വര്‍ഷങ്ങളായി മലയാളികള്‍ കാത്തിരിക്കുന്ന ആ അസുലഭ നിമിഷത്തിന് ഇന്നലെ കേരളം സാക്ഷ്യം വഹിച്ചു. കുതിരാന്‍ തുരങ്കം യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തിരിക്കുന്നു. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞ് വാക്ക് പാലിച്ചു അല്ലേ എന്ന് നിങ്ങള്‍ ചോദിക്കും. എന്നാല്‍, ആ ക്രെഡിറ്റും പാവം മുഹമ്മദ് റിയാസിന് ലഭിച്ചില്ല. തന്ത്രത്തില്‍ കുതിരാന്‍ തുരങ്കത്തിന്റെ ക്രെഡിറ്റ് അടിച്ചു മാറ്റാമെന്ന് വിചാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും മരുമകന്‍ മുഹമ്മദ് റിയാസും ചമ്മി നറി എന്നു പറഞ്ഞാല്‍ മതിയല്ലോ. വഴിമാറെടാ കുതിരാനിലൂടെ വാഹനങ്ങള്‍ ചീറി പായട്ടെ എന്നൊരു ഗര്‍ജനം പെട്ടെന്നാണ് ഉണ്ടായത്. അത് മറ്റാരുടെയും അല്ല സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയാണ്. സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം പ്രഖ്യാപിച്ചതിന്റെ തൊട്ടുതലേന്ന് തികച്ചും അപ്രതീക്ഷിതമായി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുക്കുകയാണുണ്ടായത്.
ഇതിപ്പോള്‍ എന്താണ് സംഭവം എന്നറിയാതെ മലയാളികള്‍ കണ്ണും തള്ളിയിരുന്ന്. മുഹമ്മദ് റിയാസ് ആണെങ്കില്‍ ആ വഴി വന്നിട്ടുമില്ല. ചിലപ്പോള്‍ വീട്ടിലിരുന്ന് പാവം ഇതെല്ലാം കണ്ട് സങ്കടപ്പെടുന്നുണ്ടാകുമെന്നാണ് വിമര്‍ശകര്‍ പരിഹസിക്കുന്നത്. ശരിക്കും ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക്. തുരങ്ക നിര്‍ണമാണത്തിന്റെ ക്രെഡിറ്റ് അല്പംപോലും സംസ്ഥാന സര്‍ക്കാരിന് കൊടുക്കാതിരിക്കുകയായിരുന്നു ലക്ഷ്യം. അതില്‍ കേന്ദ്രം പൂര്‍ണമായി വിജയിക്കുകയും ചെയ്തു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ ആദ്യ പ്രഖ്യാപനമാണ് പൊട്ടി പാളീസായത്. സംസ്ഥാന സര്‍ക്കാര്‍ ഇതിന് പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. ലിസ്റ്റില്‍ ഈ ക്രെഡിറ്റും എഴുതിവെക്കാമെന്നുള്ള മനകോട്ട കെട്ടിക്കാണും. പലതവണ കുതിരാന്‍ തുരങ്കം സന്ദര്‍ശിച്ച മുഹമ്മദ് റിയാസിന്റെ ടൈം വെയ്സ്റ്റായി പോയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ആഗസ്റ്റ് ഒന്നിന് തുരങ്കം ഗതാഗതത്തിനായി തുറന്നകൊടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസിലാക്കിയ കേന്ദ്രം ഒരുമുഴം മുമ്പേയെറിഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ ട്വീറ്റ് വന്നു. തുരങ്കം ഇന്ന് തുറന്നുകൊടുക്കും. ഇതോടെയാണ് സര്‍ക്കാര്‍പോലും കാര്യമറിഞ്ഞത്. ഇതു സംബന്ധിച്ച് കളക്ടര്‍ക്കുപോലും നേരത്തേ അറിയിപ്പ് ലഭിച്ചിരുന്നില്ല. സംസ്ഥാനസര്‍ക്കാര്‍ പരമാവധി വൈകിമാത്രം കാര്യങ്ങള്‍ അറിഞ്ഞാല്‍ മതി എന്നതായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം. അതില്‍ പൂര്‍ണമായി വിജയിക്കുകയും ചെയ്തു. ഉളളില്‍ നീരസമുണ്ടെങ്കിലും അത് പുറത്തുകാട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതുമില്ല. ഔദ്യോഗികചടങ്ങുകള്‍ വേണ്ടെങ്കില്‍ അങ്ങനെയാകട്ടെ എന്നായി സംസ്ഥാനവും. സ്ഥലം എം എല്‍ എ കൂടിയായ മന്ത്രിപോലും ഇല്ലാതെ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് തുരങ്കം തുറന്നുകൊടുത്തത്. വൈകുന്നേരം ഏഴിനാണ് ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ കുതിരാനിലെത്തി സ്ഥിതി വിലയിരുത്തിയത്. തുടര്‍ന്ന് എട്ടോടെ വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. കാത്തുനിന്ന ഇരുചക്രവാഹന യാത്രികരെയാണ് ആദ്യം കടത്തിവിട്ടത്. തൊട്ടുപിന്നാലെ കളക്ടര്‍ ഹരിത വി. കുമാറും സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ആദിത്യയും ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ യാദവും പ്രവേശിച്ചു. തുടര്‍ന്ന് പാലക്കാട്ട് നിന്ന് തൃശൂരിലേക്കുളള വാഹനങ്ങള്‍ കടത്തിവിട്ടു.
കുതിരാനിലെ രണ്ട് ടണലുകളും തുറന്നശേഷമേ ഉദ്ഘാടന ചടങ്ങിനെപറ്റി ചിന്തിക്കുന്നുള്ളൂവെന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത്. ആര് ഉദ്ഘാടനം ചെയ്യുന്നു എന്നതല്ല ടണല്‍ നാടിന് തുറന്നുകൊടുക്കുക എന്നതിലാണ് കാര്യം എന്നാണ് റിയാസ് പറഞ്ഞത്. എന്നാലും ചെറിയ സങ്കടം ഇല്ലേ റിയാസേ… എന്നാണ് പലരും ചോദിക്കുന്നത്. ഉദ്ഘാടന മാമാങ്കം ഒഴിവാക്കിയതോടെ കുറഞ്ഞത് 10ലക്ഷം രൂപയെങ്കിലും ഖജനാവിന് ലാഭമാണെന്നാണ് പറയുന്നത്. എന്തായാലും കേരളം കാത്തിരുന്ന ആ യാത്ര ഇപ്പോള്‍ സാധ്യമായിരിക്കുന്നു. ആനയും അമ്പാരിയും കൊട്ടും കുരവയും മന്ത്രിപ്പടയുമൊന്നുമില്ലാതെ കുതിരാന്‍ തുരങ്കത്തിലൂടെ വണ്ടികള്‍ ഓടിതുടങ്ങിയിരിക്കുന്നു.