പിണറായി സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കൊവിഡ് മഹാമാരിക്കിടെ സര്‍ക്കാര്‍ നടത്തുന്ന അനാസ്ഥ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. കല്യാണത്തിന് വെറും 20 പേരെ മാത്രം അനുവദിക്കുന്ന സര്‍ക്കാര്‍ മദ്യവില്‍പ്പനശാലയില്‍ 500 പരം ആളുകളെയാണ് ക്യൂ നിര്‍ത്തിയിരിക്കുന്നത്. ബെവ്‌കോയുടെ നിസഹായാവസ്ഥ അല്ല, ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിന് ഹൈക്കോടതിയുടെ വക അന്ത്യശാസനയാണ് ലഭിച്ചിരിക്കുന്നത്.
തിരക്കു കുറക്കാനുള്ള മാര്‍ഗങ്ങള്‍ വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം എക്‌സൈസും ബെവ്‌കോയും പത്തു ദിവസത്തിനുള്ളില്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.എക്‌സൈസ് കമ്മിഷണറും ബെവ്‌കോ സി.എം.ഡിയും കോടതിയില്‍ ഹാജരായിരുന്നു. സാധാരണക്കാര്‍ക്ക് ആള്‍ക്കൂട്ടം എന്തു സന്ദേശമാണ് നല്‍കുകയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
കല്യാണത്തിന് പങ്കെടുക്കാന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ 20 പേര്‍ക്ക് മാത്രം അനുമതി നല്‍കുമ്‌ബോള്‍ മദ്യശാലകള്‍ക്ക് മുന്നില്‍ 500 പേര്‍ കൂടുന്നതെങ്ങനെ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
ഹൈക്കോടതിക്ക് സമീപമുള്ള മദ്യവില്‍പനശാലകളില്‍ പോലും വലിയ ആള്‍ക്കൂട്ടമാണുണ്ടാകുന്നത്. രാജ്യത്ത് കോവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തില്‍ നിന്നാണ്. ഇങ്ങനെ കൂടി നില്‍ക്കുന്ന ആളുകളിലൂടെ രോഗം പകരാനുള്ള സാധ്യതയില്ലേയെന്നും കോടതി ചോദിച്ചു.കല്യാണത്തിന് 20 പേരെ മാത്രം അനുവദിക്കും, മദ്യവില്‍പന ശാലകളില്‍ 500 പേര്‍ ക്യൂ നില്‍ക്കുന്നു. ഒരു തരത്തിലുള്ള സാമൂഹ്യഅകലവും പാലിക്കപ്പെടുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.
ബെവ്‌കോയുടെ കുത്തകയാണ് മദ്യവില്‍പന. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ല. ജനങ്ങളെ ഇതില്‍ കുറ്റം പറയാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. സാധ്യമായത് എല്ലാം ചെയ്തിട്ടുണ്ടെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്. പരമാവധി തിരക്ക് ഒഴിവാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അറിയിച്ചു. എന്നാല്‍, കോടതി ഈ വാദം തള്ളിക്കളഞ്ഞു.പത്തുദിവസത്തിനകം ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാനാണ് എക്സൈസ് കമ്മിഷണര്‍ക്കും ബെവ്കോ എംഡിക്കും കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.കേസ് 16ന് വീണ്ടും പരിഗണിക്കും.അന്ന് ബെവ്കോ എംഡിയും എക്സൈസ് കമ്മിഷണറും ഓണ്‍ലൈനായി കോടതിയില്‍ ഹാജരാകണം.
മദ്യം വാങ്ങാന്‍ വരുന്നവരുടെ വ്യക്തിത്വം ബെവ്കോ പരിഗണിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. തൃശൂര്‍ കറുപ്പം റോഡില്‍ ബെവ്കോ ഔട്ട് ലറ്റിന് മുന്നിലെ തിരക്ക് കച്ചവടത്തിന് തടസം ഉണ്ടാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി കടയുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. കൊവിഡ് കാലത്തെ മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി ഇന്നലെ സര്‍ക്കാറിന്റെ പ്രതികരണം തേടിയത്. മദ്യശാലകള്‍ക്ക് മുന്നിലെ ചിത്രങ്ങളും ദൃശ്യങ്ങളും പരിശോധിച്ചായിരുന്നു ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം.
കോവിഡ് വ്യാപനത്തിന് പിന്നാലെ രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒരു മാസത്തിലധികമായി അടഞ്ഞുകിടന്ന സംസ്ഥാനത്തെ മദ്യശാലകള്‍ ഇക്കഴിഞ്ഞ ജൂണ്‍ 16 നാണ് വീണ്ടും തുറന്നത്. വന്‍ ജനത്തിരക്കാണ് മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നില്‍ കാണാന്‍ കഴിയുന്നത്.