സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ആക്‌ട് പ്രകാരം ചോദ്യം ചെയ്യാമെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ പി വിജയകുമാറിന്റെ നിയമോപദേശം. നിലവിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും സ്പീക്കറെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് വിളിപ്പിക്കുന്നത് എന്നാണ് സൂചന. സഭ സമ്മേളിക്കുന്ന വേളയില്‍ ചോദ്യംചെയ്യല്‍ ഒഴിവാക്കാന്‍ അസി. സോളിസിറ്റര്‍ ജനറല്‍ ഉപദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്‌റ്റംസ് ചോദ്യം ചെയ‌്തിരുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത് എന്നിവർ നൽകിയ മൊവിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ സ്പീക്കറിലേക്കും നീളുന്നത്.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെടുത്തിയാണ് ഡോളര്‍ കടത്തിലും കസ്റ്റംസ് കേസെടുത്തത്. ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്നാണ് സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴി. ഇരുവരും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലും സ്‌പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.
എന്നാല്‍ ഏതെങ്കിലും തരത്തില്‍ താന്‍ അഴിമതി നടത്തിയിട്ടുണ്ട് എന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയപ്രവര്‍ത്തനം ഉപേക്ഷിക്കുമെന്നാണ് സ്പീക്കര്‍ പ്രതികരിച്ചത്.
Summary : Dollar smuggling case; Legal advice that Speaker Sriramakrishnan can be questioned under the Customs Act.