മലയാളികളെ നടുക്കിയ അരും കൊലയുടെ ഞെട്ടലില്‍ നിന്ന വിട്ടു മാറു മുന്‍പേ മറ്റൊരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ് മലപ്പുറത്ത് നിന്ന്. രണ്ട് ദിവസം മുന്‍പ് മാനസ എന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പ്രണയം നിരസിച്ചതിന്റെ പേരില്‍ രഖില്‍ എന്ന യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഈ വാര്‍ത്ത പുറത്തെത്തിയതോടെ ദുംഖം സഹിക്കാനാകാതെയാണ് മലപ്പുറത്തെ വിനീഷ് എന്ന യുവാവ് ആത്മഹത്യ ചെയ്തിരിക്കുന്നത്. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും മാനസയുടെ മരണം ഏറെ വേദനിപ്പിച്ചു എന്നുമാണ ആത്മഹത്യ കുറിപ്പില്‍ വിനീഷ് എഴുതിയിരിക്കുന്നത്.
മാനസയുടെ വിടപറയലില്‍ നിന്നും ഇനിയും മോചിതരായിട്ടില്ല കണ്ണൂര്‍ നാറാത്ത് രണ്ടാം മൈലിലെ പാര്‍വണ വീട്. നെഞ്ചുപൊടിയുന്ന സങ്കടം തളംകെട്ടിക്കിടക്കുകയാണ് ഇവിടെ . കൊവിഡ് നിയന്ത്രണമുണ്ടായിട്ടും മാനസയെ ദൂരെ നിന്ന് ഒരു നോക്ക് കാണാനായി പ്രദേശത്തുള്ളവരൊക്കെ പാര്‍വണ വീടിനടുത്തെത്തിയിരുന്നു.
മാനസയെ യാത്രയാക്കിയെങ്കിലും അച്ഛന്‍ മാധവനും അമ്മ സബിതയും മകളെയോര്‍ത്ത് വിതുമ്പുകയാണ്. ദുഖം കടിച്ചമര്‍ത്തി അനുജന്‍ അശ്വന്തും.
കോതമംഗലത്തു നിന്ന് മാനസയുടെ മൃതദേഹവുമായി കണ്ണൂരില്‍ നിന്ന് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടതും വേദനയുണ്ടാക്കുന്ന വാര്‍ത്തയായിരുന്നു. മാഹിപ്പാലത്തിന് സമീപം പരിമടത്ത് വച്ചാണ് കണ്ണീരില്‍ നിന്നും മടങ്ങവേ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സിലുണ്ടായിരുന്ന രണ്ട് ഡ്രൈവര്‍മാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറി ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു.
അതേസമയം മാനസയ്ക്ക് യാത്രാമൊഴി ചൊല്ലി മണിക്കൂറുകള്‍ക്കുള്ളിലാണ് മാനസയുടെ മരണത്തില്‍ മനംനൊന്ത് മലപ്പുറത്ത് യുവാവ് ജീവനൊടുക്കിയത്. ചങ്ങരംകുളത്തിന് അടുത്ത് വളയംകുളം സ്വദേശിയായ വിനീഷ് ആണ് ആത്മഹത്യ ചെയ്തത്. തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ലെന്നും, മനസയുടെ മരണം വേദനിപ്പിച്ചെന്നും ആത്മഹത്യ കുറിപ്പെഴുതി വച്ചാണ് വിനീഷ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന അരും കൊലയുടെ ഞെട്ടലില്‍ നിന്നും മുക്തമാകും മുമ്പാണ് കേരളത്തെയാകെ കണ്ണീരിലാഴ്ത്തി ആത്മഹത്യയും നടക്കുന്നത്.
നെല്ലിമറ്റത്തുളള ഇന്ദിരാഗാന്ധി ഡന്റല്‍ കോളജ് വിദ്യാര്‍ഥിനിയായ മാനസയുടെ ജീവന്‍ രഖില്‍ എന്ന യുവാവ് തന്റെ തോക്കിന്‍മുനയില്‍ അവസാനിച്ചപ്പോള്‍ തകര്‍ന്നത് ഒരു കുടുംബം മാത്രമല്ല, മാനസമാര്‍ വളര്‍ന്നുവരുന്ന നിരവധി കുടുംബങ്ങളാണ്. കണ്ണൂര്‍ സ്വദേശികളായ മാനസയും രഖിലും ദീര്‍ഘകാലം അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇടക്കാലത്ത് ഇരുവരും തമ്മില്‍ അകന്നു. ഈ സൗഹൃദം തകര്‍ന്നതോടെ രഖിലുനുള്ളില്‍ വളര്‍ന്ന പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ രഖിലിനെ കുറിച്ച് നിഗൂഢത നിറഞ്ഞ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. മാനസയുമായി അകന്ന ശേഷവും ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു. മാനസയെ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് കുടുംബം രഖിലിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി കിട്ടിയതോടെ മാനസയെ ഒരുതരത്തിലും ശല്യം ചെയ്യരുതെന്ന് പൊലീസ് ശക്തമായ താക്കീത് നല്‍കി. ഇതോടെ രഖില്‍ പ്രതികാര ദാഹിയായി മാറുകയായിരുന്നു.
പൊലീസ് ഇടപെട്ടതോടെ രഖില്‍ മാനസയെ ആക്രമിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്തിതുടങ്ങി എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഈ സംഭവത്തിന് ശേഷം രഖില്‍ നടത്തിയ ബിഹാര്‍ യാത്രയുടെ വിവരങ്ങളെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്. രഖില്‍ തോക്കു വാങ്ങിയത് ബിഹാറില്‍ നിന്നാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതെല്ലാം രഖിലിന് മാനസയോടുള്ള പകയുടെ ആഴം വ്യക്തമാക്കുന്നുണ്ട്.
ഇന്റീരിയര്‍ ഡിസൈനറായ രഖില്‍ ഒരു മാസം മുമ്പേ തന്നെ നെല്ലിമറ്റത്ത് മാനസ പഠിക്കുന്ന കോളേജിനടുത്തെ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. ഇയാള്‍ തുടര്‍ച്ചയായി ഇവിടെ നിന്ന് മാനസയെ നിരീക്ഷിക്കാറുണ്ടായിരുന്നു എന്നാണ് ലോഡ്ജുടമ തന്നെ പറയുന്നത്. കോളേജിന് തൊട്ടടുത്തുളള താമസസ്ഥലത്ത് കൂട്ടുകാരിയുമൊത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുക്കുമ്പോഴാണ് രഖിലെത്തി മാനസയെ പിടിച്ച് വലിച്ച് തൊട്ടടുത്ത മുറിയിലേക്ക് കൊണ്ടുപോയി വെടിയുതിര്‍ക്കുന്നത്. തുടര്‍ന്ന് രഖിലും സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.