സെക്രട്ടേറിയറ്റിനു മുന്നില്‍ വീണ്ടും സമരമുഖം തുറന്ന് ഉദ്യോഗാര്‍ഥികള്‍. കാലാവധി അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ തന്നെ വ്യക്തമാക്കുക കൂടി ചെയ്തതോടെയാണ് സമരം നടത്തിവന്നിരുന്ന ചില റാങ്ക് ഹോള്‍ഡേഴ്സി മുടുമുറിക്കല്‍ സമരം നടത്തിയത്. സാധാരണ റാങ്ക് ലിസ്റ്റ് കാലാവധി ഒരു വര്‍ഷമാണ്. പുതിയ പട്ടിക വന്നില്ലെങ്കില്‍ മൂന്ന് വര്‍ഷമെന്നാണ് കണക്ക്. മറ്റന്നാള്‍ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വര്‍ഷം കഴിഞ്ഞതാണെന്നും അിനാല്‍ അവ നീട്ടില്ലെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ലഭ്യമായ എല്ലാ ഒഴിവും നികത്തണം എന്നതാണ് സര്‍ക്കാര്‍ നയം. ആഗസ്റ്റ് 4ന് അവസാനിക്കുന്ന എല്ലാ പട്ടികയും മൂന്ന് വര്‍ഷം പിന്നിടുന്നവയാണ്. പട്ടികയുടെ കാലാവധി മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ നീട്ടുന്നത് പരിമിതി ഉണ്ട്. അതിന് അസാധാരണ സാഹചര്യം വേണം. ഒന്നുകില്‍ നിയമന നിരോധനം വേണം. അല്ലെങ്കില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കണം. ഇവ രണ്ടും ഇപ്പോള്‍ ഇല്ല. അതേസമയം കോവിഡ് മഹാമാരി കാരണം മാറ്റിവച്ച പി.എസ്.സി പരിക്ഷകളും അഭിമുഖങ്ങളും രോഗ തീവ്രത കുറഞ്ഞാല്‍ നടത്തും. ഇക്കാര്യങ്ങളൊന്നും സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണ്ടതില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ നടപടിയില്‍ കനത്ത പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷം രംഗത്തെത്തി.
പി.എസ്.സിയെ കരുവന്നൂര്‍ സഹകരണബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്നും അതിനെ പാര്‍ട്ടി സര്‍വിസ് കമ്മീഷനാക്കരുതെന്നും ഷാഫി പറമ്പില്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിക്കെതിരെ എന്തിനാണ് പി.എസ്.സി അപ്പീല്‍ പോയത്. അതിന് എന്തിനാണ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത്. സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികളോട് പ്രതികാര നടപടി എടുക്കുകയാണ്. സര്‍ക്കാരിന് പിടിവാശിയാണെന്നും ഷാഫി ആരോപിച്ചു.
കൊവിഡ് കാലത്ത് പി എസ് സി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തടസം വന്നിട്ടില്ല. എല്ലാ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മുഴുവന്‍ ഒഴുവുകളിലും നിയമനം നടത്തുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. പി എസ് സിയുടെ യശസ് താഴ്ത്തികെട്ടാനാണ് പലരുടെയും ശ്രമമെന്നും പ്രതിപക്ഷം പി.എസ്.സിയെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
എന്നാല്‍ ഉദ്യോഗാര്‍ത്ഥികളെ ശത്രുക്കളായല്ല, മക്കളായി കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. അസാധാരണ സാഹചര്യം വന്ന വര്‍ഷം വരെ പട്ടിക നീട്ടാനാവും. 493 പട്ടികകള്‍ നീട്ടിയിട്ടും പ്രയോജനമുണ്ടായില്ല. ആവര്‍ത്തിച്ചുവന്ന പ്രളയവും കോവിഡ് മഹാമാരിയും ലോക്ഡൗണും അസാധാരണ സാഹചര്യമായി കാണണമെന്നും ഉദ്യോഗാര്‍ത്ഥികളോട് ദയവോടെ പെരുമാറണമെന്ന് അപേക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളോട് ശത്രുതയോടെ പെരുമാറരുതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു.
മുഖ്യമന്തിയുടെ ആരോപണത്തിന് മറുപടിയുമായി ഷാഫി പറമ്പില്‍ എം.എല്‍.എ എത്തി. പി.എസ്.സിയെ അപമാനിച്ചത് പ്രതിപക്ഷമല്ലെും് , റാങ്ക് പട്ടിക അട്ടിമറിച്ചും ആള്‍മാറാട്ടം നടത്തിയും കോപ്പിയടിച്ചും സര്‍ക്കാരാണ് പി.എസ്.സിയെ അപമാനിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
അതിനിടെ, സെക്രട്ടേറിയറ്റ് നടയില്‍ വനിതകള്‍ മുടി മുറിച്ച് പ്രതിഷേധിക്കുകയാണ്. വനിത പോലീസ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് പ്രതിഷേധിച്ചത്. . നോര്‍ത്ത് ഗേറ്റ് വരെ പ്രതിഷേധ മാര്‍ച്ച് നടത്തി തിരികെയെത്തി. ഇവരുടേത് അടക്കമുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാളെ കഴിയുകയാണ്. 2085 പേര്‍ ഉള്‍പ്പെട്ട ഈ പട്ടികയില്‍ 500ല്‍ ഏറെ പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കാനായത്.