സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ് നായര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ കോടതി കഠിന തടവിന് ശിക്ഷിച്ചു. സോളര്‍ പാനല്‍ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്. രണ്ടാം പ്രതി സരിത എസ്. നായര്‍ക്ക് ആറു വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി.
സരിത 40,000 രൂപ പിഴയൊടുക്കണം. അതേസമയം മൂന്നാം പ്രതി ബി. മണിമോനെ വിട്ടയച്ചു. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ക്വാറന്റീനില്‍ ആയതിനാല്‍ പ്രത്യേക കേസായി പിന്നീട് പരിഗണിക്കും. കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി ഫജര്‍ ഹൗസില്‍ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫിസിലും സോളര്‍ പാനല്‍ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് വിധി.
സോളാര്‍ തട്ടിപ്പ് പരമ്പരയില്‍ സംസ്ഥാനത്ത് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്. കഴിഞ്ഞ ദിവസമാണ് കേസില്‍ സരിതയെ അറസ്റ്റ് ചെയ്തിരുന്നത്.മാര്‍ച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തില്‍ മാറ്റിവെക്കുകയായിരുന്നു. അബ്ദുള്‍ മജീദിന് കുറച്ച് പണം തിരികെ നല്‍കിയിരുന്നു. ബിജു രമേശ് ഉപയോഗിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന് നല്‍കാമെന്നതടക്കം ധാരണയ്ക്ക് ശ്രമം നടന്നിരുന്നു. എന്നാല്‍ കടുത്ത നടപടിയിലേക്ക് കോടതി നീങ്ങുകയായിരുന്നു.
2012 ല്‍ കോഴിക്കോട് കസബ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സരിതയ്ക്കെതിരെ ചുമത്തിയ ചതി, വഞ്ചന, ഗൂഢാലോചന, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി കണ്ടെത്തി.