നീണ്ട വര്‍ഷത്തെ പോരാട്ടം.. അതൊക്കെ വിഫലമാകുകയാണോ? കൊവിഡിന്റെ പേരും പറഞ്ഞ് സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികള്‍ക്ക് ഇടക്കാല ജാമ്യം നല്‍കിയത് സുപ്രീംക്കോടതി ഉത്തരവിന്റെ പേരിലാണെന്ന് പറഞ്ഞത് വ്യാജമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. നീതിയില്ലാത്ത 28 വര്‍ഷങ്ങളാണ് കടന്നുപോയത്. പിണറായി വിജയന്റെ സ്വന്തം താല്‍പര്യത്തോടെയാണ് കൊടുംകുറ്റവാളികളായ ക്രിമിനലുകളെ പുറത്തുവിട്ടതെന്ന് പറയാതിരിക്കാനാകില്ല. സുരക്ഷിതമായ ജയിലില്‍ എങ്ങനെയാണ് കൊവിഡ് പ്രശ്‌നങ്ങള്‍ ഉള്ളത്. പുറത്താണ് കൊവിഡ് രൂക്ഷമായി ഉള്ളതെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്നതേയുള്ളൂ.
സിസ്റ്റര്‍ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയ്ക്കും, കോവിഡ് രണ്ടാം തരംഗത്തിന്റെ മറവില്‍ സുപ്രീംക്കോടതി ഉത്തരവുണ്ടെന്ന വ്യാജേനയാണ് 90 ദിവസം പരോള്‍ നല്‍കിയത്. സുപ്രീംക്കോടതി ഉത്തരവില്‍, ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിച്ചവര്‍ക്ക് മാത്രമാണ് പരോള്‍ അനുവദിച്ചിട്ടുള്ളു എന്നിരിക്കെ, ഇരട്ടജീവപര്യന്തം ശിക്ഷിച്ച പ്രതിയ്ക്കും, ജീവപര്യന്തം ശിക്ഷിച്ച പ്രതിയ്ക്കുമാണ് കോവിഡിന്റെ മറവില്‍ പരോള്‍ നല്‍കിയത്. സുപ്രീംക്കോടതി ഉത്തരവില്‍, ജീവപര്യന്തം ശിക്ഷ ലഭിച്ചവര്‍ക്ക് പരോള്‍ നല്‍കണമെന്ന് ഒരിടത്തും വ്യക്തമാക്കാത്ത ഉത്തരവ് നിലനില്‍ക്കെ, ഉത്തരവുണ്ടെന്ന വ്യാജേന പരോള്‍ അനുവദിച്ചതിനെതിരെ പരാതി നല്‍കുമെന്നാണ് അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ വ്യക്തമാക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ചൂണ്ടിക്കാണിച്ചത്.
2021 മെയ് 7 ന് വെള്ളിയാഴ്ച ഇറങ്ങിയ സുപ്രീംക്കോടതി ഇടക്കാല ഉത്തരവില്‍, ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിച്ചവര്‍ക്കാണ് പരോള്‍ അനുവദിക്കാന്‍ സുപ്രീംക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നത്. പരോള്‍ അനുവദിക്കാന്‍ ഇടയായ, സുപ്രീംക്കോടതി ഇടക്കാല ഉത്തരവ് ഇറങ്ങിയത് 2021 മെയ് 7 നാണ്. ഉത്തരവ് ഇറങ്ങിയതിന്റെ പിറ്റേന്ന്, മെയ് 8, രണ്ടാം ശനിയാഴ്ചയും, മെയ് 9, ഞായറാഴ്ചയും ആയിട്ടും, ഈ രണ്ട് ദിവസം സര്‍ക്കാര്‍ അവധി ദിവസം ആയിട്ട് പോലും, നിമിഷനേരം കൊണ്ട്, മെയ് 9 ഞായറാഴ്ച 2 മണിയ്ക്ക് ജയില്‍ ഹൈപവര്‍ കമ്മിറ്റി കൂടി, പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാന്‍ അന്ന് തന്നെ ജയില്‍ ഡി.ജി.പി ഉത്തരവ് ഇറക്കിയിരുന്നു. അതുംപ്രകാരം, മെയ് 11, അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും പരോള്‍ നല്‍കി പുറത്തിറക്കി. മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും മെയ് 12 ന്, പരോള്‍ നല്‍കി പുറത്തിറക്കി.
അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നീ രണ്ട് പ്രതികള്‍ക്ക് 2020 ഡിസംബര്‍ 23ന്, കോട്ടൂരിന് ഇരട്ടജീവപര്യന്തവും കഠിനതടവിനും, സെഫിയ്ക്ക് ജീവപര്യന്തവും കഠിനതടവിനും തിരുവനന്തപുരം സി.ബി.ഐ കോടതി ശിക്ഷ വിധിച്ച്, അഞ്ച് മാസം പോലും തികച്ച് ജയിലില്‍ കിടക്കുന്നതിന് മുന്‍പാണ്, രണ്ടുപേര്‍ക്കും പരോള്‍ അനുവദിച്ച് പുറത്ത് പോയത്.
അതേസമയം, ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി, കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ അഞ്ച് പ്രാവശ്യവും, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്, ജാമ്യം നല്‍കാതെ മാറ്റി വെച്ചിരിക്കുകയായിരുന്നു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ടി, ഏതെങ്കിലും കോടതിയില്‍ ഹര്‍ജി പെന്‍ഡിങ് ഉണ്ടെങ്കില്‍ പരോള്‍ അനുവദിക്കാന്‍ പാടില്ല, എന്നുള്ള പൊതുമാനദണ്ഡം പോലും അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചപ്പോള്‍ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്.
ഒന്നാം കോവിഡ് തരംഗത്തിനിടയിലും രണ്ടാം കോവിഡ് തരംഗത്തിനിടയിലും, കേരളത്തിലെ ഒരു ജയിലിലും ഒരു തടവുപുള്ളിയും കോവിഡ് വന്ന് മരിച്ചിട്ടില്ലെന്നിരിക്കെ, ജയിലില്‍ കൊറോണ വ്യാപനം ഉണ്ടാകുമെന്ന് ഭയന്ന്, കേരളത്തിലെ ജയിലുകളിലുള്ള 1500 തടവുകാരെ പുറത്ത് വിട്ടതിലൂടെ, അഴിമതിയും – സ്വജനപക്ഷപാതവും – അധികാര ദുരുപയോഗവും ഉണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം, പുറത്തേക്കാള്‍ സുരക്ഷിതം ജയിലിലാണെന്ന വസ്തുത മറച്ചുവെച്ച് കൊണ്ട്, 1500 ജയില്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിച്ച് പുറത്തിറക്കി വിട്ടിരിക്കുന്നത്, സമൂഹത്തിനാകെ ഭീഷണി ആയിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
അങ്ങനെയൊരു ഓര്‍ഡറും സുപ്രീംകോടതി ഇറക്കിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന സുപ്രീംകോടതി വിധി പകര്‍പ്പാണ് നിങ്ങളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പിണറായി വിജയന്റെ ഓര്‍ഡര്‍ പ്രകാരം ഋഷിരാജ് സിംഗാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. സത്യത്തിനും നീതിക്കും വേണ്ടി ഏത് കൊലകൊമ്പനെയും പേടിക്കാതെ നടപടിയെടുക്കുന്ന പോലീസിലെ സിങ്കം എന്നുപറയുന്ന ഋഷിരാജ് സിംഗാണ് ഇങ്ങനെയൊരു പണി ചെയ്തിരിക്കുന്നതെന്നുള്ളത് വളരെ ദയനീയമാണ്. വിചാരണ റിമാന്റ് തടവുകാര്‍ക്ക് ഇത്തരത്തില്‍ ജാമ്യം അനുവദിക്കുമ്പോള്‍ എവിടെയാണ് നീതി നടപ്പാകുന്നത്.