പാർട്ടിക്ക് വേണ്ടി ജീവിച്ചു മരിച്ച നേതാക്കളുടെ കഥകളൊക്കെ സിനിമകളിൽ കണ്ടു പരിചയമുണ്ടാവും നമുക്ക്. പാർട്ടിക്ക് വേണ്ടി രക്തസാക്ഷികളാകാൻ വിധിക്കപ്പെട്ട യുവത്വങ്ങളും കുറവല്ല. നേതാക്കന്മാർക്ക് വേണ്ടി കൊല്ലാനും ചാവാനും കച്ചമുറുക്കി ഇറങ്ങുമ്പോൾ പാർട്ടിയുടെ അന്തസത്തയും മൂല്യങ്ങളുമല്ല മറിച്ച് നേതൃത്വങ്ങളോടുള്ള അന്ധമായ ആരാധനയാണ് ഇവർക്ക് ഊർജം പകരുന്നത്. പാർട്ടി പ്രവർത്തനങ്ങൾ ജനനന്മയ്ക്ക് വേണ്ടിയാവണം. പ്രവർത്തിക്കുന്ന പ്രസ്ഥാനത്തോടുള്ള സ്നേഹം തെറ്റല്ല. സ്വജീവിതം പോലും വെടിഞ്ഞ് പാർട്ടിയെ ചേർത്തു പിടിച്ച മഹാരഥന്മാരുടെ സേവനങ്ങളോട് തികഞ്ഞ ആദരവും രേഖപ്പെടുത്തുന്നു.
എന്നാൽ പാർട്ടിയോടുള്ള ഭ്രാന്തമായ ആരാധന കൊണ്ട് സ്വന്തം നാവ് തന്നെ മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിക്കുന്ന വാർത്ത കേട്ടുകേൾവി പോലുമില്ലാത്തതാണ്.
തമിഴ്നാട്ടിലെ രാമനാഥപുരത്താണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ വിജയക്കൊടി പാറിച്ചതോടെ 32കാരിയായ യുവതിയാണ് തന്റെ പാര്‍ട്ടിക്കു വേണ്ടി നാവ് മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് വിജയം ആഘോഷിച്ചത്.
രാമനാഥപുരം ജില്ലയിലെ മുതലമ്മന്‍ ക്ഷേത്രത്തിലാണ് സംഭവം. ഡി.എം.കെയുടെ വിജയം ഉറപ്പായതോടെ ക്ഷേത്രത്തിലെത്തുകയായിരുന്നു യുവതി. കോവിഡ് നിയന്ത്രണങ്ങളുണ്ടായതിനാല്‍ ക്ഷേത്രത്തിനകത്ത് ഇവർക്ക് പ്രവേശിക്കാനായില്ല. തുടര്‍ന്ന് ക്ഷേത്ര കവാടത്തില്‍ വെച്ച് ഇവർ സ്വന്തം നാവ് മുറിക്കുകയായിരുന്നു. ഇതോടെ തളര്‍ന്നുവീണ ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഡി.എം.കെ വീണ്ടും തമിഴകത്ത് ചെങ്കോലേന്തുന്നത്. എം.ജി.ആര്‍ ഡി.എം.കെയെ പിളര്‍ത്തി എ.ഐ.ഡി.എം.കെ രൂപീകരിച്ച് മുഖ്യമന്ത്രിയായ 1977 മുതല്‍ 1988 കാലം വരെയാണ് ഇതിന് മുൻപ് ഡി.എം.കെക്ക് ഇത്രയും നീണ്ട കാലം അധികാരത്തിന് പുറത്തിരിക്കേണ്ടി വന്നിട്ടുള്ളത്.
കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ഇത് രണ്ടാമത്തെ സംഭവമാണ്. ഇക്കഴിഞ്ഞ ഏപ്രിൽ 4 നായിരുന്നു ഡിഎംകെ സ്ഥാനാർഥി സ്റ്റാലിന്റെ വിജയത്തിനായി മാരിയമ്മൻ കോവിലിൽ സ്വന്തം ഇടതുകൈയുടെ വിരൽ മുറിച്ചു പ്രാർഥിച്ചത്.
തമിഴ് മക്കളുടെ അന്ധമായ രാഷ്ട്രീയആരാധനയുടെ നേർക്കാഴ്ചകളുടെ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് ഇത്. ജയലളിതയുടെ മരണത്തിനു പിന്നാലെ തമിഴ്‌നാട്ടിൽ അരങ്ങേറിയ ആത്മഹത്യകളും ഇതിന്റെ ഉദാഹരണങ്ങളാണ്.