കോവിഡ് പ്രതിരോധത്തിന്റെ പേരിൽ വളരെയധികം വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്ന കേന്ദ്രസർക്കാരിനെതിരെ വ്യത്യസ്തമായ രീതിയിൽ പ്രതിഷേധമറിയിക്കുകയാണ് ഔട്ട് ലുക്ക് മാസിക.
കാണ്മാനില്ല എന്ന പരസ്യത്തിന്റെ മാതൃകയിൽ ചിത്രീകരിച്ച മാസികയുടെ കവർ ചിത്രമാണ് കേന്ദ്രസർക്കാരിന് നേരെയുള്ള ചൂണ്ടുവിരലാവുന്നത്.
കോവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിക്കുമ്പോൾ കേന്ദ്രസർക്കാർ കാട്ടുന്ന അലംഭാവപൂർണ്ണമായ ഇടപെടലിനെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് ഔട്ട് ലുക്ക് മാസികയുടെ കവർ ചിത്രം.
രാജ്യം ഇത്രയും വലിയൊരു വെല്ലുവിളി നേരിടുമ്പോൾ ജനങ്ങൾക്ക് തുണയാവേണ്ട സർക്കാർ എവിടെ പോയി ഒളിച്ചു എന്ന ചോദ്യം കൂടിയാണ് ഈ ആക്ഷേപഹാസ്യ ചിത്രം.
കേന്ദ്രസർക്കാരിനെ കാണ്മാനില്ലെന്നും ഏഴു വയസ്സാണ് പ്രായമെന്നും കണ്ടുകിട്ടുന്നവർ ഉടൻ ജനങ്ങളെ ഏൽപ്പിക്കണമെന്നും മാത്രമാണ് ഈ ചിത്രത്തിൻറെ അടിക്കുറിപ്പ്.
മെയ് 24 ന് പുറത്തിറങ്ങാനിരിക്കുന്ന ഔട്ട് ലുക്ക് മാഗസിന്റെ വിവാദ കവർപേജ് മുൻകൂറായി തന്നെ ഔട്ട് ലുക്ക് ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.
മോഡി സർക്കാരിനെ വിമർശന വിധേയമാക്കുന്ന ഈ ലക്കം ഔട്ട് ലുക്ക് മാസികയിൽ ശശി തരൂരിന്റെയും , പി ബി മേഹ്തയുടെയും , മൊഹ്‌വ മൊയ്ത്രയുടെയും അഭിപ്രായങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഔട്ട് ലുക്ക് മാസിക അറിയിച്ചു.