ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ നിന്നും പുറപ്പെട്ട യാത്രാ വിമാനം കാണാതായെന്ന് റിപ്പോർട്ട്. 62 ഓളം യാത്രക്കാരാണ് വിമാനത്തിൽ യാത്രക്കായി ഉണ്ടായിരുന്നത്. ശ്രീവിജയ എയര്‍ലൈന്‍സിന്റെ എസ്‌ജെ 182 വിമാനമാണ് കാണാതായത്. ജക്കാര്‍ത്തയില്‍നിന്ന് വെസ്റ്റ് കലിമന്തന്‍ പ്രവിശ്യയിലെ പോണ്ടിയാനാക്ക് റൂട്ടിലേയ്ക്ക് സര്‍വീസ് നടത്തുന്നതിനിടെയാണ് ബോയിങ് ബി 737-500 സീരീസ് വിമാനം കാണാതായതെന്ന് ബ്ലൂംബര്‍ഗ് റിപോര്‍ട്ട് ചെയ്തു.
ഇന്തോനീസ്യന്‍ ദ്വീപസമൂഹത്തിന്റെ ഭാഗമായ ബോര്‍ണിയോ ദ്വീപിലെ ഒരു നഗരമാണ് പോണ്ടിയാനാക്ക്. ശനിയാഴ്ച ജക്കാര്‍ത്ത സോക്കര്‍നോഹത്ത വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് നാല് മിനിറ്റ് പിന്നിടവേ വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. ഇന്തോനീസ്യന്‍ ദ്വീപസമൂഹത്തിന്റെ ഭാഗമായ ബോര്‍ണിയോ ദ്വീപിലെ ഒരു നഗരമാണ് പോണ്ടിയാനാക്ക്. പറന്നുയർന്നതിന് ശേഷം എസ്ജെ 182 എന്ന ശ്രീവിജയ (എയര്‍) വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് മന്ത്രാലയ വക്താവ് അദിത ഐരാവതി സ്ഥിരീകരിച്ചു.
അവസാനമായി വിമാനം ബന്ധപ്പെട്ടത് ഉച്ചകഴിഞ്ഞ് 2.40 നാണ്. പിന്നീട് വിമാനത്തിന്റേതായ യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല. ഇത് എത്തിച്ചേര്‍ന്ന ഏറ്റവും ഉയര്‍ന്ന ഉയരം 10,900 അടിയും, അവസാനമായി രേഖപ്പെടുത്തിയ ഉയരം 250 അടിയുമാണെന്നും ഫ്ലൈറ്റ് റഡാര്‍ റിപ്പോര്‍ട്ട് ചെയ്തു. 26 വര്‍ഷമായി സര്‍വീസ് നടത്തുന്ന വിമാനമാണ് കാണാതായത്.
കാണാതായ വിമാനത്തിനായി അധികൃതര്‍ തിരച്ചില്‍ ആരംഭിച്ചതായി മന്ത്രാലയം വക്താവ് കൂട്ടിച്ചേര്‍ത്തു. ജക്കാര്‍ത്തയില്‍നിന്ന് ജാവാ കടലിലെ അവസാനത്തെ അറിയപ്പെടുന്ന സ്ഥലത്തേക്ക് തിരച്ചില്‍ സംഘത്തെ അയച്ചതായി ഇന്തോനീസ്യന്‍ അധികൃതര്‍ അറിയിച്ചു. വിമാനത്തെക്കുറിച്ച് കൂടുതല്‍ വിശദമായ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് ശ്രീവിജയ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
Summary : Srivijaya Airlines flight SJ 182, which took off from Indonesia with more than 62 passengers on board, went missing within minutes.