സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ റിട്ടയര്‍മെന്റിനുശേഷം രാഷ്ട്രീയത്തിലിറങ്ങുന്നതിനെതിരെ പ്രതികരിച്ച് വിരമിച്ച ഡിജിപി ഋഷിരാജ് സിങ്. രാഷ്ട്രീയ മോഹമുള്ള ഉദ്യോഗസ്ഥര്‍ ചെറുപ്പത്തില്‍ തന്നെ രാജിവെച്ച് അതിനൊരുങ്ങണം. സര്‍ക്കാര്‍ ആനുകൂല്യങ്ങളോട് സര്‍വീസ് പൂര്‍ത്തിയാക്കി മറ്റൊന്നും ചെയ്യാനില്ലാതെ വരുമ്പോള്‍ രാഷ്ട്രീയം തിരഞ്ഞെടുക്കുന്നത് ദീര്‍ഘകാലമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരോട് ചെയ്യുന്ന തെറ്റാണെന്നും ഋഷിരാജ് സിങ് പറയുന്നത്.
അതേസമയം, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ ഉന്നയിച്ച ഒരു ചോദ്യം ഋഷിരാജ് സിങ്ങിനോട് ചോദിക്കുകയുണ്ടായി. കൊടിസുനി ഉള്‍പ്പെടെയുള്ള ക്രിമിനല്‍ തടവുപുള്ളികളാണോ ജയില്‍ ഭരിക്കുന്നത് അല്ലെങ്കില്‍ ജയില്‍ ഡിജിപി ആകുന്നത് എന്ന ചോദ്യമായിരുന്നു ഒരു ചാനല്‍ അഭിമുഖത്തിനിടെ ഋഷിരാജ് സിങ്ങിനോട് ചോദിച്ചത്. ഒരിക്കലും അല്ലെന്നും ഇപ്പോള്‍ ജയിലില്‍ ആരുമില്ലെന്നും ഋഷിരാജ് സിങ് പറയുന്നു. അതിനുള്ള വ്യക്തമായ മറുപടി മുഖ്യമന്ത്രി തന്നെ സഭയില്‍ പറഞ്ഞിട്ടുള്ളതാണ്. ഈ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് തന്നെ നേരിട്ട് വിളിക്കാമല്ലോയെന്നും ഋഷിരാജ് സിങ് ചോദിക്കുന്നു. എന്തുകൊണ്ട് പരാതി നേരിട്ട് തന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു.
രാഷ്ട്രീയ പിന്തുണ ലഭിക്കുന്നവര്‍ക്ക് ജയിലില്‍ എന്തും ചെയ്യാമെന്നുള്ള കാര്യം നിഷേധിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ ആ കാലം കഴിഞ്ഞുവെന്നാണ് ഋഷിരാജ് സിങ് പറയുന്നത്. മുന്‍പത് ഉണ്ടായിട്ടുണ്ടെന്നും ഞാന്‍ വന്നതിനുശേഷം അങ്ങനെയൊരു രീതിയും ഒരു ജയിലിലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഞാന്‍ ജയില്‍ വകുപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തപ്പോള്‍ കുറേയേറെ നിര്‍ദ്ദേശങ്ങള്‍ വെച്ചിരുന്നു. അന്ന് ഒട്ടേറെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നുവെന്നും പരിശോധന ശക്തമാക്കിയിരുന്നുവെന്നും ഋഷിരാജ് സിങ് പറയുന്നു. പുറത്തുനിന്ന് ഒരാള്‍ക്ക് അകത്തുള്ള ഒരാള്‍ക്ക് ഒരു സഹായവും ലഭിക്കില്ലെന്ന് തന്നെയാണ് ഋഷിരാജ് സിങ് ഉറപ്പിച്ചു പറയുന്നത്.
ജയില്‍ കിടക്കുന്നവര്‍ തന്നെ കള്ളക്കടത്ത് സംഘങ്ങളെ സഹായിക്കുന്ന സംഭവം പുറത്തുവന്നിട്ടും ഋഷിരാജ് സിങ് ആരുടെ കണ്ണില്‍ പൊടിയിടാനാണ് ഇത്തരം സത്യവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത് എന്ന് ചോദിച്ചുപോകുകയാണ്. ഒന്നാമത്തെ കാര്യം ജയിലില്‍ ഇപ്പോള്‍ ആരുമില്ലെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറയുന്നു. നിങ്ങള്‍ പറയുന്ന ആളുകള്‍ അവിടെയില്ലെന്നാണ് അദ്ദേഹം പറയുന്നത്. ജയിലില്‍ കിടക്കുന്നവര്‍ക്ക് ഒരു രാഷ്ട്രീയ സംരക്ഷണവും ലഭിക്കുന്നില്ലെന്നാണോ താങ്കള്‍ ഉദ്ദേശിച്ചതെന്ന് ചോദിച്ചപ്പോള്‍ നൂറു ശതമാനം അല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു സര്‍ക്കാരിന്റെ കാലത്തും അങ്ങനെയൊരു രാഷ്ട്രീയം സ്വാധീനം ജയിലുകള്‍ക്കുള്ളില്‍ നടന്നിട്ടില്ലെന്നാണ് ഋഷിരാജ് സിങ് പറയയുന്നത്.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ജയിലില്‍ കിടക്കുന്ന പ്രതികള്‍ക്ക് എങ്ങനെ സ്വാധീനമുണ്ടായി എന്നാണ് മറ്റൊരു ചോദ്യം. കര്‍ശന നിരീക്ഷണത്തിലാണ് ജയിലില്‍ എല്ലാ കാര്യങ്ങളും നടക്കുന്നതെന്നാണ് ഋഷിരാജ് സിങ് പറയുന്നത്. ഈ ആരോപണം വന്നപ്പോള്‍ ഞങ്ങള്‍ തന്നെ ഒരു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ആ അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് മുന്‍ ഡിജിപി ഋഷിരാജ് സിങ് പറയുന്നത്. ജയിലിനു പുറത്തുപോയി എന്തെങ്കിലും ചെയ്യുന്നത് തനിക്ക് പറയാന്‍ പറ്റില്ലെന്നും ഋഷിരാജ് സിങ് വ്യക്തമാക്കുന്നു.
അതിക്രമങ്ങള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യമുണ്ടായാലേ സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങള്‍ക്ക് കുറവുണ്ടാകൂവെന്നാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. വനിതാ സംരക്ഷണത്തിനായി നിലവിലുള്ള നിയമങ്ങള്‍ പോലും വനിതകള്‍ ഉപയോഗിക്കുന്നില്ല. ചെറുതെന്ന് കരുതി അവഗണിക്കാതെ ലക്ഷക്കണക്കിന് കേസുകള്‍ ഉണ്ടായാല്‍ പോലീസ് സംവിധാനം ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.