ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ഇതൊന്നും കാണുന്നില്ലേ എന്നൊരു ചോദ്യം ആദ്യം ചോദിക്കട്ടെ. വാക്‌സിനെടുക്കാതെയും സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംസ്ഥാനമായോ കേരളം. അത്തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഗുരുതരമായ കുറ്റകൃത്യമാണ് കോഴിക്കോട് നടന്നിരിക്കുന്നത്. അന്‍പതുകിലോമീറ്റര്‍ സഞ്ചരിച്ച് വാക്സിന്‍ കേന്ദ്രത്തിലെത്തിയ സ്ത്രീയ്ക്ക് വാക്‌സിന്‍ നല്‍കിയില്ല. എന്നാല്‍, വാക്‌സിനെടുത്തുവെന്നുള്ള സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കിട്ടി. കുത്തഴിഞ്ഞ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനത്തിന്റെ നേര്‍ക്കാഴ്ചയാണിത്. എങ്ങനെ പ്രതികരിക്കാതിരിക്കും. കോഴിക്കോട് അരക്കിണര്‍ താരിഖ് മന്‍സിലില്‍ വി.നദീറയ്ക്കാണ് വാക്സിന്‍ എടുക്കാതെ തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
രജിസ്ട്രേഷന്‍ കൃത്യമല്ലാത്തതിനാല്‍ വാക്സിന്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കുത്തിവയ്പെടുക്കാനായി എത്തിയ നദീറയോട് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നാല്‍ വാക്സിന്‍ എടുക്കാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ വീട്ടില്‍ എത്തിയ നദീറയ്ക്ക് വാക്സിനെടുത്തതായുള്ള സര്‍ട്ടിഫിക്കറ്റ് ഫോണില്‍ ലഭിക്കുകയായിരുന്നു.നദീറയ്ക്ക് വാക്സിന്‍ എടുക്കാനുള്ള സ്ലോട്ട് ലഭിച്ചത് പേരാമ്പ്ര ചങ്ങരോത്ത് പിഎച്ച്സിയിലാണ്. മകനോടൊപ്പം വാക്സിന്‍ കേന്ദ്രത്തിലെത്തിയെങ്കിലും ബുക്കിംഗ് കൃത്യമായിട്ടല്ല നടത്തിയതെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോഴേക്കും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്ന സന്ദേശം ഫോണില്‍ ലഭിച്ചു. സര്‍ട്ടിഫിക്കറ്റില്‍ പേരും, ആധാര്‍ നമ്പരുമെല്ലാം കൃത്യമായി നല്‍കിയിട്ടുണ്ട്.
ഇങ്ങനെപോയാല്‍ ആരും വാക്‌സിന്‍ കുത്തിവെയ്ക്കുമെന്ന് തോന്നുന്നില്ല. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി രോഗം പടര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതും. കൊവിഡ് പ്രതിരോധത്തില്‍ കേരളം മാതൃകാപരമായ നടപടികളുമായി മുന്നോട്ടുപോകുന്നുവെന്നാണ് ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വാക്‌സിന്‍ വിതരണത്തില്‍ അങ്ങേയറ്റം ശുഷ്‌കാന്തിയാണ് സംസ്ഥാനം കാണിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതാണ് ശുഷ്‌കാന്തിയെന്ന് ഇപ്പോള്‍ മനസ്സിലായി സഖാവേ എന്നാണ് പലരും ചോദിക്കുന്നത്.
നല്‍കിയ വാക്‌സിന്‍ ഒരു തുള്ളി പാഴാക്കാതെ വിതരണം ചെയ്തുവെന്നാണ് പറഞ്ഞത്. ആ പ്രസ്താവന കലക്കി ഏതായാലും. ഒരു തുള്ളി പോലും പാഴാക്കിയില്ല എന്ന് ഇപ്പോള്‍ കൃത്യമായി മനസ്സിലായിട്ടുണ്ട്. കൊവിഡ് പരിശോധനാ രീതിയും മികച്ച നിലയിലാണെന്ന് 24 മണിക്കൂറും പറഞ്ഞ് നടക്കുന്ന ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജും മുഖ്യമന്ത്രിയും ഇതിന് എന്ത് ഉത്തരമാണ് നല്‍കാന്‍ പോകുന്നത്. വൈകുന്നേരം നാല് മണിക്ക് വരുമ്പോള്‍ അതിനുള്ള ഉത്തരം കൂടി കരുതിക്കോളൂ.. എനക്ക് അറിയില്ല എന്ന ഉത്തരം മലയാളികള്‍ക്ക് കേള്‍ക്കണ്ട.