ചാനലിന്റെ സോഷ്യൽ മീഡിയ പോളിസി ലംഘിച്ചുകൊണ്ട് സിപിഎം ന് അനുകൂലമായി രാഷ്ട്രീയ പ്രതികരണം നടത്തിയതിന് മാധ്യമപ്രവർത്തകരും സോഷ്യല്‍മീഡിയയില്‍ ഇടതുപക്ഷ അനുഭാവം പുലര്‍ത്തുന്നവരുമായ എസ്. ലല്ലു, സനീഷ് ഇളയടത്ത്, അപര്‍ണ കുറുപ്പ് എന്നിവര്‍ക്കെതിരെ നടപടിയെടുത്ത് ന്യൂസ് 18 ചാനൽ.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം നേടിയ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും വ്യക്തമായ രാഷ്ട്രീയ ചായ് വോടെയും സോഷ്യല്‍ മീഡിയയില്‍ വന്ന ഇവരുടെ പോസ്റ്റുകളാണ് നടപടിക്ക് ആധാരം. സനീഷ് ഫെയ്സ് ബുക്കിലും അപര്‍ണ്ണ ട്വിറ്ററിലും ഇട്ട പോസ്റ്റുകളാണ് വിനയായത് എങ്കില്‍ ഫെയ്സ് ബുക്കില്‍ രാഷ്ട്രീയം പറഞ്ഞതിനാണ് ലല്ലുവിന് പണി കിട്ടിയത്.
ഇവർക്കെതിരെ ചാനൽ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നു. ഒരാഴ്ചക്കാലത്തേക്ക് വാര്‍ത്താ പരിപാടി അവതരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ഒരാഴ്ച്ചയിലെ ശമ്ബളം കട്ട് ചെയ്യുകയും ചെയ്തു. നൽകിയ ശിക്ഷാ നടപടികൾ പൂർത്തിയാക്കി ഇവർ ജോലിയിൽ തിരികെ പ്രവേശിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ പക്ഷം പിടിക്കരുതെന്ന ആവശ്യം മാനേജ്മെന്റ് മുമ്പോട്ട് വച്ചിരുന്നു. എല്ലാ ജീവനക്കാര്‍ക്കും അതേ സംബന്ധിച്ച് സർക്കുലറും നല്‍കിയിരുന്നു. ഇത് ലംഘിച്ച് സോഷ്യൽ മീഡിയയിൽ രാഷ്ട്രീയം ചർച്ച ചെയ്തതിനാണ് കമ്പനി ഇവർക്കെതിരെ നടപടിയെടുത്തത് എന്നാണ് ചാനൽ മാനേജ്മെന്റ് വ്യക്തമാക്കിയത്.
Summary : Action against three journalists of News 18 channel