ദല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനത്തിലേക്ക് താഴ്ന്നു എന്ന പുതിയ റിപ്പോർട്ട് ഏറെ ആശ്വാസകരമായ ഒന്ന് തന്നെയാണ്. വെള്ളിയാഴ്ച സമർപ്പിച്ച അവസാന റിപ്പോർട്ട് പ്രകാരം പുതുതായി വെറും 8,500 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രണ്ടാഴ്ച മുൻപുവരെ 30 % നു മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഓരോ ദിവസവും നാന്നൂറില്പരം ആളുകളുടെ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരുന്ന ഡൽഹിയിൽ ഒരുഘട്ടത്തിൽ രോഗപ്പകര്‍ച്ച തടയാന്‍ 42,000 കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ വരെ ഏർപ്പെടുത്തിയിരുന്നു. ഇതും രോഗവ്യാപനം തടയുന്നതിന് ഒരു പരിധിവരെ സഹായകമായി. എന്നാല്‍ കര്‍ശനമായ ലോക്ഡൗണ്‍ നടപ്പാക്കിയതാണ് ദല്‍ഹിയെ രക്ഷിച്ചതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രോഗം ഭേദമായതിനെത്തുടര്‍ന്ന് 3000 കിടക്കകള്‍ ഒഴിഞ്ഞിട്ടുണ്ട്.
മാത്രമല്ല, ഓക്‌സിജന്‍ ക്ഷാമം പരിഹരിച്ച് ദല്‍ഹി ഇപ്പോള്‍ ഓക്‌സിജന്‍ മിച്ചം എന്ന സ്ഥിതി കൈവരിച്ചിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഓക്‌സിജന്‍ നല്‍കാനും ദല്‍ഹി ഇപ്പോള്‍ തയ്യാറാണ്. വെറും ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയും സമാധാനപരമായ ഒരു സ്ഥിതി വിശേഷത്തിലേക്ക് ഡൽഹി എത്തുന്നത്. ഇത് ഓരോ കോവിഡ് മുന്നണിപ്പോരാളികളുടെയും എടുത്തുപറയേണ്ട വിജയം തന്നെയാണ്.
കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രത്യേകം ധനസഹായം നല്‍കുമെന്ന് അരവിന്ദ് കെജ്രിവാള്‍വ്യക്തമാക്കിയിരുന്നു. അതുപോലെ അനാഥരാകപ്പെട്ട കുട്ടികളുടെ വിദ്യഭ്യാസവും മറ്റ് ജീവിതച്ചെലവും ദല്‍ഹി സര്‍ക്കാര്‍ വഹിക്കും എന്നും അദ്ദേഹം അറിയിച്ചു.