ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിനെയും ന്യൂസ് എഡിറ്റര്‍ പ്രദീപ് പാലക്കലിനെയും അറസ്റ്റ് ചെയ്യാനുള്ള സര്‍ക്കാര്‍ നടപടിക്ക് തടയിട്ട് ഹൈക്കോടതി. പരിയാരം മെഡിക്കല്‍ കോളേജിലെ കൊവിഡ് ബാധിതരായി ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൊല്ലുന്നു എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരം സൈബര്‍ പോലീസ് സ്വമേധയാ കേസെടുക്കുകയും ഒരു ദിവസം മുഴുവന്‍ പ്രദീപ് പാലക്കലിനെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ജൂലൈ ഒന്‍പതാം തീയതി ഒരു സംഘം സൈബര്‍ പോലീസ് ഉദ്യോഗസ്ഥര്‍ ക്രൈമിന്റെ എറണാകുളത്തെ ഓഫീസ് റെയ്ഡ് ചെയ്യുകയും മാസ്റ്റര്‍ കംപ്യൂട്ടറടക്കം പല സുപ്രധാനമായ രേഖകളും പിടിച്ചെടുക്കുകയും ഉണ്ടായി. എന്നാല്‍, എന്‍ഫോഴ്‌സ്‌മെന്റില്‍ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ ആയിരം കോടിയിന്മേലെയുള്ള അനധികൃത സമ്പാദ്യവുമായി ബന്ധപ്പെട്ട രേഖകള്‍ ജൂലൈ എട്ടാം തീയതി ഹാജരാക്കി മൊഴി കൊടുത്തതിനെതുടര്‍ന്ന് പ്രതികാരം വീട്ടുന്നതിന്റെ ഭാഗമായാണ് കള്ളക്കേസ് എടുത്തിരിക്കുന്നതെന്നും ഓഫീസ് റെയ്ഡ് ചെയ്ത് വിലപ്പെട്ട രേഖകള്‍ കടത്തികൊണ്ടുപോയിരിക്കുന്നതെന്നും രണ്ട് പേരെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ ഗൂഢനീക്കമുണ്ടെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ജസ്റ്റിസ് കെ ഹരിലാല്‍ ഉത്തരവായിരിക്കുന്നത്.
ക്രൈം ചീഫ് എഡിറ്റര്‍ക്കുവേണ്ടി അഡ്വ.വിമലബിനു ഹാജരായി. മുഖ്യമന്ത്രിക്ക് പരിയാരം മെഡിക്കല്‍ കോളേജിലെയടക്കം കൊവിഡ് ചികിത്സാ രംഗത്തെ ഗുരുതരമായ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്രൈം ചീഫ് എഡിറ്റര്‍ പരാതി നല്‍കിയിരുന്നു. ആ പരാതിയുടെ പുറത്ത് പ്രിന്‍സിപ്പല്‍ ഹെല്‍ത്ത് സെക്രട്ടറിയോട് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത ക്രൈം പ്രസിദ്ധീകരിച്ചിരുന്നത്.