കെകെ രമയ്‌ക്കെതിരെയുള്ള സിപിഎമ്മിന്റെ പണി തുടങ്ങി. ആദ്യദിവസം തന്നെ കെകെ രമയ്‌ക്കെതിരെയുള്ള പരാതി സ്പീക്കറിന്റെ മുന്നിലെത്തി. പരാതി പെരുമാറ്റച്ചട്ടമാണ്. നിയമസഭയിലെ എല്ലാ പെരുമാറ്റച്ചട്ടങ്ങളും കൃത്യമായി പാലിക്കുന്നവരാണ് ഇടതുപക്ഷമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട് ഇതില്‍ പ്രത്യേകിച്ചൊന്നും തോന്നാനില്ല.നിയമസഭയില്‍ സ്പീക്കറുടെ ഡയസ് തന്നെ അടിച്ചു തകര്‍ത്തവരാണ് ഇത്തരം പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നതെന്ന് ഓര്‍ക്കണം. ഇന്ന് വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന വി ശിവന്‍കുട്ടിയുടെ നിയമസഭാ ചരിത്രമൊന്നും വീണ്ടും ഓര്‍മ്മിപ്പിക്കേണ്ടതില്ല. ശിവതാണ്ഡവം എന്ന വലിയ ഹെഡ്‌ലൈനില്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ ഓടിക്കൊണ്ടിരിക്കുന്ന വീഡിയോയാണത്. പ്രതിയായിട്ടുള്ളവരാണ് ഇന്ന് പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയിലുള്ളത്. നിയമസഭയെ അവഹേളിക്കുകയും പെരുമാറ്റച്ചട്ടലംഘനം നടത്തുകയും ചെയ്ത പാരമ്പര്യമുള്ള ഇവരാണ് കെകെ രമയ്‌ക്കെതിരെ ഒരു നിസാര ബാഡ്ജിന്റെ പേരില്‍ പരാതി നല്‍കിയിരിക്കുന്നത്.
തന്റെ നല്ല പാതിയെ കൊലചെയ്തതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് കെകെ രമ ടിപി ചന്ദ്രശേഖരന്റെ മുഖം നെഞ്ചില്‍ ബാഡ്ജായി കുത്തിയത്. കെകെ രമയെ എങ്ങനെയെങ്കിലും ഒതുക്കണമെന്ന ഗൂഢാലോചന ഇപ്പോഴേ തുടങ്ങി കഴിഞ്ഞുവെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. പ്രതിപക്ഷത്തുനിന്നും എന്തിനേറെ പറയുന്നു സിപിഐയില്‍ നിന്നുവരെ കെകെ രമയ്ക്ക് പിന്തുണ ലഭിച്ച സാഹചര്യത്തിലാണ് കെകെ രമയെ ഒതുക്കാനുള്ള ശ്രമം നടക്കുന്നത്.
ടിപിയുടെ ബാഡ്ജ് ധരിച്ച് നിയമസഭയിലെത്തിയത് പെരുമാറ്റച്ചട്ടലംഘനമാണെന്നാണ് ആരോപണം. ജെഡിഎസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടിപി പ്രേംകുമാറാണ് പരാതി നല്‍കിയത്. ഒരു നിയമസഭയിലേക്ക് ജനപ്രതിനിധി കടക്കുമ്പോള്‍ യാതൊരുവിധ ബാഡ്ജുകളോ ചിഹ്നങ്ങളോ ഉപയോഗിക്കാന്‍ പാടില്ല എന്ന് പെരുമാറ്റചട്ടങ്ങളില്‍ കൃത്യമായി വിവരിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ 15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ തന്നെ കേരളത്തില്‍ നിന്നുള്ള ഒരു നിയമസഭാംഗം ഈ ചട്ടം ലംഘിച്ചിരിക്കുന്നുവെന്നാണ് പ്രേംകുമാര്‍ പറയുന്നത്.
ചട്ടലംഘനം നടത്തിയ നിയമസഭാംഗത്തിനെതിരെ നിയമപരമായി നടപടി സ്വീകരിച്ച് സഭയുടെ യശസ്സ് ഉയര്‍ത്തിപിടിക്കാന്‍ സ്പീക്കര്‍ തയ്യാറാകണമെന്നാണ് പ്രേംകുമാര്‍ ആവശ്യപ്പെട്ടത്. കെകെ രമയുടെ വിജയം സിപിഎമ്മിനെ നേരത്തെ തന്നെ അലോസരപ്പെടുത്തിയിരുന്നുവെന്ന് കേരളക്കര കണ്ടതാണ്. തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ കെകെ രമയോടുള്ള പ്രതിഷേധം സിപിഎം നേതാക്കള്‍ കാണിച്ചിട്ടുമുണ്ട്. കെകെ രമയുടെ പോസ്റ്ററുകളും ബാനറുകളും നശിപ്പിച്ചുകൊണ്ടാണ് ആദ്യ പ്രതിഷേധം തുടങ്ങിയത്. പിന്നീട് കെകെ രമ സത്യപ്രതിജ്ഞ ചെയ്യാന്‍ നിയമസഭയിലെത്തുമ്പോള്‍ സിപിഎം ചാനലായ കൈരളി ടിവി സാങ്കേതിക കാരണങ്ങളെന്ന് പറഞ്ഞ് ഫ്രീസാക്കി വെച്ചി. കെകെ രമയുടെ സത്യപ്രതിജ്ഞ ഒഴിവാക്കുകയാണ് കൈരളി ചാനല്‍ ചെയ്തത്. അത്രമാത്രം സിപിഎം കെകെ രമയെ പേടിക്കുന്നുവെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. കെകെ രമയ്ക്ക് കേരളത്തില്‍ നിന്നും വലിയ തരത്തിലുള്ള സപ്പോര്‍ട്ട് ലഭിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്നും സിപിഐയില്‍ നിന്നും സ്വതന്ത്ര്യരായി നിന്നവര്‍ പോലും കെകെ രമയെ സപ്പോര്‍ട്ട് ചെയ്തിരുന്നു. സിപിഎമ്മിനെതിരെ വലിയ ശക്തിയായി ആര്‍എംപി വളരുമെന്ന പേടി പിണറായി വിജയന് ഉണ്ടെന്ന് മനസ്സിലാക്കാം. ടിപി ചന്ദ്രശേഖരന്റെ കൊലയാളിയെ പുറത്തുകൊണ്ടുവരാനുള്ള എല്ലാ മാര്‍ഗവും ഒരു എംഎല്‍എ പദവിയിലിരുന്ന് കെകെ രമ നടത്തുമെന്ന് പിണറായിക്ക് നല്ല പോലെ അറിയാം. എങ്കിലും ഇത്തരം വിലകുറഞ്ഞ പരാതികള്‍ കൊണ്ട് കെകെ രമയെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മനസ്സിലാക്കുന്നത് നല്ലതാകും.
ഇടതുപക്ഷ നിലപാടുകളുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് ജനതാദള്‍ എന്ന് എല്ലാവര്‍ക്കുമറിയാം. പിണറായി വിജയന് നേരിട്ട് പരാതി നല്‍കാന്‍ ചങ്കൂറ്റമില്ലെന്ന് മനസ്സിലായി. അതിനായി ജെഡിഎസിനെ കൂട്ടുപിടിക്കേണ്ട കാര്യമില്ലായിരുന്നു. ഇരട്ടചങ്കന്‍ എന്നു പറഞ്ഞാല്‍ ആരുടെ മുന്നിലും മുട്ടുമടക്കാത്തയാളായിരിക്കണം. അല്ലാതെ ഒരു സ്ത്രീക്കുമുന്നില്‍ അല്ലെങ്കില്‍ കെകെ രമ എന്ന ധീരവനിതയ്ക്കുമുന്നില്‍ തലകുനിച്ചിരിക്കുകയല്ല വേണ്ടത്. പരാതിയുണ്ടെങ്കില്‍ മുഖത്തുനോക്കി പറയണം സഖാവേ.. ഓലപാമ്പ് കാണിച്ച് പേടിപ്പിക്കരുത്. കെകെ രമ എന്ന എംഎല്‍എയെ ഒതുക്കാമെന്നു കരുതിയെങ്കില്‍ ആ വെള്ളം അങ്ങോട്ട് വാങ്ങിവെക്കുന്നത് നല്ലതാകും.