കേരളം ഇന്നലെ ഞെട്ടലോടെ കേട്ട പ്രണയ പ്രതികാരത്തില്‍ രണ്ടു ജീവനുകള്‍ പൊലിഞ്ഞ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്താന്‍ പ്രതി രഖില്‍ ഉപയോഗിച്ചത് പഴയ തോക്ക് എന്ന വിവരമാണ് ഒടുവിലായി വന്നിരിക്കുന്നത്. നാടന്‍ തോക്കാണിത്. 7.62 എംഎം പിസ്റ്റളാണ്. ഏഴ് റൗണ്ട് വരെ നിറയൊഴിക്കാന്‍ കഴിയുന്ന തോക്കില്‍ നിന്ന് മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. രഖില്‍ പിന്നാലെ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു. രഖിലിന് എവിടെ നിന്നാണ് തോക്ക് കിട്ടിയതെന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്.
തോക്കിന്‌ടെ ഉറവിടം സംബന്ധിച്ച് നിലവില്‍ പൊലീസിന് യാതൊരു സൂചനയുമില്ല. തോക്ക് പണം നല്‍കി വാങ്ങിയതോ സുഹൃത്തുക്കളില്‍ നിന്ന് സംഘടിപ്പിച്ചതോ ആകാമെന്നാണ് പൊലീസ് സംഘം കരുതുന്നത്. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്തകാലത്ത് രഖില്‍ നടത്തിയ അന്തര്‍ സംസ്ഥാന യാത്രകള്‍ അടക്കം പരിശോധിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ വിവരങ്ങളും പരിശോധിക്കും. കണ്ണൂരില്‍ എത്തിയ അന്വേഷണ സംഘം രഖിലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത് തുടങ്ങി.
കൊല്ലപ്പെടുന്നതിന് അടുത്ത ദിവസങ്ങളില്‍ രഖില്‍ നാല് തവണ മാനസയോട് സംസാരിച്ചുവെന്നാണ് രഖിലിന്റെ കമ്പനി പാട്ണറും അടുത്ത സുഹൃത്തുമായ ആദിത്യന്റെ പ്രതികരണം. മാനസ അവഗണിച്ചതോടെ രഖിലിന് പകയായി. രഖിലിന് കൗണ്‍സിലിംഗ് നല്‍കണമെന്ന് കുടുംബത്തെ താന്‍ അറിയിച്ചിരുന്നുവെന്നും ആദിത്യന്‍ പറഞ്ഞു. പഠിച്ച സ്ഥലമായ ബംഗളൂരുവില്‍ രഖിലിന് ബന്ധങ്ങളുണ്ട്. ഇന്റീരിയര്‍ ഡിസൈനിംഗിനുള്ള സാധനങ്ങള്‍ വാങ്ങിക്കുന്നതും അവിടെ നിന്നാണ്. എന്നാല്‍, തോക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് തനിക്കറിയില്ലെന്നും ആദിത്യന്‍ പറഞ്ഞു.
മറ്റൊരു പ്രണയം തകര്‍ന്ന ശേഷമാണ് മാനസയെ രഖില്‍ പരിചയപ്പെട്ടതെന്ന് സഹോദരന്‍ രാഹുല്‍ പറഞ്ഞു. പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാന്‍ രഖില്‍ തയ്യാറായിരുന്നില്ല. മാനസ തള്ളിപ്പറഞ്ഞത് രഖിലിനെ തളര്‍ത്തിയെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും സഹോദരന്‍ പറയുന്നു.
ജീവിതം തകര്‍ന്നെന്ന് തനിക്ക് രഖില്‍ മെസേജ് അയച്ചിരുന്നു. വിദേശത്ത് പോയി പണമുണ്ടാക്കിയാല്‍ ബന്ധം തുടരാനാകുമെന്നായിരുന്നു രഖിലിന്റെ പ്രതീക്ഷയെന്നും സഹോദരന്‍ പറഞ്ഞു. എന്നാല്‍ മാനസയുമായുള്ള സൗഹൃദം തകര്‍ന്നതില്‍ മാനസീക പ്രയാസങ്ങള്‍ ഇല്ലെന്ന് കുടുംബത്തെ ധരിപ്പിക്കാന്‍ രഖില്‍ ശ്രമിച്ചിരുന്നതായാണ് വിവരം. മറ്റൊരു വിവാഹം ആലോചിക്കാന്‍ തയ്യാറാണെന്നും ഇയാള്‍ കുടുംബത്തെ അറിയിച്ചിരുന്നു.
രഖിലിന്റെ അമ്മ കുറച്ച് ദിവസമായി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു. കല്യാണം ആലോചിക്കുന്നതായും ഇതിനായി ഓണ്‍ലൈന്‍ മാര്യേജ് വെബ്‌സൈറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നതായും അമ്മ പറഞ്ഞതായി ഇവര്‍ പറഞ്ഞു. ജോലിക്കായി ഗള്‍ഫില്‍ പോകാനും ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയില്‍ ഇത് നടന്നില്ല. ടിക്കറ്റൊക്കെ റെഡിയായതാണ്. പിന്നീട് കോയമ്പത്തൂര്‍ വഴി പോകാനും ശ്രമം നടന്നിരുന്നു.
രഖില്‍ നെല്ലിമറ്റത്താണെന്ന വിവരവും കുടുംബത്തിന് അറിയില്ലായിരുന്നുവെന്നാണ് കരുതുന്നത്. കൊച്ചിയില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് വര്‍ക്കുണ്ടെന്ന് പറഞ്ഞാണ് കണ്ണൂരില്‍ നിന്ന് ഇയാള്‍ പോയത്. എന്നാല്‍ ഇത്തരമൊരു കൃത്യം നടത്തുമെന്ന് കുടുംബം കരുതിയില്ല. രഖില്‍ തോക്ക് എവിടെ നിന്ന് സംഘടിപ്പിച്ചുവെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
രഖിലിന് തോക്ക് ലഭിച്ചത് ഉത്തരേന്ത്യയില്‍ നിന്നാണ് എന്നുള്ള സൂചനകളും പുറത്തെത്തുന്നുണ്ട്. അതേസമയം മാനസ പോകുന്നത് രഖില്‍ നിരീക്ഷിക്കുന്നത് കണ്ടിരുന്നതായി സമീപത്തെ കടയുടമ കാസിം. താമസിച്ചിരുന്ന മുറിയില്‍ നിന്ന് ഇയാള്‍ വഴിയിലൂടെ പോകുന്ന മാനസയെ നോക്കുന്നത് കണ്ടിരുന്നുവെന്നും എന്നാല്‍ ആ സമയത്ത് ഇയാളെ പറ്റി ഒന്നും അറിയില്ലായിരുന്നുവെനന്ും കടയുടമയും പറയുന്നു.