസ്ഥാനത്ത് വരേണ്ടുന്ന കേസുകളില്‍ കേരളത്തില്‍ നടപ്പില്ലെന്നാണ് കേരളാ പോലീസിന്റെ നിലപാട്. മറിച്ചാണ് സര്‍ക്കാരിന്റെ നിലപാടെന്ന് ഇന്നീ നിമിഷം വരെ മുഖ്യമന്ത്രി പ്രവര്‍ത്തിയിലൂടെ തെളിയിച്ചിട്ടില്ല. ഒരു പൗരന്‍ എന്ന നിലയ്ക്ക് എനിക്ക് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. നിയമം നടപ്പാക്കേണ്ട ഒരാള്‍ എന്റെ കൂടി ചെലവില്‍ നിയമവ്യവസ്ഥ അട്ടിമറിക്കാന്‍ കൂട്ട് നില്‍ക്കുന്നു എന്ന കാര്യം. അതിനാല്‍ ഈ വിഷയം എഫ്‌ഐആര്‍ ഇട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കണം എന്നാണ് എന്റെ ആവശ്യം.മേരിചേച്ചി ഒരു പ്രതീകം മാത്രമാണ്. കേരളാ പോലീസിനെ നിയമം ലംഘിക്കാന്‍ കയറൂരി വിടുന്ന ഒരു മുഖ്യമന്ത്രിക്കും സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ പ്രതീകമെന്നും ഹരീഷ് വാസുദേവന്‍ പറയുന്നു.