എംഎല്‍എ കെകെ രമയുടെ ബാഡ്ജ് വിഷയം വലിയ വിവാദമായതോടെ പിണറായി വിജയനും സ്പീക്കറുമെല്ലാം നിശബ്ദരായി. രമയ്‌ക്കെതിരെ നടപടിയെടുത്താല്‍ തലവേദനയാകുമെന്ന് മനസ്സിലാക്കിയതോടെ കെകെ രമയ്‌ക്കെതിരെ നടപടിയുണ്ടാകില്ലെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് സ്പീക്കര്‍. ഒടുവില്‍ കുറ്റം സമ്മതം നടത്തിയെന്നുമാത്രമേ പറയേണ്ടതുള്ളൂ. ചട്ടലംഘനം ഉണ്ടെങ്കിലും പുതിയ അംഗം എന്ന നിലയില്‍ നടപടി വേണ്ടെന്നാണ് തീരുമാനമെന്ന് സ്പീക്കര്‍ അറിയിച്ചു.
കെകെ രമയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത് ജനതാദള്‍ തിരുവനന്തപുരം ജില്ല സെക്രട്ടറി പ്രേംകുമാറാണ്. കെകെ രമയുടെ സത്യപ്രതിജ്ഞ ചട്ടലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ ആദ്യം അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ നിയമസഭയിലെ കയ്യാങ്കളികളൊക്കെ ഓര്‍മ്മിപ്പിച്ച രമയ്ക്ക് മുന്നില്‍ ഉത്തരമുട്ടുകയാണ് സ്പീക്കറും പിണറായി വിജയനുമെല്ലാം ചെയ്തത്. ഇപ്പോള്‍ വിദ്യാഭ്യാസമന്ത്രിയായ വി ശിവന്‍കുട്ടിയുടെ ശിവതാണ്ഡവമെല്ലാം കെകെ രമ ചട്ടത്തില്‍ പറഞ്ഞിട്ടുള്ളതാണോ എന്നുള്ള ഒരൊറ്റ ചോദ്യത്തിനുമുന്നിലാണ് സഭ മുഴുവന്‍ വിയര്‍ത്തത്. ഒടുവില്‍ സ്പീക്കര്‍ക്കും പിണറായി വിജയനും പരാതി നല്‍കിയ പ്രേംകുമാറിനുമെല്ലാം രമയ്ക്കുമുന്നില്‍ മുട്ടുമടയ്‌ക്കേണ്ടിവന്നു.
ടിപിയാണ് സഭയ്ക്കുള്ളിലെത്തിയതെന്നും അവിടെ ടിപിയുടെ ശബ്ദമാണ് മുഴങ്ങിയതെന്നും കെകെ രമ പറഞ്ഞിരുന്നു. ടിപിയുടെ മുഖം എന്റെ സാരിയുടെ ഭാഗമായിരുന്നു. ഒരു ചെറിയ ബാഡ്ജിന്റെ പേരില്‍ തനിക്കെതിരെ നടപടിയുണ്ടാകുകയാണെങ്കില്‍ ശക്തമായി തന്നെ തിരിച്ചടിക്കുമെന്നാണ് കെകെ രമ പറഞ്ഞത്. ടിപിയുടെ മുഖം കണ്ട് അസ്വസ്ഥരാകുന്നവരാണ് സഭയിലുള്ള പലരും. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ തന്റെ മാലയിലും താലിയിലുമെല്ലാം തന്റെ ഭര്‍ത്താവ് ടിപിയുടെ മുഖം ഉണ്ടാകുമെന്നും കെകെ രമ കര്‍ക്കശമായി പറയുന്നു.
അപ്പോള്‍ ആര്‍ക്കൊക്കെ ഏതൊക്കെ തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് കാണണമെന്നും രമ വെല്ലുവിളിക്കുന്നു. ഇതാണ് കെകെ രമ.. ഓല പാമ്പ് കാണിച്ച് പേടിപ്പിക്കാന്‍ നിന്നാല്‍ ശക്തമായി തന്നെ തിരിച്ചടിക്കും. സ്ത്രീയെന്ന പരിഗണനയൊന്നും കെകെ രമയ്ക്ക് കൊടുക്കേണ്ടതില്ല. രാഷ്ട്രീയത്തില്‍ ഗര്‍ജ്ജിക്കുന്ന സിംഹമെന്നൊക്കെ വിശേഷിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കളെ പോലും വിറപ്പിക്കാനുള്ള കഴിവ് കെകെ രമയ്ക്കുണ്ട്.
അത് സത്യപ്രതിജ്ഞ ചെയ്ത് ഒറ്റ ദിവസം കൊണ്ട് കെകെ രമ തെളിയിച്ചിരിക്കുന്നു. ഇനി കെകെ രമയോട് കളിക്കാന്‍ കുറച്ചൊന്നു മടിക്കും. അതേസമയം, എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും കെകെ രമയ്ക്ക് പല ഭാഗത്തുനിന്നും അവഗണനകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നാണ് പറയുന്നത്. വടകരയില്‍ ഒരു ആശുപത്രിയുമായി ബന്ധപ്പെട്ട ഉദ്ഘാടനത്തില്‍ കെകെ രമയെന്ന എംഎല്‍എയെ ക്ഷണിച്ചില്ലെന്നാണ് പറയുന്നത്. കെകെ രമയെ മനപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. വടകര ഗവണ്‍മെന്റ് ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ ശ്രമിച്ചയാളാണ് കെകെ രമ. കളക്ടറെയും ഡിഎംഒയെയുമെല്ലാം രമ ബന്ധപ്പെടുകയും ചെയ്തിരുന്നു. എല്ലാം ചെയ്തിട്ടും ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയിട്ടും പിറ്റേദിവസം രമയെ അറിയിക്കാതെയാണ് ഉദ്ഘാടനം നടത്തിയത്.
ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പെട്ടെന്ന് ചെയ്യേണ്ടിവന്നുവെന്നാണ് രമയോട് സൂപ്രണ്ട് പറഞ്ഞത്. വടകര മുന്‍സിപ്പാലിറ്റ് സിപിഎമ്മിന്റെ കൈയ്യിലായതുകൊണ്ടുതന്നെ രമയോടുള്ള അവഗണന സ്വാഭാവികമാണ്. അവിടുത്തെ കൗണ്‍സിലറെയും ഉദ്ഘാടന വിവരം അറിയിച്ചിരുന്നില്ല. ഇനി അങ്ങോട്ടും ഇത്തരത്തിലായിരിക്കാമെന്നാണ് രമ പറയുന്നത്. ഭരണം സിപിഎമ്മിന്റെ കൈയ്യിലുള്ളയിടത്തോളം കാലം ഈ കളികള്‍ തുടരും. ജനങ്ങള്‍ക്ക് സാധ്യമായ കാര്യങ്ങള്‍ അവരുടെ കൂടെ നിന്ന് ചെയ്തു കൊടുക്കുക എന്നു മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും കെകെ രമ ഇതിനോട് പ്രതികരിച്ചു.
ആര്‍എംപി ശോഷിച്ചുവരുന്നതില്‍ ഞങ്ങള്‍ എന്തു ചെയ്യണമെന്നാണ് ഒരിക്കല്‍ പിണറായി വിജയന്‍ പറഞ്ഞത്. ഈ പരിഹാസത്തിനുള്ള മറുപടിയാണ് ഞാനിന്ന് കൊടുത്തിരിക്കുന്നതെന്നും കെകെ രമ പറയുന്നുണ്ട്. കുലം കുത്തി കുലം കുത്തി തന്നെയെന്ന് ടിപിയെ ആക്ഷേപിച്ച പാര്‍ട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയന്‍. അന്ന് അതു കേട്ടപ്പോള്‍ വേദനയുണ്ടാക്കി. അതിനുള്ള മറുപടിയാണ് ഇന്ന് എനിക്ക് ലഭിച്ച എംഎല്‍എ പദവിയെന്നും കെകെ രമ പറയുന്നു.