കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ കാണാതായ ശ്രീവിജയ എയര്‍ കമ്ബനിയുടെ ബോയിങ് 737-500 വിമാനം പറന്നുയർന്നതിനിടെ തീഗോളമായി കടലില്‍ പതിച്ചു. ജാവ കടലിലുടനീളം ഒഴുകിനടക്കുന്നതിപ്പോള്‍ മനുഷ്യ ശരീര ഭാഗങ്ങളും വസ്ത്രങ്ങളും വിമാനാവശിഷ്ടങ്ങളുമാണ്.
സോനാര്‍ ഉപകരണം ഉപയോഗിച്ചുള്ള തെരച്ചിലില്‍ വിമാനത്തില്‍നിന്നുള്ള സിഗ്നലുകള്‍ കടലിനടിയില്‍ നിന്ന് ലഭിച്ചത് നേരിയ പ്രതീക്ഷ പകര്‍ന്നെങ്കിലും പിന്നീട് കണ്ടെത്തിയതെല്ലാം ഇന്തോനേഷ്യന്‍ ജനതയുടെ കണ്ണ് നിറക്കുന്നതായിരുന്നു. ശനിയാഴ്ച ഉച്ചയോടെ ജക്കാർത്തയിൽ നിന്നും 62ഓളം പേരുമായി യാത്ര പുറപ്പെട്ട വിമാനത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്ന് ഇതു വരെ കണ്ടെത്താനായിട്ടില്ല.
ദുരന്ത സമയം ആകാശത്ത് ഒരു വന്‍സ്ഫോടന ശബ്ദം കേട്ടതായി വടക്കന്‍ ജക്കാര്‍ത്തക്കു സമീപമുള്ള ‘ആയിരം ദ്വീപുകളി’ല്‍ ആസമയമുണ്ടായിരുന്ന മത്സ്യബന്ധന തൊഴിലാളികള്‍ അറിയിച്ചിരുന്നു. തൊട്ടുപിറകെ കടലില്‍ വന്‍ തിരമാല കൂടി ആഞ്ഞടിച്ചതോടെ സൂനാമിയോ ബോംബ് സ്ഫോടനമോ ആകാമെന്ന് കരുതി ഭയന്നുപോയവര്‍ പിന്നെ കേള്‍ക്കുന്നത് വിമാന ദുരന്തത്തെ കുറിച്ചാണ്.
ഇന്നലെ ഉച്ച സമയത്ത് ജക്കാർത്തയിൽ കനത്ത മഴയും മോശം കാലാവസ്ഥയുമായിരുന്നു. പിന്നിട് കടലിലൂടെ ഒഴുകിയെത്തിയ വിമാനാവശിഷ്ടങ്ങളും ഇന്ധനവും കണ്ടു. യാത്രക്കാരുടെതെന്ന് കരുതുന്ന വസ്ത്രങ്ങളും പരന്നുകിടക്കുന്നുണ്ട്. ഇന്നലെ ഒരു മണിക്കൂർ വൈകിയാണ് വിമാനം പറന്നുയർന്നത്. 29,000 അടി ഉയരത്തിലേക്ക് പറന്ന് കയറുകയാണെന്ന് വൈമാനികന്‍ അറിയിച്ച് നിമിഷങ്ങള്‍ക്കകം എല്ലാം സമഭവിച്ചു. 10,000 അടി ഉയരത്തിലായിരുന്നു ദുരന്ത സമയത്ത് വിമാനമെന്നാണ് ഒടുവിലെ സൂചനകള്‍.
മൂന്ന് ചെറിയ കുട്ടികളും ഏഴ് മുതിര്‍ന്ന കുട്ടികളുമുള്‍പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അമേരിക്കയിലെ ഒരു വിമാനക്കമ്പനി ഉപയോഗിച്ച വിമാനം അടുത്തിടെ സ്വന്തമാക്കിയതാണെന്നും പരിശോധനകള്‍ പൂര്‍ത്തിയാക്കി യാത്രക്ക് യോഗ്യമെന്ന് ഉറപ്പുവരുത്തിയതാണെന്നും ശ്രീവിജയ എയര്‍ പ്രസിഡന്‍റ് ജെഫേഴ്സണ്‍ ജൊവേന പറഞ്ഞു.
2018 ഒക്ടോബറിലാണ് ബോയിങ് കമ്പനിയുടെ 737 മാക്സ് വിമാനം 189 പേരുമായി തകര്‍ന്നുവീണത്. അഞ്ചു മാസംകഴിഞ്ഞ് സമാന വിമാനം എത്യോപ്യയില്‍ തകര്‍ന്നുവീണും നിരവധി പേര്‍ ദുരന്തത്തിനിരയായി. ബോയിങ് കമ്പനിയുടെ വിമാന ദുരന്തങ്ങൾ ഇപ്പോൽ ഏറി വരികയാണ്.
Summary: Missing plane crashes in Indonesia; The wreckage of the plane and the body parts of the passengers were found in the Java Sea; The cause of the explosion is unclear.