തുടക്കത്തില്‍ കോവിഡ് നിയന്ത്രണത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനമായിരുന്നു കേരളം എന്നാല്‍ പിന്നീട് അങ്ങോട്ട് കേരളം കോവിഡ് പ്രതിരോധത്തില്‍ മൂക്കും കുത്തി വീഴുന്നതാണ് നമ്മള്‍ കണ്ടത്.
കോവിഡിന്റെ ആദ്യഘട്ടത്തില്‍ സഹായങ്ങളും കിറ്റുകളും സര്‍ക്കാര്‍ വക കിട്ടിയത് കൊണ്ട് പലരും പൊരുതി നിന്നു. എന്നാല്‍ കൊവിഡ് മാറാതായടോ സര്‍ക്കാര്‍ ചെറുതായി സഹായങ്ങളില്‍ നിന്നും പിന്‍വാങ്ങി. എങ്കിലും കിറ്റ് കൊടുക്കുന്നത് തുടര്‍ന്നു. എന്നാല്‍ ഒരു കുടുംബത്തിന് കിറ്റ് കൊണ്ട് മാത്രം എത്ര കാലം ജീവിച്ച് പോകാന്‍ സാധിക്കും. കടകള്‍ പൂട്ടിയിട്ടും വാരാന്ത്യ ലോക്ഡൗണ്‍ നടത്തിയും ഒരുപാട് കാലം മുന്നോട്ട് പോകാന്‍ കഴിയില്ല. അത് കൊണ്ട് തന്നെയാണ് ലോക്ഡൗണ്‍ രീത്ി മാറ്റാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിയതും.
അശാസ്്ത്രീയമായ സര്‍ക്കാറിന്റെ കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ കഴിഞ്ഞ് ആറ് ആഴ്ചക്കിടയില്‍ 17 പേരാണ് സ്വയം ആത്മഹത്യ ചെയ്തത്.
ഏറ്റവും ഒടുവിലായി വടകരയില്‍ ചായക്കട നടത്തിയിരുന്ന മേപ്പയില്‍ തയ്യുള്ളതില്‍ കൃഷ്ണന്‍ (68) കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ചത് ശനിയാഴ്ചയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ ഗത്യന്തരമില്ലാതെയാണ് ജീവന്‍ കളഞ്ഞത്.
കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ അശാസ്ത്രീയ നിയന്ത്രണങ്ങള്‍ സാധാരണക്കാരായ കര്‍ഷകന്റെയും ദിവസവേതനക്കാരന്റെയും ചെറുകിട കച്ചവടക്കാരുടെയും ജീവിതം കൊടും ദുരിതത്തിലാക്കിയിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്നു, നിശ്ചയിക്കുന്നു എന്നായിരുന്നു ആദ്യത്തെ പരാതി. പിന്നീട് സംസ്ഥാനത്തിന് അധികാരം നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും അവസരം കിട്ടിയപ്പോള്‍ കേരളം പരാജയപ്പെട്ടുവെന്നാണ് കേന്ദ്രത്തിന്റെ നിരീക്ഷണം. രണ്ടാം തരംഗത്തോടെ ആരംഭിച്ച ലോക്ഡൗണ്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ കരുതലെടുത്തപ്പോള്‍ കേരളം രാഷ്ട്രീയം കളിച്ചുവെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന വിമര്‍ശനം.
തലസ്ഥാനത്ത് നന്തന്‍കോട്ട് സ്വര്‍ണപ്പണിക്കാരന്‍ മനോജ്, ഭാര്യ രഞ്ജു, മകള്‍ അമൃത എന്നിവരാണ് 17 പേരില്‍ ആദ്യം സ്വയംഹത്യ ചെയ്തത്. ഇടുക്കിയിലെ പാമ്പാടും പാറ ഏലം കര്‍ഷകന്‍ സന്തോഷ്, തിരുവനന്തപുരം ഗൗരീശപട്ടം ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമ നിര്‍മ്മല്‍ ചന്ദ്രന്‍, ആലപ്പുഴ മാന്നാര്‍ വിഷ്ണു പ്രസാദ്, ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമ പാലക്കാട് വെണ്ണക്കരയിലെ പൊന്നുമണി, ഇടുക്കി അടിമാലി ഇരുമ്പുപാലത്ത് ബേക്കറിയുടമ വിനോദ്, തൃശ്ശൂരില്‍ ഡ്രൈവര്‍ ശരത്, അച്ഛന്‍ ദാമോദരന്‍, വയനാട് അമ്പലവയലില്‍ ബസ്സുടമ പി.സി. രാജാമണി, തിരുവനന്തപുരം തച്ചോട്ടുകാവിലെ സ്റ്റേഷനറിക്കടയുടമ എസ്. വിജയകുമാര്‍, പാലക്കാട് പല്ലശന ചെറുകിട കര്‍ഷകന്‍ കണ്ണന്‍കുട്ടി, കൊല്ലം കൊട്ടിയത്തെ മോഹനന്‍ പിള്ള, തിരുവനന്തപുരം വിളപ്പില്‍ശാല ക്ഷീരകര്‍ഷകന്‍ ശ്രീകാന്ത്, കോട്ടയം കല്ലറ ടൂറിസ്റ്റ് ബസ്സുടമ വി. മോഹനന്‍, എന്നിവരാണ് ജീവനൊടുക്കിയ മറ്റ് 16 പേര്‍.
കോവിഡും ലോക്ഡൗണും മൂലം സാധാരണക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ദിവസക്കൂലിക്കാരും ചെറുകച്ചവടം നടത്തുന്ന ഇടത്തരകാര്‍ക്കും വരുമാനമില്ലാതായി.
കിറ്റ് കൊണ്ട് മാത്രം ജീവിതമാകില്ല എന്നതാണ് ആത്മഹത്യകളുടെ സന്ദേശം. മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ റേഷനോടൊപ്പം നിശ്ചിത തുകയും സാധാരണക്കാരന് നല്‍കുമ്പോള്‍ ഇവിടെ കച്ചവടത്തിന് പോലും അനുവാദമില്ല എന്ന സ്ഥിതിയാണ്.