മൊബൈൽ മോർച്ചറിയിൽ കോട കലക്കി ചാരായം വാറ്റിയ രണ്ട് പേർ അറസ്റ്റിൽ. അടൂർ കണ്ണങ്കോട് സ്വദേശി അബ്ദുൽ റസാഖ്, തമിഴ്‌നാട് സ്വദേശി അനീസ് എന്നിവരാണ് പിടിയിലായത്.
കഠിനാദ്ധ്വാനിയായ അബ്ദുൽ റസാഖ് അതിരാവിലെ മുതൽ കോവിഡ് പ്രതിരോധത്തിൽ സജീവ സാനിധ്യവും സഹായിയുമാണ്. എന്നാൽ നേരം ഇരുട്ടിയാൽ കോവിഡ് പ്രതിരോധ പോരാളി കുടിയന്മാരുടെ അന്നദാതാവായ വാറ്റു മുതലാളിയാവും.
വീടിനുള്ളിൽ പ്രത്യേകം സജ്ജീകരിച്ച മുറിക്കകത്താണ് കള്ളവാറ്റ്. സഹായികളായി മൂന്നു പേരും ഉണ്ടാവും.
റസാഖിന്റെ അഭിപ്രായത്തിൽ കോട കലക്കി സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൊബൈൽ മോർച്ചറിയാണ്.
മിച്ചം വരുന്ന കോട കലത്തിലും ബീപ്പയിലുമായി മാറ്റും.
തമിഴ്‌നാട് സ്വദേശിയായ അനീസാണ് റസാഖിന്റെ പ്രധാന സഹായി. രഹസ്യ വിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് 200 ലിറ്റർ കോട അവിടെ നിന്നും കണ്ടെടുത്തു. ഇതിനു പുറമെ 10 ലിറ്റർ ചാരായവും ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.
ബാറ്ററി, കരിക്കട്ട മുതലായ വസ്തുക്കൾക്ക് പുറമെ മനുഷ്യ ശരീരത്തിന് ഹാനികരമായ ചില വസ്തുക്കളും ഇവർ ചാരായം വറ്റുന്നതിനായി ഉപയോഗിക്കുന്നതായി പോലീസ് പറഞ്ഞു.
അബ്ദുൽ റസാഖ് മൊബൈൽ മോർച്ചറി തന്റെ ഇത്തരം അതിക്രമങ്ങൾക്കുള്ള ഉപാധിയാക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇതിനു മുൻപ് ആംബുലൻസിൽ കഞ്ചാവ് നിറച്ച് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചിരുന്നതായും പോലീസ് പറയുന്നു. അന്ന് ഇയാളെ പോലീസ് പിന്തുടർന്നെങ്കിലും വിദഗ്ദമായി ഇയാൾ രക്ഷപെടുകയായിരുന്നു.
സഹായികളായ മറ്റു രണ്ടുപേർ ഓടി രക്ഷപെട്ടു. അറസ്റ്റിലായ പ്രതികളെ പോലീസ് റിമാൻഡ് ചെയ്തു.